രാജസ്ഥാനിൽ ബൈക്കിലെത്തിയ ആറ് പേർ പഴക്കടയ്ക്ക് നേരെ നിറയൊഴിച്ചു, സിസിടിവിയിൽ കുടുങ്ങി പ്രതികൾ
സംഭവ സമയത്ത് പഴക്കടയുടെ ഉടമ കടയിൽ തന്നെ ഉണ്ടായിരുന്നെങ്കിലും പരിക്കേൽക്കാതെ രക്ഷപ്പെട്ടു...
ജയ്പൂർ: രാജസ്ഥാനിലെ മാർക്കറ്റിലെ പഴക്കടയ്ക്ക് നേരെ വെടിവെപ്പ്. പട്ടാപ്പകൽ ബൈക്കിലെത്തിയ ആറംഗ സംഘം കടയ്ക്ക് നേരെ തുടർച്ചയായി വെടിയുതിർക്കുകയായിരുന്നു. രാജസ്ഥാനിലെ ജയ്പൂരിൽ നിന്ന് 250 കിലോമീറ്റർ അകലെയാണ് സംഭവം നടന്നത്.
സംഭവ സമയത്ത് പഴക്കടയുടെ ഉടമ കടയിൽ തന്നെ ഉണ്ടായിരുന്നെങ്കിലും പരിക്കേൽക്കാതെ രക്ഷപ്പെട്ടുവെന്ന് എൻഡിടിവി റിപ്പോർട്ട് ചെയ്യുന്നു. സംഭവത്തിന്റെ മുഴുവൻ ദൃശ്യങ്ങളും സിസിടിവി ക്യാമറയിൽ പതിഞ്ഞു. 38 സെക്കന്റ് ദൈർഘ്യമുള്ള ദൃശ്യങ്ങൾ വാർത്താ ഏജൻസിയായ എഎൻഐ ട്വിറ്ററിൽ പങ്കുവച്ചു.
സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് പ്രതികളെ കണ്ടെത്താനുള്ള ശ്രമത്തിലാണെന്ന് പൊലീസ് അറിയിച്ചു.രാജസ്ഥാനിൽ സമാനമായ സംഭവത്തിൽ ഒരു ഡോക്ടർ ദമ്പതികൾ മരിച്ച് രണ്ടാഴ്ച തികയും മുമ്പാണ് മറ്റൊരു ആക്രമണം കൂടി നടന്നിരിക്കുന്നത്. ബൈക്കിലെത്തിയ രണ്ടംഗ സംഘം കാറിൽ സഞ്ചരിക്കുകയായിരുന്ന ഡോക്ടർ ദമ്പതികളെ തടഞ്ഞുനിത്തി വെടിവെക്കുകയായിരുന്നു. സംഭവത്തിന്റെ ദൃശ്യങ്ങൾ ക്യാമറയിൽ കുടുങ്ങിയിരുന്നു.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona