ഇന്നലെയാണ് തമിഴ്‌നാട് തിരുപ്പൂര്‍ പല്ലടത്ത് ഒരു കുടുംബത്തിലെ നാലു പേര്‍ വെട്ടേറ്റു മരിച്ചത്.

ചെന്നൈ: തമിഴ്നാട് തിരുപ്പൂരിൽ ഒരു കുടുംബത്തിലെ 4 പേരെ വെട്ടിക്കൊന്ന സംഭവത്തിൽ രണ്ടാം പ്രതി ചെല്ലമുത്തു അറസ്റ്റിൽ. മറ്റ് മൂന്നു പ്രതികൾക്കായി തെരച്ചിൽ ഊർജിതമെന്ന് പോലീസ് അറിയിച്ചു. സംഭവത്തിൽ സ്റ്റാലിൻ സർക്കാരിനെ വിമർശിച്ച് ബിജെപി രം​ഗത്തെത്തി. നിയമവാഴ്ച ഇല്ലാത്ത സംസ്ഥാനമെന്ന് കെ അണ്ണാമലൈ കുറ്റപ്പെടുത്തി.

ഇന്നലെയാണ് തമിഴ്‌നാട് തിരുപ്പൂര്‍ പല്ലടത്ത് ഒരു കുടുംബത്തിലെ നാലു പേര്‍ വെട്ടേറ്റു മരിച്ചത്. അരിക്കട ഉടമയായ സെന്തില്‍കുമാര്‍ (47), കുടുംബാംഗങ്ങളായ മോഹന്‍രാജ്, രത്തിനംബാള്‍, പുഷ്പവതി എന്നിവരാണ് കൊല്ലപ്പെട്ടത്. മദ്യപിച്ചെത്തിയ ഒരാളാണ് നാലു പേരെയും കൊലപ്പെടുത്തിയതെന്നാണ് പ്രാഥമിക നിഗമനം. ഇയാള്‍ സെന്തില്‍കുമാറിനെ ആക്രമിക്കുന്നത് തടയാന്‍ ശ്രമിച്ചപ്പോഴാണ് മറ്റുള്ളവര്‍ക്കും വെട്ടേറ്റതെന്നാണ് വിവരങ്ങള്‍.

തന്റെ പറമ്പില്‍ ഒരു സംഘം ഇരുന്ന് മദ്യപിക്കുന്നത് കണ്ട സെന്തില്‍കുമാര്‍ അവരോട് പറമ്പില്‍ നിന്ന് പോകാന്‍ ആവശ്യപ്പെട്ടു. ഇതില്‍ പ്രകോപിതനായ ഒരാള്‍ വന്ന് അരിവാള്‍ കൊണ്ട് ആക്രമിക്കുകയായിരുന്നെന്നാണ് പൊലീസ് വൃത്തങ്ങള്‍ നല്‍കുന്ന വിവരം. സംഭവത്തിന് ശേഷം കൊലയാളി സംഘം സ്ഥലത്ത് നിന്ന് പോകുകയായിരുന്നു. 

പല്ലടം ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട് എസ്. സൗമ്യയുടെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുന്നത്. സെന്തില്‍കുമാറിന്റെ അരിക്കടയില്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പ് ജോലി ചെയ്തിരുന്ന വെങ്കിടേശന്‍ എന്നയാളുടെ നേതൃത്വത്തിലുള്ള സംഘമാണ് കൊലയ്ക്ക് പിന്നിലെന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു. മറ്റ് പ്രതികൾക്കായി വിശദമായ അന്വേഷണം നടക്കുന്നുണ്ട്. 

സിസി ടിവി ദൃശ്യങ്ങള്‍ പരിശോധിച്ചുവരികയാണ്. സെന്തില്‍കുമാറിന്റെ കുടുംബാംഗങ്ങളുടെയും മൃതദേഹം പോസ്റ്റുമോര്‍ട്ടം നടപടികള്‍ക്കായി തിരുപ്പൂര്‍ സര്‍ക്കാര്‍ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. അതേസമയം, ഇരുവിഭാഗങ്ങൾ തമ്മിലുണ്ടായ തർക്കമാണ് കൊലപാതകത്തിൽ എത്തിയതെന്ന് തമിഴ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. തുടർസംഘർഷങ്ങൾ ഉണ്ടാകാതിരിക്കാൻ കനത്ത പൊലീസ് സന്നാഹത്തെ പ്രദേശത്ത് വിന്യസിച്ചിട്ടുണ്ട്. 

ബാങ്ക് അക്കൗണ്ടിൽ ഇന്നും സമ്മതമില്ലാതെ ഇൻഷുറൻസിനായി പണം കുറച്ചിട്ടുണ്ടോ? ഉടൻ ചെയ്യേണ്ടത് ഇതാ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്