Asianet News MalayalamAsianet News Malayalam

Fazal Murder | ഫസലിനെ കൊന്നത് ആർഎസ്എസല്ല, കൊടി സുനിയും സംഘവുമെന്ന് വീണ്ടും സിബിഐ

2006 ഒക്ടോബർ 22-നാണ് പത്രവിതരണക്കാരനായ ഫസൽ തലശ്ശേരി സെയ്ദാർ പള്ളിക്ക് സമീപത്ത് വച്ച് കൊല്ലപ്പെടുന്നത്. സിപിഎം പ്രവർത്തകനായ ഫസൽ പാർട്ടി വിട്ട് എൻഡിഎഫിൽ ചേർന്നതിലുള്ള എതിർപ്പ് മൂലമായിരുന്നു കൊലപാതകം എന്നായിരുന്നു ആരോപണം. എന്നാൽ കേസിൽ സിപിഎമ്മിന് ബന്ധമില്ലെന്നും താനടക്കം നാല് ആർഎസ്എസ് പ്രവർത്തകരാണ് ഫസലിനെ കൊലപ്പെടുത്തിയത് എന്ന് ആർഎസ്എസ് പ്രവർത്തകൻ സുബീഷ് കുറ്റസമ്മതമൊഴി നൽകിയിരുന്നു. 

Thalassery Fazal Murder Case CBI Filed Further Probe Report
Author
Kochi, First Published Nov 5, 2021, 8:54 AM IST

കൊച്ചി/ കണ്ണൂർ: സിപിഎം നേതാക്കൾ പ്രതി ചേർക്കപ്പെട്ട തലശ്ശേരി ഫസൽ വധക്കേസിൽ (Thalassery Fazal Murder Case) സിബിഐ തുടരന്വേഷണ റിപ്പോർട്ട് കോടതിയിൽ സമർപ്പിച്ചു. മൂന്ന് മാസം നീണ്ട തുടരന്വേഷണത്തിൽ കേസിൽ ആർഎസ്എസ് പ്രവർത്തകരാണ് വധത്തിന് പിന്നിലെന്ന വാദം തെറ്റെന്ന് തെളിഞ്ഞുവെന്നാണ് സിബിഐ (CBI) റിപ്പോർട്ടിൽ വാദിക്കുന്നത്. ടിപി വധക്കേസിൽ കുറ്റവാളികളായ കൊടിസുനിയും സംഘവുമാണ് (Kodi Suni) കൊലപാതകത്തിന് പിന്നിലെന്നും സിപിഎം നേതാക്കളായ കാരായി രാജനും കാരായി ചന്ദ്രശേഖരനും (Karayi Rajan, Karayi Chandrasekharan) കേസിൽ പങ്കുണ്ടെന്നും സിബിഐ ആവർത്തിക്കുന്നു. ഇക്കാര്യം വ്യക്തമാക്കിക്കൊണ്ടുള്ള തങ്ങളുടെ ആദ്യ അന്വേഷണ റിപ്പോർട്ട് തന്നെയാണ് ശരിയെന്നാണ് സിബിഐ തുടരന്വേഷണ റിപ്പോർട്ടിലും പറയുന്നത്. 

അതേസമയം, ഫസൽ വധക്കേസിൽ ഗൂഡാലോചനാക്കുറ്റം ചുമത്തപ്പെട്ട് ജാമ്യ വ്യവസ്ഥ പ്രകാരം എട്ടുവർഷമായി എറണാകുളത്തായിരുന്ന സിപിഎം നേതാക്കളായ കാരായി രാജനും കാരായി ചന്ദ്രശേഖരനും കണ്ണൂരിലേക്ക് മടങ്ങി. ജാമ്യ വ്യവസ്ഥയിൽ ഹൈക്കോടതി ഇളവ് അനുവദിച്ചതിനെ തുടർന്ന്  തലശ്ശേരിയിലെത്തുന്ന ഇരുവർക്കും സിപിഎം സ്വീകരണം നൽകും. വൈകിട്ട് അഞ്ചുമണിക്ക് നടക്കുന്ന സ്വീകരണ യോഗം സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി എം വി ജയരാജൻ ഉദ്ഘാടനം ചെയ്യും. ഫസൽ വധക്കേസിലെ ഗൂ‍ഡാലോചനയിൽ പ്രതിചേർക്കപ്പെട്ടതോടെ 2012 ജൂണിലാണ് കാരായിമാർ കോടതിയിൽ കീഴടങ്ങിയത്. ഒന്നരക്കൊല്ലത്തെ ജയിൽ വാസത്തിന് ശേഷം ജാമ്യം കിട്ടിയെങ്കിലും ജാമ്യ വ്യവസ്ഥ പ്രകാരം എറണാകുളത്തായിരുന്നു താമസം.

