തൊട്ടുകൂടാത്തവളെന്ന് വിളിച്ച ഭർത്താവുമായി ലൈംഗിക ബന്ധത്തിന് വിസമ്മതിച്ചു, 'അയാൾ' ബലാത്സംഗം ചെയ്തെന്ന് യുവതി
അഞ്ച് മാസം മുമ്പ്, ലൈംഗിക ബന്ധത്തിൽ ഏർപ്പെടാൻ വിസമ്മതിച്ചപ്പോൾ, അയാൾ തന്നെ മർദ്ദിച്ചു, അതിനുശേഷം അയാൾ തന്നെ പലതവണ ബലാത്സംഗം ചെയ്തുവെന്ന് അവർ പരാതിയിൽ ആരോപിച്ചു
അഹമ്മദാബാദ്: ലൈംഗിക ബന്ധത്തിൽ ഏർപ്പെടാൻ വിസമ്മതിച്ചതിനെത്തുടർന്ന് പലപ്പോഴായി മർദ്ദനമേറ്റെന്ന് ദളിത് യുവതി. ദർബാർ സമുദായത്തിൽപ്പെട്ട തന്റെ ഭർത്താവ് അഞ്ച് മാസത്തോളം പലപ്പോഴും മർദിച്ചുവെന്നാണ് 20 കാരിയായ യുവതി പരാതി നൽകിയിരിക്കുന്നത്. ഭർത്താവ് തന്നെ തൊട്ടുകൂടാത്തവളെന്ന് വിളിച്ചുവെന്നും അതിന് ശേഷം താൻ ലൈംഗിക ബന്ധത്തിന് വിസമ്മതിച്ചുവെന്നും യുവതി പരാതിയിൽ പറയുന്നു. ഇതിന് പിന്നാലെയാണ് ഇയാൾ മർദ്ദിക്കാൻ തുടങ്ങിയതെന്നാണ് ആരോപണം.
മെഹ്‌സാനയിലെ ജോതാന താലൂക്കിൽ നിന്നുള്ളവരാണ് യുവതിയും ഭർത്താവും. 2021 സെപ്തംബർ 2 ന് അവർ പ്രണയത്തിലാവുകയും വിവാഹം കഴിക്കുകയും ചെയ്തു. വിവാഹശേഷം അവർ നഗരത്തിലെ മേംനഗറിലായിരുന്നു താമസം. വിവാഹം കഴിഞ്ഞ് രണ്ട് മാസത്തോളം തന്റെ ഭർത്താവ് നന്നായി പെരുമാറിയെന്നും എന്നാൽ പിന്നീട് നിസാര പ്രശ്‌നങ്ങൾക്ക് പോലും താനുമായി വഴക്കിട്ടെന്നും അവർ പരാതിയിൽ ആരോപിച്ചു.
ദളിത് യുവതിയെ വിവാഹം കഴിച്ചതിന് ആളുകൾ പരിഹസിക്കുന്നതിനാൽ തന്റെ ഗ്രാമത്തിലേക്ക് പോകാൻ കഴിയില്ലെന്ന് ഭർത്താവ് പറയാറുണ്ടെന്ന് യുവതി പറഞ്ഞു. മേംനഗറിലെ ഭർതൃ വീട് സന്ദർശിക്കുമ്പോഴെല്ലാം അവളുടെ ഭർത്താവിനൊപ്പം ബന്ധുക്കളും അവളെ അപമാനിച്ചു. അവർ തനിക്കെതിരെ ജാതി അധിഷ്‌ഠിത അധിക്ഷേപങ്ങൾ ഉപയോഗിച്ചുവെന്നും തന്റെ ഭർത്താവ് പോലും തന്നെ "തൊട്ടുകൂടാത്തവളാണ്" എന്ന് വിളിച്ച് അപമാനിച്ചെന്നും യുവതി പറഞ്ഞു.
തുടർന്ന് അവൾ അവനെ എതിർത്തു തുടങ്ങി, "തൊട്ടുകൂടാത്തവളുമായി നിങ്ങൾ എങ്ങനെ ലൈംഗിക ബന്ധത്തിൽ ഏർപ്പെടും" എന്ന് പറഞ്ഞ് അവനുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടാൻ അവൾ വിസമ്മതിച്ചുവെന്ന് പരാതിയിൽ പറയുന്നു.
അഞ്ച് മാസം മുമ്പ്, ലൈംഗിക ബന്ധത്തിൽ ഏർപ്പെടാൻ വിസമ്മതിച്ചപ്പോൾ, അയാൾ തന്നെ മർദ്ദിച്ചു, അതിനുശേഷം അയാൾ തന്നെ പലതവണ ബലാത്സംഗം ചെയ്തുവെന്ന് അവർ പരാതിയിൽ ആരോപിച്ചു. തിങ്കളാഴ്ച ഭർത്താവ് അവളുമായി വീണ്ടും വഴക്കുണ്ടാക്കുകയും ബോധംകെട്ടു വീഴുന്നതുവരെ ഇരുമ്പ് വടികൊണ്ട് അവളെ അടിക്കുകയുമായിരുന്നു. തുടർന്ന് ജോടാനയിലെ മാതാപിതാക്കളുടെ അടുത്തേക്ക് പോയി.
ചൊവ്വാഴ്ച യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അവിടെ വച്ച് യുവതി ഒരു മെഡിക്കോ-ലീഗൽ പരാതി ഫയൽ ചെയ്തു. മെഡിക്കോ-ലീഗൽ പരാതിയുടെ അടിസ്ഥാനത്തിൽ, ഘട്‌ലോഡിയ പൊലീസ് ഭർത്താവിനെതിരെ ഗാർഹിക പീഡനത്തിന് കേസെടുത്തെങ്കിലും എസ്‌സി/എസ്‌ടി (അതിക്രമങ്ങൾ തടയൽ) നിയമപ്രകാരം ഭർത്താവിനെതിരെ കേസെടുത്തില്ല.