പ്രായപൂര്‍ത്തിയാവാത്ത പട്ടികജാതിക്കാരിയായ പെണ്‍കുട്ടിയെ വീട്ടില്‍ വിളിച്ചുവരുത്തിയാണ് വിവാഹ വാഗ്ദാനം നല്‍കി പീഡനത്തിനിരയാക്കി സ്വര്‍ണാഭരണങ്ങളും പണവും കൈവശപ്പെടുത്തിയത്

തൃശൂര്‍: വിവാഹ വാഗ്ദാനം നല്‍കി വഞ്ചിച്ച് പട്ടികജാതിക്കാരിയായ 17 കാരിയെ ലൈംഗിക പീഡനത്തിരയാക്കി നാലര പവന്‍ സ്വര്‍ണാഭരണങ്ങളും പണവും കൈവശപ്പെടുത്തിയ സ്വകാര്യ ബസ് ഡ്രൈവര്‍ക്ക് കുന്നംകുളം പോക്‌സോ കോടതി അഞ്ചു വര്‍ഷം തടവും 90000 രൂപ പിഴയും ശിക്ഷ വിധിച്ചു. കോട്ടപ്പടി പോലിയത്ത് സുധീഷി (35)നെയാണ് കുന്നംകുളം ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യല്‍ കോടതി ജഡ്ജ് എസ്. ലിഷ കുറ്റക്കാരനെന്ന് കണ്ട് ശിക്ഷിച്ചത്. 2018ലാണ് കേസിന് ആസ്പദമായ സംഭവം. പ്രായപൂര്‍ത്തിയാവാത്ത പട്ടികജാതിക്കാരിയായ പെണ്‍കുട്ടിയെ വീട്ടില്‍ വിളിച്ചുവരുത്തിയാണ് വിവാഹ വാഗ്ദാനം നല്‍കി ലൈംഗിക അതിക്രമം നടത്തി സ്വര്‍ണാഭരണങ്ങളും പണവും കൈവശപ്പെടുത്തിയത്.


പീഡനത്തിനിരയായ അതിജീവിതയുടെ മൊഴി ഗുരുവായൂര്‍ പോലീസ് ഇന്‍സ്‌പെക്ടറായിരുന്ന ഇ. ബാലകൃഷ്ണന്‍റെ നേതൃത്വത്തില്‍ രേഖപ്പെടുത്തി കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തി. പിന്നീട് കുന്നംകുളം പോലീസ് സബ് ഇന്‍സ്‌പെക്ടര്‍ യു.കെ. ഷാജഹാന്‍ ഈ കേസ് റീ രജിസ്റ്റര്‍ ചെയ്തു. എ.സി.പിമാരായ പി.എ. ശിവദാസന്‍, പി. വിശ്വംഭരന്‍, ടി.എസ്. സിനോജ് എന്നിവര്‍ അന്വേഷണം നടത്തി. കുന്നംകുളം എ.സി.പി. ടി.എസ് സിനോജാണ് കുറ്റപത്രം തയാറാക്കി കോടതിയില്‍ സമര്‍പ്പിച്ചത്. പ്രതി വിറ്റ സ്വര്‍ണാഭരണങ്ങള്‍ പൊന്നാനി, ചാവക്കാട് എന്നിവിടങ്ങളിലെ ജ്വല്ലറികളില്‍നിന്നും പോലീസ് കണ്ടെടുത്തിരുന്നു.

ഈ കേസിലേക്ക് 32 സാക്ഷികളെ വിസ്തരിക്കുകയും 15 രേഖകളും തൊണ്ടിമുതലും ശാസ്ത്രീയ തെളിവുകളും പരിശോധിക്കുകയും ചെയ്തു. പ്രോസിക്യൂഷനുവേണ്ടി അഡ്വ. കെ.എസ്. ബിനോയിയും പ്രോസിക്യൂഷനെ സഹായിക്കുന്നതിനായി അഭിഭാഷകരായ അമൃത, അനുഷ, കുന്നംകുളം പോലീസ് സ്റ്റേഷനിലെ വനിതാ സിവില്‍ പോലീസ് ഓഫീസര്‍ രമ്യ, സിവില്‍ പോലീസ് ഓഫീസര്‍ പ്രശോബ് എന്നിവരും പ്രവര്‍ത്തിച്ചു.|
Readmore...'കഞ്ഞി വച്ച് നല്‍കിയില്ല, ഭാര്യയെ നെഞ്ചില്‍ ചവിട്ടി കൊന്നു'; സീത വധക്കേസില്‍ ഭര്‍ത്താവിന് ജീവപര്യന്തം

Asianet News Live | Kerala News | Latest News Updates | ഏഷ്യാനെറ്റ് ന്യൂസ് #Asianetnews