മദ്യലഹരിയിൽ ഓട്ടോ ഡ്രൈവറുടെ മുഖത്തടിച്ചു, മറുപണിയിൽ യുവാവിന് നഷ്ടമായത് ഒരു കണ്ണിന്റെ കാഴ്ച, പ്രതി റിമാൻഡിൽ
വെട്ടേറ്റ നിധീഷ് ചന്ദ്രനെ ഷാക്കിർ ഓട്ടോയിൽ കയറ്റി കൊണ്ടുപോകുന്ന സിസിടിവി ദൃശ്യങ്ങളാണ് പുറത്തുവന്നത്.
തിരുവനന്തപുരം:ആറ്റിങ്ങലില്‍ യുവാവിനെ വെട്ടിപരിക്കേല്‍പിച്ച സംഭവത്തില്‍ പ്രതി പിടിയിലായ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. തിരുവനന്തപുരം ആറ്റിങ്ങലിൽ യുവാവിനെ വെട്ടി പരിക്കേൽപ്പിച്ച സംഭവത്തിൽ ആറ്റിങ്ങൽ മണനാക്ക് സ്വദേശിയും ഓട്ടോ ഡ്രൈവറുമായ ഷാക്കിറാണ് പിടിയിലായത്. വെട്ടേറ്റ നിധീഷ് ചന്ദ്രനെ ഷാക്കിർ ഓട്ടോയിൽ കയറ്റി കൊണ്ടുപോകുന്ന സിസിടിവി ദൃശ്യങ്ങളാണ് പുറത്തുവന്നത്. ഈ മാസം ഒമ്പതിന് ചൊവ്വാഴ്ച രാത്രി 10 മണിയോടെ ആറ്റിങ്ങൽ മൂന്നുമുക്കിലാണ് സംഭവങ്ങളുടെ തുടക്കം. യാത്രക്കാരുമായി വരികയായിരുന്ന ഷാക്കിറിന്‍റെ ഓട്ടോക്ക് നിധീഷ് ചന്ദ്രൻ കൈ കാണിച്ചു. ആൾ ഉള്ളതിനാൽ കയറാൻ പറ്റില്ലെന്ന് ഷാക്കിര്‍ പറഞ്ഞു.
എന്നാല്‍, മദ്യ ലഹരിയിലായിരുന്ന നിധീഷ് ചന്ദ്രന്‍ ഷാക്കിറിന്‍റെ മുഖത്തിടിക്കുകയായിരുന്നു. ഷാക്കിർ യാത്രക്കാരനെ അടുത്തുള്ള ജംഗ്ഷനിൽ എത്തിച്ച ശേഷം 11 മണിയോടെ തിരിച്ചുവന്നു. ഷാക്കിറാണെന്ന് മനസ്സിലാക്കാതെ നിധീഷ് ചന്ദ്രന്‍ ഓട്ടോയിൽ കയറി. തുടർന്നാണ് ആളൊഴിഞ്ഞ കൊല്ലമ്പുഴ പാലത്തിന് സമീപം കൊണ്ടുപോയി ഷാക്കിർ ആക്രമിച്ചത്. നിധീഷ് ചന്ദ്രന്‍റെ കഴുത്തിൽ കിടന്ന മാല പൊട്ടിച്ചെടുത്ത ശേഷം ഓട്ടോയിൽ കരുതിയിരുന്ന വെട്ടുകത്തി ഉപയോഗിച്ച് ഷാക്കിര്‍ നിധീഷിനെ വെട്ടി. പീന്നീട് വഴിയിൽ ഉപേക്ഷിച്ച് കടന്ന് കളയുകയായിരുന്നു. നിധീഷ്ചന്ദ്രൻ അപകട നില തരണം ചെയ്തിട്ടുണ്ടെങ്കിലും ആക്രമണത്തിൽ ഒരു കണ്ണിൻറെ കാഴ്ചശക്തി നഷ്ടപ്പെട്ടു. കടയ്ക്കാവൂർ, കല്ലമ്പലം, വർക്കല സ്റ്റേഷനുകളിൽ മോഷണം, പിടിച്ചുപറി,കൊലപാതകം തുടങ്ങി നിരവധി കേസുകളിൽ പ്രതിയാണ് ഷാക്കിർ.
ഓട്ടോറിക്ഷ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ മണമ്പൂരിൽ വെച്ചാണ് ആറ്റിങ്ങൽ പൊലീസ് പ്രതിയെ പിടികൂടിയത്. ആക്രമിക്കാൻ ഉപയോഗിച്ച ആയുധം പ്രതിയുടെ വീട്ടിൽ നിന്നും കണ്ടെടുത്തു. പ്രതിയുടെ ഓട്ടോറിക്ഷയും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഫോറൻസിക് സംഘവും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി ഓട്ടോറിക്ഷയിൽ നിന്ന് രക്തസാമ്പിളുകളും മറ്റു ശാസ്ത്രീയ തെളിവുകളും ശേഖരിച്ചു.പ്രതിയെ കോടതിയിൽ ഹാജരാക്കിയ ശേഷം റിമാൻഡ് ചെയ്തു.