2006 ഒക്ടോബർ 22-നാണ് പത്രവിതരണക്കാരനായ ഫസൽ തലശ്ശേരി സെയ്ദാർ പള്ളിക്ക് സമീപത്ത് വച്ച് കൊല്ലപ്പെടുന്നത്. സിപിഎം പ്രവർത്തകനായ ഫസൽ പാർട്ടി വിട്ട് എൻഡിഎഫിൽ ചേർന്നതിലുള്ള എതിർപ്പ് മൂലമായിരുന്നു കൊലപാതകം എന്നായിരുന്നു ആരോപണം. എന്നാൽ കേസിൽ സിപിഎമ്മിന് ബന്ധമില്ലെന്നും താനടക്കം നാല് ആർഎസ്എസ് പ്രവർത്തകരാണ് ഫസലിനെ കൊലപ്പെടുത്തിയത് എന്ന് ആർഎസ്എസ് പ്രവർത്തകൻ സുബീഷ് കുറ്റസമ്മതമൊഴി നൽകിയിരുന്നു. 

എന്നാൽ സുബീഷിന്‍റെ ഈ വെളിപ്പെടുത്തൽ പൊലീസ് കസ്റ്റഡിയിൽ വച്ച് പറയിപ്പിച്ചതാണെന്നാണ് സിബിഐ റിപ്പോർട്ടിൽ പറയുന്നത്. ജൂലൈ 7-നാണ് കേസിൽ തുടരന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് ഹൈക്കോടതി ഉത്തരവിട്ടത്. ഫസലിന്‍റെ സഹോദരൻ അബ്ദുൾ സത്താറിന്‍റെ ഹർജി പരിഗണിച്ചായിരുന്നു സിബിഐയോട് കേസിൽ തുടരന്വേഷണം നടത്താൻ ഉത്തരവിട്ടത്. ഇരിഞ്ഞാലക്കുട സ്വദേശിയായ ആർഎസ്എസ് പ്രചാരക് ഉൾപ്പടെയുള്ളവരാണ് ഫസലിനെ വധിച്ചതെന്ന സുബീഷിന്‍റെ മൊഴിയിൽ തുടരന്വേഷണം വേണമെന്നായിരുന്നു അബ്ദുൾ സത്താറിന്‍റെ ഹർജിയിലെ ആവശ്യം. 

വർഷങ്ങളായി സിപിഎമ്മിനെ പ്രതിക്കൂട്ടിൽ നിർത്തിയ കേസാണ് തലശ്ശേരി ഫസൽ വധം. കേസിൽ സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറിയേറ്റ് അംഗം കാരായി രാജനും ഏരിയാ കമ്മിറ്റി അംഗം കാരായി ചന്ദ്രശേഖരനുമടക്കം എട്ട് പേരെ സിബിഐ അറസ്റ്റ് ചെയ്തിരുന്നു. ഫസൽ വധത്തിന് പിന്നിൽ ആർഎസ്എസ് ആണെന്ന് സിപിഎം തുടക്കം മുതൽ ആരോപിച്ചിരുന്നു. ഫസലിന്‍റെ ബന്ധുക്കളും കൊലപാതകത്തിലെ സിപിഎം പങ്ക് നിഷേധിച്ച് രംഗത്തെത്തിയിരുന്നു.

