ഓട്ടോ തൊഴിലാളി വെട്ടേറ്റ് മരിച്ച സംഭവം, മകൻ അടക്കം 7 പേർ പിടിയിൽ, എല്ലാവരും ബന്ധുക്കൾ
ഇലന്തൂരിൽ ഓട്ടോറിക്ഷ തൊഴിലാളി ഏബ്രാഹാം ഇട്ടി വെട്ടേറ്റ് മരിച്ച സംഭവത്തിൽ മകൻ അടക്കം 7 പേർ പിടിയിൽ.
പത്തനംതിട്ട: പത്തനംതിട്ട ഇലന്തൂരിൽ ഓട്ടോറിക്ഷ തൊഴിലാളി എബ്രഹാം ഇട്ടിയെ വെട്ടി കൊലപ്പെടുത്തിയ കേസിലെ പ്രതികൾ പൊലീസ് കസ്റ്റഡിയിൽ. എബ്രഹാം ഇട്ടിയുടെ മകനും ആറ് ബന്ധുക്കളുമാണ് പിടിയിലായത്. വെളളിയാഴ്ചയാണ് എബ്രഹാം ഇട്ടിയെ സ്വന്തം വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. തലയ്ക്ക് ആഴത്തിൽ വെട്ടേറ്റതായിരുന്നു മരണകാരണം. അർദ്ധത്രിയിൽ നടന്ന കൊലപാതകത്തിൻ്റെ ചുരുൾ തേടി ഇറങ്ങിയ പൊലീസ് നാൽപ്പത്തിയെട്ടാം മണിക്കൂറിൽ പ്രതികളെ പിടികൂടി.
എബ്രഹാം ഇട്ടിയുടെ സുഹൃത്തുക്കളെ കേന്ദീകരിച്ചായിരുന്നു ആദ്യം അന്വേഷണം. മരണ ദിവസം ഒപ്പമിരുന്നു മദ്യപിച്ച എല്ലാവരെയും ചോദ്യം ചെയ്തു. ഒടുവിലാണ് എബ്രഹാം ഇട്ടിയെ കൊന്ന കേസിൽ സ്വന്തം മകൻ പൊലീസിൻ്റെ പിടിയിലായത്. മകനൊപ്പം സംഭസ്ഥലത്തുണ്ടായിരുന്ന ആറ് ബന്ധുക്കളും കസ്റ്റഡിയിലായി. കുടുംബതർക്കമാണ് കൊലപാതകത്തിന് കാരണം. ഏറെ നാളായി ഭാര്യയും മകനുമായി അകന്ന് ഒറ്റയ്ക്ക് കഴിയുകയായിരുന്നു എബ്രഹാം.ഭാര്യയും മക്കളുമായി മുമ്പ് നിരന്തരം വഴക്കുണ്ടായിരുന്നു എന്ന് നാട്ടുകാർ മൊഴി നൽകിയിരുന്നു.കസ്റ്റഡിയിലുള്ള പ്രതികളെ പൊലീസ് ചോദ്യം ചെയ്യുകയാണ്.