വഴുതക്കാട് കാർമൽ സ്കൂളിലെ മുൻ ബസ് കണ്ടക്ടറുടെ ആത്മഹത്യ: സ്കൂളിനെതിരെ ആരോപണവുമായി ബന്ധുക്കൾ
വഴുതക്കാട് കാർമൽ സ്കൂളിലെ മുൻ ബസ് കണ്ടക്ടറുടെ ആത്മഹത്യയിൽ പ്രതിഷേധവുമായി ബന്ധുക്കൾ. വിരമിക്കൽ ആനുകൂല്യങ്ങൾ ലഭിക്കാത്തതിന്റെ പേരിലാണ് ആത്മഹത്യയെന്നാണ് കുടുംബത്തിൻറെ ആരോപണം.
തിരുവനന്തപുരം: വഴുതക്കാട് കാർമൽ സ്കൂളിലെ മുൻ ബസ് കണ്ടക്ടറുടെ ആത്മഹത്യയിൽ പ്രതിഷേധവുമായി ബന്ധുക്കൾ. വിരമിക്കൽ ആനുകൂല്യങ്ങൾ ലഭിക്കാത്തതിന്റെ പേരിലാണ് ആത്മഹത്യയെന്നാണ് കുടുംബത്തിൻറെ ആരോപണം. എന്നാൽ ആരോപണത്തിൽ കഴമ്പില്ലെന്ന് സ്കൂൾ അധികൃതർ വ്യക്തമാക്കി,
കഴിഞ്ഞ 11-നാണ് ശശിധരൻ മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ചത്. എഴുപത് ശതമാനം പൊള്ളലേറ്റു മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ കഴിഞ്ഞ ദിവസം മരിച്ചു. കാര്‍മൽ സ്കൂളിലെ ബസ് കണ്ടക്ടർ ആയിരുന്ന ശശിധരൻ 2014 ലാണ് സർവിസിൽ നിന്നും വിരമിക്കുന്നത്.
വിരമിച്ചിട്ടും അഞ്ച് വർഷത്തോളം സ്കൂളിൽ തന്നെ ജോലിയിൽ തുടർന്നു.വിരമിക്കൽ ആനുകൂല്യങ്ങൾ ലഭിക്കാത്തതിലുള്ള മനോവിഷമത്തിലാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചതെന്നാണ് ശശിധരന്റെ മരണമൊഴി. മൃതദേഹവുമായി ആക്ഷൻ കൗൺസിലിന്റെ നേതൃത്വത്തിൽ പ്രതിഷേധസമരവും നടത്തിയിരുന്നു.
എന്നാൽ വിരമിച്ച സമയത്ത് തന്നെ ശശിധരന് മുഴുവൻ ആനുകൂല്യങ്ങളും നല്കിയതാണെന്ന് സ്കൂൾ അധികൃതർ വിശദീകരിച്ചു. വിരമിച്ചശേഷവും ശശിധരന് കൂടുതൽ സഹായകരമാകട്ടെ എന്ന് കരുതിയാണ് പിന്നീട് ജോലി നൽകിയതെന്നും സ്കൂൾ അധികൃതർ പറഞ്ഞു.