പൂപ്പാറയിൽ സ്വത്ത് തർക്കത്തിന്റെ പേരിൽ മകൻ അച്ഛനെ വെട്ടിപ്പരിക്കേൽപ്പിച്ചു
പൂപ്പാറയിൽ സ്വത്ത് തർക്കത്തിന്റെ പേരിൽ മകൻ അച്ഛനെ വെട്ടിപ്പരിക്കേൽപ്പിച്ചു. പൂപ്പാറ ഗാന്ധിനഗർ സ്വദേശി സോളമനാണ് തലയ്ക്കും കാലിനും വെട്ടേറ്റത്
ഇടുക്കി: പൂപ്പാറയിൽ സ്വത്ത് തർക്കത്തിന്റെ പേരിൽ മകൻ അച്ഛനെ വെട്ടിപ്പരിക്കേൽപ്പിച്ചു. പൂപ്പാറ ഗാന്ധിനഗർ സ്വദേശി സോളമനാണ് തലയ്ക്കും കാലിനും വെട്ടേറ്റത്. തലയിലും കാലിലുമായി പതിനാറ് തുന്നിക്കെട്ടലുണ്ട്. മകൻ ജയപ്രകാശിനായി ശാന്തൻപാറ പൊലീസ് അന്വേഷണം തുടങ്ങി.
ഇന്നലെ രാത്രിയാണ് സംഭവം. ജോലി കഴിഞ്ഞ് കൃഷിത്തോട്ടത്തിലെ ഷെഡിൽ കിടന്നുറങ്ങുകയായിരുന്നു സോളമൻ. കതക് ചവിട്ടിപ്പൊളിച്ചെത്തിയ മകൻ ജയപ്രകാശ് സോളമനെ മർദ്ദിക്കുകയും കത്തിയെടുത്ത് വെട്ടുകയുമായിരുന്നു. സോളമന്റെ തലയിലും കാലിലുമായി പതിനാറ് തുന്നിക്കെട്ടലുണ്ട്. സോളമനെ ആദ്യം രാജകുമാരിയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് തേനി മെഡിക്കൽ കോളേജിലുമെത്തിച്ച് ചികിത്സ നൽകി.
സ്വത്ത് ആവശ്യപ്പെട്ട് ജയപ്രകാശ് തന്നെ സ്ഥിരം മർദ്ദിക്കാറുണ്ടെന്നും സോളമൻ പറയുന്നു. അതേസമയം സംഭവശേഷം ഒളിവിൽ പോയ ജയപ്രകാശിനായുള്ള അന്വേഷണത്തിലാണ് ശാന്തൻപാറ പൊലീസ്. വധശ്രമം അടക്കമുള്ള വകുപ്പുകൾ ചേർത്ത് കേസെടുത്തിട്ടുണ്ടെന്നും ഉടനെ ജയപ്രകാശിനെ പിടികൂടുമെന്നുമാണ് പൊലീസ് പറയുന്നത്.