പഠിക്കാത്തതിന് അമ്മൂമ്മ വഴക്കുപറഞ്ഞു; വീടുവിട്ടിറങ്ങിയ വിദ്യാർത്ഥിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി
ടിവി കണ്ടുകൊണ്ടിരുന്ന വിദ്യാർത്ഥിയെ പഠിക്കാത്തതിന്റെ പേരിൽ അമ്മൂമ്മ തങ്കച്ചി വഴക്കു പറഞ്ഞു. ഇതിൽ പ്രകോപിതനായ ജീവൻ വീട്ടിൽ നിന്നിറങ്ങിപ്പോയി.
ആലപ്പുഴ: പഠിക്കാതിരുന്നതിനു അമ്മൂമ്മ വഴക്കുപറഞ്ഞതിനെ തുടർന്ന് വീടുവിട്ടിറങ്ങിപ്പോയ ഒൻപതാം ക്ലാസ് വിദ്യാർത്ഥിയെ പഠിക്കുന്ന സ്‌കൂളിലെ ക്ലാസ് മുറിക്കുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. രാമങ്കരി ഗ്രാമപഞ്ചായത്ത് വേഴപ്ര കാപ്പിൽചേരി വീട്ടിൽ ഗിരീഷിന്റെ മകൻ ജീവൻ ഗിരീഷ് (15) ആണ് മരിച്ചത്.
ഇന്നലെ രാത്രി ഒൻപതോടെ കാവാലം സർക്കാർ ടെക്‌നിക്കൽ സ്‌കൂളിലെ ക്ലാസ് മുറിയിലാണ് വിദ്യാർത്ഥിയെ മരിച്ചനിലയിൽ കണ്ടെത്തിയത്. ടെക്‌നിക്കൽ സ്‌കൂളിൽ പഠിക്കുന്ന ജീവൻ കഴിഞ്ഞ രണ്ടു വർഷങ്ങളായി അമ്മ വിദ്യയുടെ കാവാലത്തെ കുടുംബവീട്ടിൽ നിന്നാണ് പഠിക്കുന്നത്. ഇന്ന് ഓണപ്പരീക്ഷ ആരംഭിക്കാനിരിക്കെ അവധി ദിവസമായ ഇന്നലെ പകൽസമയങ്ങളിൽ കളിക്കുവാനായി പോയ ജീവൻ വൈകുന്നേരത്തോടെയാണ് വീട്ടിൽ തിരിച്ചെത്തിയത്.
ഇതിനുശേഷം ടിവി കണ്ടുകൊണ്ടിരുന്ന വിദ്യാർത്ഥിയെ പഠിക്കാത്തതിന്റെ പേരിൽ അമ്മൂമ്മ തങ്കച്ചി വഴക്കു പറഞ്ഞു. ഇതിൽ പ്രകോപിതനായ ജീവൻ വീട്ടിൽ നിന്നിറങ്ങിപ്പോയി. കുട്ടിയെ കാണാതായതിനെത്തുടർന്ന് തങ്കച്ചി വിവരമറിയിച്ചതനുസരിച്ച് മാതാപിതാക്കളായ ഗിരീഷും, വിദ്യയും കാവാലത്തെ വീട്ടിലെത്തി. തുടർന്ന് പകൽ മുഴുവൻ തെരഞ്ഞെങ്കിലും കുട്ടിയെ കണ്ടെത്താനായില്ല.
സ്‌കൂളിനടുത്ത് വച്ച് ജീവനെ കണ്ടെന്ന് നാട്ടുകാർ പറഞ്ഞതനുസരിച്ച് രാത്രി ഒൻപതോടെ സ്‌കൂളിലെത്തിയപ്പോഴാണ് വാതിലുകളില്ലാത്ത ക്ലാസ് മുറിയിലെ മേൽക്കൂരയുടെ ഇരുമ്പു പൈപ്പിൽ ഉടുത്തിരുന്ന മുണ്ടിൽ തൂങ്ങിയ നിലയിൽ കുട്ടിയെ കണ്ടെത്തിയത്. ഇന്നു രാവിലെ കൈനടി പൊലീസ് സ്ഥലത്തെത്തി മേൽ നടപടികൾ പൂർത്തിയാക്കി. ശേഷം, പോസ്റ്റുമാർട്ടത്തിനായി മൃതദേഹം ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കു കൊണ്ടുപോയി.
പ്രാഥമിക അന്വേഷണത്തിൽ വിദ്യാർത്ഥി സ്വയം ജീവനൊടുക്കിയതാണെന്നാണ് കരുതുന്നതെന്ന് പൊലീസ് പറയുന്നു. ജ്യോതിഷ്, ജ്യോതിലക്ഷ്മി എന്നിവർ സഹോദരങ്ങളാണ്.