വിവാഹത്തിന് പിന്നാലെ പതിനായിരം രൂപ മാത്രമാണ് യുവതിക്ക് സംഘടിപ്പിക്കാനായത്. ഇതോടെ പണം നൽകുന്നത് വരെ യുവതിയുടെ മകനെ ഇവർ ബലമായി ഒപ്പം താമസിപ്പിക്കുകയായിരുന്നു

മൊഗ: രണ്ടാം വിവാഹത്തിന്റെ ബ്രോക്കർ ഫീസ് നൽകിയില്ല, യുവതിയുടെ 7 വയസുള്ള മകനെ കൊലപ്പെടുത്തി ബന്ധു. ചണ്ഡിഗഡിലെ മൊഗയിലാണ് സംഭവം. മൊഗ ജില്ലയിലെ ലൊഹാര ഗ്രാമത്തിലെ അഴുക്ക് ചാലിൽ നിന്നാണ് ചാക്കിൽ കെട്ടിയ നിലയിൽ 7 വയസുകാരന്റെ മൃതദേഹം ജൂലൈ 3നാണ് കണ്ടെത്തിയത്. ഭർത്താവിന്റെ മരണ ശേഷം പുനർവിവാഹിതയായ അമ്മയുടെ അമ്മാവനും അമ്മായിക്കും ഒപ്പമായിരുന്നു 7 വയസുകാരനായ സുഖ്മൻ താമസിച്ചിരുന്നത്. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

സുഖ്മന്റെ അമ്മയായ വീർപൽ കൌറിന്റെ രണ്ടാം വിവാഹത്തിനായുള്ള ഒത്താശ ചെയ്തത് ഇവരായിരുന്നു. വിവാഹ ശേഷം ബന്ധുക്കൾക്ക് 7 വയസുകാരന്റെ അമ്മ 50000 രൂപ നൽകാമെന്ന് ഉറപ്പ് നൽകിയിരുന്നു. പുനർ വിവാഹത്തിലെ ഇടനിലക്കാരായതിനായിരുന്നു ഈ തുക വാഗ്ദാനം നൽകിയത്. എന്നാൽ യുവതിക്ക് വിവാഹ ശേഷം 10000 രൂപ മാത്രമാണ് ഇവർക്ക് സംഘടിപ്പിച്ച് നൽകാനായത്. ഇതോടെയാണ് പണം നൽകുന്നത് വരെ ഏഴ് വയസുകാരനെ ബന്ധുക്കൾ ഒപ്പം കൂട്ടുകയായിരുന്നുവെന്നാണ് പ്രാദേശിക മാധ്യമങ്ങളുടെ റിപ്പോർട്ട്. 

വിവാഹം കഴിഞ്ഞ് ദിവസങ്ങൾക്ക് ശേഷവും യുവതിക്ക് പണം സംഘടിപ്പിച്ച് നൽകാനാവാതെ വന്നതിന് പിന്നാലെ ബന്ധുക്കൾ കുഞ്ഞിനെ കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് പൊലീസ് വിശദമാക്കുന്നത്. ഏഴ് വയസുകാരന്റെ പിതാവിന്റെ ബന്ധുക്കൾ താമസിക്കുന്ന വീടിന് സമീപത്തെ ഓടയിലാണ് ഇവർ മൃതദേഹം ചാക്കിൽ കെട്ടി തള്ളിയത്. സംഭവത്തിൽ യുവതിയുടെ ബന്ധുക്കളെ പൊലീസ് അറസ്റ്റ് ചെയ്തു. അഴുകിയ നിലയിലുള്ള മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷമാണ് തിരിച്ചറിയാൻ സാധിച്ചത്. കൊലപാതകം, തെളിവ് നശിപ്പിക്കൽ, ഗൂഡാലോചന അടക്കമുള്ള വകുപ്പുകൾ ചുമത്തിയാണ് ബന്ധുക്കളെ പൊലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം