ഇളനീർ തരാമെന്ന് പറഞ്ഞ് പ്രലോഭിപ്പിച്ച് കുട്ടിയെ പീഡിപ്പിച്ച പ്രതി അറസ്റ്റിൽ
അമ്മ വോട്ട് ചെയ്യാൻ പോയ സമയത്ത് പുറത്തുണ്ടായിരുന്ന കുട്ടിയെ ഇളനീർ നൽകാമെന്ന് പറഞ്ഞ് പ്രലോഭിപ്പിച്ച് ആളൊഴിഞ്ഞ പറമ്പിൽ കൊണ്ടുപോയി ഇയാൾ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കുകയായിരുന്നു
കൊല്ലം: കൊല്ലം കോട്ടുക്കലിൽ 11 വയസ്സുകാരനെ ആളൊഴിഞ്ഞ പറമ്പിൽ കൊണ്ടുപോയി പ്രകൃതി വിരുദ്ധ ലൈംഗിക പീഡനത്തിന് ഇരയാക്കിയ പ്രതിയെ കടയ്ക്കൽ പൊലീസ് അറസ്റ്റ് ചെയ്തു. വയല മുണ്ടേട്ട് രമ്യാ ഭവനിൽ 24 വയസ്സുള്ള ശരത്താണ് അറസ്റ്റിലായത്. കഴിഞ്ഞ ഇരുപത്തിമൂന്നാം തീയതി ആയിരുന്നു സംഭവം.
അമ്മ വോട്ട് ചെയ്യാൻ പോയ സമയത്ത് പുറത്തുണ്ടായിരുന്ന കുട്ടിയെ ഇളനീർ നൽകാമെന്ന് പറഞ്ഞ് പ്രലോഭിപ്പിച്ച് ആളൊഴിഞ്ഞ പറമ്പിൽ കൊണ്ടുപോയി ഇയാൾ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കുകയായിരുന്നു. അമ്മ മടങ്ങിയെത്തിയപ്പോൾ കുട്ടി അമ്മയോട് വിവരം പറയുകയും ചെയ്തു. തുടർന്ന് അമ്മ കുട്ടിയെയും കൂട്ടി കടയ്ക്കൽ പൊലീസ് സ്റ്റേഷനിലെത്തി പരാതി നൽകുകയായിരുന്നു.
കേസെടുത്ത പൊലീസ് കുട്ടിയെ കടയ്ക്കൽ താലൂക്ക് ആശുപത്രിയിൽ നടത്തിയ പരിശോധനകളിൽ കുട്ടി പീഡനത്തിനിരയായതായി സ്ഥിരീകരിക്കുകയും ചെയ്തു. സംഭവത്തിനു ശേഷം പ്രതി ഒളിവിൽ പോയിരുന്നു. ഇയാൾ കഴിഞ്ഞ ദിവസം വീട്ടിൽ എത്തിയിട്ടുണ്ട് എന്ന വിവരത്തിന്‍റെ അടിസ്ഥാനത്തിൽ സിഐ തൻസീം അബ്ദുൽ സമദിന്‍റെ നേതൃത്വത്തിൽ പൊലീസെത്തി അറസ്റ്റ് ചെയ്യുകയായിരുന്നു. പ്രതി ശരത്തിനെ കോടതിയിൽ ഹാജരാക്കി റിമാന്‍റ് ചെയ്തിട്ടുണ്ട്.