കർണാടകയിലെ റായ്ച്ചൂരിൽ തൊഴിൽ വാഗ്ദാനം നൽകി നിർധനരായ പെൺകുട്ടികളെ വേശ്യാവൃത്തിക്ക് പ്രേരിപ്പിച്ച പെൺവാണിഭ സംഘത്തെ പൊലീസ് പിടികൂടി. സംഘത്തിലെ 11 പേരെ അറസ്റ്റ് ചെയ്യുകയും രണ്ട് പെൺകുട്ടികളെ രക്ഷപ്പെടുത്തുകയും ചെയ്തു. മാൻവി സ്വദേശിയായ തായപ്പയാണ് സംഘത്തിന്റെ സൂത്രധാരനെന്ന് പൊലീസ് അറിയിച്ചു
ബെംഗളൂരു: കർണാടകത്തിലെ റായ്ച്ചൂരിൽ നിർധന പെൺകുട്ടികളെ ഭീഷണിപ്പെടുത്തി വേശ്യാവൃത്തിക്ക് പ്രേരിപ്പിച്ച പെൺവാണിഭ കേന്ദ്രം അടച്ചുപൂട്ടി പൊലീസ്. സംഘത്തിലെ നടത്തിപ്പുകാരായ 11 പേരെ അറസ്റ്റ് ചെയ്തു. രണ്ട് പെൺകുട്ടികളെ രക്ഷപ്പെടുത്തി. റായ്ച്ചൂരിലെ മാൻവിയിൽ അവധി ദിവസങ്ങളിൽ മാത്രം പ്രവർത്തിച്ചിരുന്ന പെൺവാണിഭ കേന്ദ്രമാണ് പൊലീസ് കണ്ടെത്തി അടപ്പിച്ചത്. തൊഴിൽരഹിരായ യുവതികൾക്ക് തൊഴിൽ ലഭ്യമാക്കി നൽകുന്നു എന്ന പേരിലായിരുന്നു പെൺവാണിഭ കേന്ദ്രത്തിന്റെ പ്രവർത്തനം. നിർധനരായ യുവതികളെ കണ്ടെത്തുകയും തൊഴിൽ തരപ്പെടുത്തി നൽകാമെന്ന് വാഗ്ദാനം ചെയ്തുമാണ് സംഘം പ്രവർത്തിച്ചതെന്ന് പൊലീസ് വ്യക്തമാക്കി. തങ്ങളുടെ അടുത്തെത്തുന്ന യുവതികളെ പിന്നീട് ഭീഷണിപ്പെടുത്തി ഇവർ ലൈംഗികവൃത്തിയിലേക്ക് നിയോഗിക്കുകയായിരുന്നു. ഈ സംഘത്തിന്റെ പ്രവർത്തനത്തെ കുറിച്ച് വിവരം ലഭിച്ച പൊലീസ് ഇവരെ നിരീക്ഷിക്കുകയും സ്ഥലം റെയ്ഡ് ചെയ്യുകയുമായിരുന്നു. സംഘത്തിലെ 11 പേരെ പൊലീസ് പിടികൂടി. ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടുണ്ട്.
സൂത്രധാരൻ തായപ്പ
മാൻവിയിലെ ഇന്ദിരാ നഗർ സ്വദേശി, തായപ്പ എന്നയാളാണ് സംഘത്തിന്റെ സൂത്രധാരൻ എന്ന് പൊലീസ് വ്യക്തമാക്കി. പൊലീസ് പരിശോധനയ്ക്കെത്തുമ്പോൾ രണ്ട് യുവതികൾ ഇവിടെ ഉണ്ടായിരുന്നു. ഇവരെ രക്ഷപ്പെടുത്തി റെസ്ക്യൂ ഹോമിലേക്ക് മാറ്റി. സംഘത്തിന്റെ പ്രവർത്തനത്തെ കുറിച്ച് വിശദമായ അന്വേഷണം ആരംഭിച്ചതായി മാൻവി പൊലീസ് അറിയിച്ചു. മറ്റിടങ്ങളിലും സമാന രീതിയിൽ ഇവർ പെൺകുട്ടികളെ വലയിലാക്കായിരുന്നോ എന്നതും പരിശോധിക്കുമെന്ന് പൊലീസ് വ്യക്തമാക്കി.
