സ്കൂൾ വിദ്യാർത്ഥിനിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ സംഭവം; അധ്യാപകനെ സസ്പെന്‍ഡ് ചെയ്തു
മലപ്പൂര്‍ പുത്തൂര്‍ പള്ളിക്കലിലെ എയ്ഡഡ് സ്കൂളിലെ താല്‍ക്കാലിക അറബിക് അധ്യാപകനായ മസൂദിനെതിരെ തേഞ്ഞിപ്പാലം പൊലീസ് പോക്സോ കേസെടുത്തിരുന്നു. ഒളിവില്‍ പോയ മസൂദിനായി പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി.
കോഴിക്കോട്: യുപി സ്കൂൾ വിദ്യാർത്ഥിനിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ സംഭവത്തില്‍ പ്രതിയായ അധ്യാപകനെ സസ്പെൻഡ് ചെയ്തു. അധ്യാപകൻ പി ടി അബ്ദുൾ മസൂദിനെയാണ് മാനേജ്‍മെന്‍റ് അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തത്. ഏഴാംക്ലാസ് വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ മലപ്പൂര്‍ പുത്തൂര്‍ പള്ളിക്കലിലെ എയ്ഡഡ് സ്കൂളിലെ താല്‍ക്കാലിക അറബിക് അധ്യാപകനായ മസൂദിനെതിരെ തേഞ്ഞിപ്പാലം പൊലീസ് പോക്സോ കേസെടുത്തിരുന്നു. ഒളിവില്‍ പോയ മസൂദിനായി പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി.
ശനിയാഴ്ച ഉച്ചയോടെയാണ് തേഞ്ഞിപ്പലം പൊലീസ് സംഭവം അറിഞ്ഞത്. പെണ്‍കുട്ടി ഗര്‍ഭിണിയാണെന്ന വിവരം സ്വകാര്യ ലാബിലെ ഡോക്ടറാണ് പൊലീസിനെ അറിയിച്ചത്. പിന്നാലെ പൊലീസ് കുട്ടിയുടെ രക്ഷിതാക്കളെ വിളിച്ചുവരുത്തി മൊഴിയെടുക്കുകയും അധ്യാപകനെതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യുകയും ചെയ്തു. താന്‍ അഞ്ചാം ക്ളാസില്‍ പഠിപ്പിച്ച കുട്ടിയെയാണ് മസൂദ് രണ്ടര മാസം മുമ്പ് പീഡിപ്പിച്ചത്. തന്‍റെ ബന്ധുവായ മറ്റൊരു അധ്യാപകന്‍റെ വീട്ടില്‍ വച്ച് ഇയാള്‍ പീഡനം നടത്തിയതായാണ് പൊലീസിന് ലഭിച്ച വിവരം. സാമ്പത്തികമായി തീര്‍ത്തും പിന്നോക്കം നില്‍ക്കുന്ന പെണ്‍കുട്ടിയുടെ വീട്ടുകാരെ കേസില്‍നിന്ന് പിന്തിരിപ്പിക്കാന്‍ വലിയ സമ്മര്‍ദ്ദം നടക്കുന്നതായും സൂചനയുണ്ട്.