അവിഹിതം സംശയിച്ച് ഭാര്യയെ മഴുകൊണ്ട് വെട്ടി, മൂന്ന് മക്കളെ അണക്കെട്ടിലെറിഞ്ഞ് കൊന്നു, അറസ്റ്റ്
കുടുംബവഴക്കിനെ തുടർന്ന് മൂന്ന് കുട്ടികളെ അക്കെട്ടിലെറിഞ്ഞ് കൊന്ന പിതാവ് അറസ്റ്റിൽ. ഗുജറാത്തിലെ ആരവല്ലി ജില്ലയിലെ മേഘ് രാജ് താലൂക്കിലെ രാമഡ് ഗ്രാമത്തിലാണ് സംഭവം. ഭാര്യയെ കൊലപ്പെടുത്താൻ ശ്രമിച്ച ശേഷമായിരുന്നു ഇയാളുടെ കൊടും ക്രൂരത
ആരവല്ലി: കുടുംബവഴക്കിനെ തുടർന്ന് മൂന്ന് കുട്ടികളെ അക്കെട്ടിലെറിഞ്ഞ് കൊന്ന പിതാവ് അറസ്റ്റിൽ. ഗുജറാത്തിലെ ആരവല്ലി ജില്ലയിലെ മേഘ് രാജ് താലൂക്കിലെ രാമഡ് ഗ്രാമത്തിലാണ് സംഭവം. ഭാര്യയെ കൊലപ്പെടുത്താൻ ശ്രമിച്ച ശേഷമായിരുന്നു ഇയാളുടെ കൊടും ക്രൂരത. ആക്രമണത്തിനിരയായ യുവതിയുടെ നില ഗുരുതരമായി തുടരുകയാണ്.
പ്രതിയായ ജീവഭായ് ദേദൂനിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. അവിഹിതം ആരോപിച്ചായിരുന്നു പ്രതിയുടെ അതിക്രമം. വെള്ളിയാഴ്ച രാത്രി ഇയാൾ ഭാര്യയെ മഴുകൊണ്ട് ആക്രമിച്ചു. ഗുരുതരമായി പരിക്കേറ്റ ഇവർ ചികിത്സയിലാണ്. പിന്നാലെ എട്ടും രണ്ടരയും വയസുള്ള പെൺകുട്ടികളെയും ഒമ്പതുകാരനെയും വീടിനടുത്തുള്ള അണക്കെട്ടിൽ എറിഞ്ഞ് കൊലപ്പെടുത്തുകയും ചെയ്തു.
ശനിയാഴ്ച വൈകിട്ടാണ് കുട്ടികളുടെ മൃതദേഹം കണ്ടെത്തിയത്. ഞായറാഴ്ച അണക്കെട്ടിനടുത്തുള്ള മരത്തിൽ തൂങ്ങി മരിക്കാൻ ശ്രമം നടത്തിയ പ്രതിയെ നാട്ടുകാർ കണ്ട്, രക്ഷപ്പെടുത്തി ആശുപത്രിയിലാക്കി. തുടർന്ന് പൊലീസ് ഇയാളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.