വ്യാജ വിദേശ കറന്‍സിക്കൊപ്പം 3 ലക്ഷം രൂപയുടെ യഥാര്‍ത്ഥ കറന്‍സിയും ഇവിടെ നിന്ന് കണ്ടെടുത്തിട്ടുണ്ട്. ലൈസൻസില്ലാത്ത തോക്കുകളും അറസ്റ്റിലായവരുടെ പക്കലുണ്ടായിരുന്നു. 

പൂനെ: മഹാരാഷ്ട്രയിലെ പൂനെയിൽ വൻ കള്ളനോട്ട് വേട്ട. മിലിറ്ററി ഇൻറലിജൻസും പൂനെ ക്രൈംബ്രാഞ്ചും സംയുക്തമായി നടത്തിയ റെയ്ഡിൽ ഏകദേശം 47 കോടിയുടെ കള്ളനോട്ടാണ് പിടികൂടിയത്. പൂനെയിലെ വിമാൻനഗറിലെ കെട്ടിടത്തിലാണ് രഹസ്യവിവരത്തെ തുടർന്ന് റെയ്‍ഡ് നടത്തിയത്.സംഭവവുമായി ബന്ധപ്പെട്ട് ഒരു സൈനികന്‍ അടക്കം അഞ്ച് പേരെ കസ്റ്റഡിയിലെടുത്തു. വ്യാജ വിദേശ കറന്‍സിക്കൊപ്പം 3 ലക്ഷം രൂപയുടെ യഥാര്‍ത്ഥ കറന്‍സിയും ഇവിടെ നിന്ന് കണ്ടെടുത്തിട്ടുണ്ട്. ലൈസൻസില്ലാത്ത തോക്കുകളും അറസ്റ്റിലായവരുടെ പക്കലുണ്ടായിരുന്നു. പിടിയിലായ സൈനികനെ പൂനെയിലെ ഒരു സൈനിക കേന്ദ്രത്തിലേക്ക് മാറ്റി.

Add Asianetnews as a Preferred SourcegooglePreferred

ചില്‍ഡ്രന്‍സ് ബാങ്ക് ഓഫ് ഇന്ത്യ എന്ന് രേഖപ്പെടുത്തിയ നോട്ടുകള്‍ അടക്കമുള്ളവയാണ് പിടിച്ചെടുത്തത്. സതേണ്‍ കമാന്‍ഡ് ലൈസണ്‍ യൂണിറ്റിം മിലിട്ടറി ഇന്‍റലിജന്‍സും പൂനെ സിറ്റി പൊലീസിലെ ക്രൈം ബ്രാഞ്ചുമാണ് സംയുക്ത റെയ്ഡില്‍ ഭാഗമായത്. അറസ്റ്റിലായ സൈനികന് കള്ളനോട്ട് സംഘത്തിന്‍റെ ഭാഗമെന്നാണ് പ്രാഥമിക വിവരമെന്നാണ് ദി ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നത്.

വിമാന്‍ നഗറിലെ ഒരു ബംഗ്ലാവില്‍ കള്ളനോട്ട് വ്യാപാരം നടക്കുന്നതായി ആര്‍മി ഇന്‍റലിജന്‍സിനാണ് വിവരം ലഭിച്ചത്. രണ്ടായിരത്തിന്‍റേയും അഞ്ഞൂറിന്‍റേയുമാണ് പിടിച്ചെടുത്തവയില്‍ ഏറെയും. വ്യാജ യുഎസ് ഡോളര്‍, രഹസ്യ ക്യാമറകള്‍, ഇലക്ട്രോണിക് ഉപകരണങ്ങള്‍, വ്യാജ രേഖകള്‍ എന്നിവയും റെയ്ഡില്‍ കണ്ടെത്തി. 4.2 കോടിയുടെ വ്യാജ യുഎസ് ഡോളറാണ് പിടിച്ചെടുത്തത്. ലാന്‍സ് നായിക് ഷെയ്ഖ് അലിം ഗുലാബ് ഖാന്‍ എന്ന സൈനികനാണ് പിടിയിലായിട്ടുള്ളത്. 

സുനില്‍ സാര്‍ദ, റിതേഷ് രത്നാകര്‍, തുഹൈല്‍ അഹമ്മദ്, ഇഷാഖ് ഖാന്‍, അബ്ദുള്‍ ഗാനി ഖാന്‍, അബ്ദുള്‍ റെഹ്മാന്‍ എന്നിവരാണ് പിടിയിലായ മറ്റുള്ളവര്‍. കഴിഞ്ഞ എട്ട് വര്‍ഷമായി പൂനെയിലാണ് സൈനികന്‍ ജോലി ചെയ്തിരുന്നത്. ഇയാളാണ് സംഘത്തിലെ പ്രധാനിയെന്നാണ് സംശയം. ചില്‍ഡ്രന്‍സ് ബാങ്ക് ഓഫ് ഇന്ത്യ എന്ന് രേഖപ്പെടുത്തിയ കറന്‍സി നോട്ടുകെട്ടുകളുടെ മുകളില്‍ വച്ചായിരുന്നു ഇടപാട്. നിലവില്‍ പിടിയില്‍ ആയവര്‍ അല്ലാതെ വലിയ സംഘം ഇവര്‍ക്ക് പിന്നിലുള്ളതായാണ് പൊലീസ് സംശയിക്കുന്നത്.