'ശരണ്യ കുഞ്ഞിന്‍റെ മരണം ഉറപ്പാക്കിയത് രണ്ട് തവണ കടല്‍ ഭിത്തിയിലേക്ക് വലിച്ചെറിഞ്ഞ്'; കുറ്റപത്രം ഉടന്‍
കൊലപാതകം നടന്ന് മൂന്നുമാസം ആകുമ്പോഴാണ് കേസിൽ പൊലീസ് കുറ്റപത്രം നൽകുന്നത്. കഴിഞ്ഞ ഫെബ്രുവരി പതിനേഴിനാണ് ശരണ്യ ഒന്നര വയസുകാരനായ കുഞ്ഞിനെ കൊലപ്പെടുത്തിയത്.
കണ്ണൂർ: കണ്ണൂർ തയ്യിലിൽ പിഞ്ച് കുഞ്ഞിനെ കടൽഭിത്തിയിലെറിഞ്ഞ് കൊന്ന കേസിൽ അമ്മ ശരണ്യക്കും കാമുകനുമെതിരെ കുറ്റപത്രം ഉടൻ നൽകുമെന്ന് പൊലീസ്. കണ്ണൂർ മജിസ്ട്രേറ്റ് കോടതിയിലാണ് കുറ്റപത്രം സമർപ്പിക്കുക. കുഞ്ഞിനെ ശരണ്യ തന്നെയാണ് കൊന്നതെന്നതിന് ധാരാളം ശാസ്ത്രീയ തെളിവുകൾ കിട്ടിയെന്ന് ഡിവൈഎസ്പി പി പി സദാനന്ദൻ പറഞ്ഞു. കാമുകനൊത്ത് സുഖ ജീവിതം നയിക്കുന്നതിനായിരുന്നു കൊലപാതകമെന്നും കാര്യക്ഷമമായി അന്വേഷണം പൂർത്തിയാക്കിയാണ് 90 ദിവസത്തിനകം കുറ്റപത്രം നൽകുന്നതെന്നും ഡിവൈഎസ്പി അറിയിച്ചു.
നാടിനെ നടുക്കിയ കൊലപാതകത്തിൽ നടന്ന് മൂന്നുമാസം ആകുമ്പോഴാണ് കേസിൽ പൊലീസ് കുറ്റപത്രം നൽകുന്നത്. പരമാവധി തെളിവുകളെല്ലാം ശേഖരിച്ചാണ് പൊലീസ് അന്വേഷണം പൂർത്തിയാക്കിയത്. കഴിഞ്ഞ ഫെബ്രുവരി പതിനേഴിനാണ് ശരണ്യ ഒന്നര വയസുകാരനായ കുഞ്ഞിനെ കൊലപ്പെടുത്തിയത്. അടച്ചിട്ട വീട്ടില്‍ അച്ഛനൊപ്പം കിടന്നുറങ്ങിയ കുട്ടിയെ കടല്‍തീരത്ത് മരിച്ച നിലയില്‍ കണ്ടെത്തിയതില്‍ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് കുട്ടിയുടെ പിതാവാണ് ആദ്യം പൊലീസില്‍ പരാതി നല്‍കിയിയത്. പിന്നാലെ കുട്ടിയുടെ അമ്മയുടെ ബന്ധു, പിതാവിനെതിരെ സംശയമുന്നയിച്ച് പൊലീസിന് പരാതി നല്‍കി. ഇതോടെ പ്രണവിനേയും ശരണ്യയേയും പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുകയായിരുന്നു.
Also Read: കണ്ണൂരിൽ മകനെ കടൽഭിത്തിയിൽ എറിഞ്ഞുകൊലപ്പെടുത്തിയ കേസ്: കുറ്റബോധം തോന്നുന്നുണ്ടെന്ന് ശരണ്യ
മണിക്കൂറുകള്‍ നീണ്ട ചോദ്യം ചെയ്യലില്‍ ഇരുവരും പരസ്പരം ആരോപണം ഉന്നയിച്ചത് പൊലീസിനെ ആശയക്കുഴപ്പത്തിലാക്കി. ഭർത്താവിനെ കുടുക്കാൻ ലക്ഷ്യമിട്ട കൊലപാതകത്തിൽ ചോദ്യം ചെയ്ത പൊലീസ് സംഘത്തെ വലയ്ക്കുന്ന തരത്തിലായിരുന്നു കസ്റ്റഡിയിൽ ശരണ്യയുടെ ആദ്യത്തെ മൊഴി. ഭർത്താവിനൊപ്പം കിടത്തിയ ശേഷമാണ് കുഞ്ഞിനെ കാണാതായത് എന്നായിരുന്നു വാദം. എന്നാല്‍, ശരണ്യയുടെ വസ്ത്രത്തിന്‍റെ ഫോറന്‍സിക് പരിശോധനാഫലത്തില്‍ ഉപ്പുവെള്ളത്തിന്‍റെ സാന്നിധ്യം കണ്ടെത്തിയതോടെയാണ് കേസന്വേഷണം വഴിമാറിയത്.
ചോദ്യം ചെയ്യലിനിടെ 17 തവണ കാമുകൻ നിധിന്റെ ഫോൺ വന്നത് വഴിത്തിരിവായി. കൂടുതൽ സാഹചര്യ തെളിവുകൾ നിരത്തിയതോടെ പിടിച്ചുനിൽക്കാനാകാതെ ശരണ്യ കുറ്റം സമ്മതിക്കുകയായിരുന്നു. തുടരന്വേഷണത്തിൽ ലഭിച്ച ശാസ്ത്രീയ തെളിവുകളും പൊലീസ് കുറ്റപത്രത്തിൽ നിരത്തുന്നുണ്ട്. ഉറങ്ങിക്കിടക്കുന്ന കുഞ്ഞിനെ എടുത്ത് കടൽക്കരയിലെത്തിയ ശരണ്യ രണ്ട് തവണ കടൽഭിത്തിയിലേക്ക് വലിച്ചെറിഞ്ഞാണ് കുഞ്ഞിന്റെ മരണം ഉറപ്പാക്കിയത്.
Also Read: പിഞ്ചുകുഞ്ഞിനെ കടൽഭിത്തിയിലെറിഞ്ഞു കൊന്ന അമ്മ; കുറ്റപത്രത്തില്‍ ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