കണ്ണൂരിലെ രാഷ്ട്രീയകൊലപാതകക്കേസുകളിൽ സിബിഐ ഏറ്റെടുത്ത ആദ്യകേസ് കൂടിയാണ് ഫസൽ വധം. ആർഎസ്എസ് പ്രവർത്തകനായ കുപ്പി സുബീഷ് ഫസൽ വധത്തെ കുറിച്ച് പൊലീസിന് നൽകിയ മൊഴിയുടെ വീഡിയോ ചാനലുകളിലൂടെ പുറത്തായത് വലിയ രാഷ്ട്രീയകോളിളക്കങ്ങൾക്കാണ് വഴി വച്ചത്. ഫസലിനെ താൻ ഉൾപ്പെടുന്ന സംഘം എങ്ങനെയാണ് വധിച്ചത് എന്ന് സുബീഷ് വീഡിയോ ദൃശ്യത്തിൽ വിവരിക്കുന്നുണ്ടായിരുന്നു. 

സിപിഎം നേതാക്കളായ കാരായി ചന്ദ്രശേഖരനും കാരായി രാജനും കേസിൽ പങ്കില്ലെന്നും താനുൾപ്പെടുന്ന ആർഎസ്എസ് പ്രവർത്തകരാണ് വധത്തിന് പിന്നിലെന്നും ആർഎസ്എസ് പ്രവർത്തകൻ മാഹി ചെമ്പ്ര സ്വദേശി സുബീഷാണ് പോലീസിന് മൊഴി നൽകിയിരിക്കുന്നത്. സിപിഎം പ്രാദേശിക നേതാവ് പടുവിലായി മോഹനൻ വധക്കേസിൽ ചോദ്യം ചെയ്യവെയാണ് സുബീഷ് ഇക്കാര്യം വെളിപ്പെടുത്തിയത്. ഇരിങ്ങാലക്കുട സ്വദേശിയായ ഒരു പ്രചാരക്, തലശ്ശേരി ഡയമണ്ട് മുക്കിലെ ആർഎസ്എസ് നേതാക്കളായ ശശി, മനോജ് എന്നിവരും താനുമുൾപ്പെട്ട സംഘമാണ് ഫസൽ വധത്തിന് പിന്നിലെന്നാണ് സുബീഷിന്‍റെ മൊഴി.

ഇതോടെ ഫസൽ വധക്കേസിൽ കാരായിമാർ നിരപരാധികളാണെന്ന വാദം ശക്തമായി. എന്നാൽ തൊട്ടടുത്ത ദിവസം കണ്ണൂരിൽ നടത്തിയ വാർത്താസമ്മേളനത്തിൽ സുബീഷ് തന്‍റെ മൊഴി നിഷേധിച്ചു. പൊലീസ് തന്നെ ക്രൂരമായി മർദ്ദിച്ച് ഭീഷണിപ്പെടുത്തിയാണ് വീഡിയോയിൽ കാണുംവിധം പറയിച്ചതെന്ന് സുബീഷ് പറഞ്ഞു.

എന്നാൽ, അടുത്ത ദിവസം തന്നെ സുബീഷ് കൊലപാതകത്തെ കുറിച്ച് ഒരു ആർഎസ്എസ് നേതാവിനോട് വിവരിക്കുന്ന ഫോൺ സംഭാഷണം പുറത്തായി. ഇത് ഫസലിന്‍റെ സഹോദരൻ കോടതിയിൽ ഹാജരാക്കിയിരുന്നു. മട്ടന്നൂർ കോടതിയിൽ സുബീഷ് മുമ്പ് നൽകിയ മൊഴിയിൽ പൊലീസ് തന്നെ ക്രൂരമായി മർദിച്ചിട്ടില്ല എന്ന് പറഞ്ഞെന്ന റിപ്പോർട്ടും പുറത്തുവന്നു. ഫസലിന്‍റെ സഹോദരൻമാർ ഇരുവരും കൊലപാതകം സിപിഎം നടത്തിയതല്ലെന്നും കേസ് പുനരന്വേഷിക്കണമെന്നും ആവശ്യപ്പെട്ടു. എന്നാൽ, ഫസലിന്‍റെ ഭാര്യയും സഹോദരിയും നിലവിൽ സിബിഐ കണ്ടെത്തിയ പ്രതികൾ തന്നെയാണ് കുറ്റക്കാർ എന്നാണ് അഭിപ്രായപ്പെടുന്നത്.

Follow Us:
Download App:
  • android
  • ios