വിലപിടിപ്പുള്ള ഒന്നും നഷ്ടപ്പെട്ടിട്ടില്ലെങ്കിലും ഓഫീസിലെ ഏതെങ്കിലും ഫയലുകൾ കള്ളൻ കൊണ്ടുപോയോ എന്ന കാര്യത്തിൽ പരിശോധന തുടരുകയാണ്.

കോട്ടയം: കോട്ടയം കാഞ്ഞിരപ്പള്ളി കൃഷി ഭവനിൽ മോഷണശ്രമം. വിലപിടിപ്പുള്ള ഒന്നും നഷ്ടപ്പെട്ടിട്ടില്ലെങ്കിലും ഓഫീസിലെ ഏതെങ്കിലും ഫയലുകൾ കള്ളൻ കൊണ്ടുപോയോ എന്ന കാര്യത്തിൽ പരിശോധന തുടരുകയാണ്.

Add Asianetnews as a Preferred SourcegooglePreferred

കാഞ്ഞിരപ്പള്ളി ആനക്കല്ലിലുള്ള കൃഷിഭവൻ, അസി.ഡയറക്ടർ ഓഫ് അഗ്രികൾച്ചർ, ആത്മട്രയിനിംഗ് സെൻറർ എന്നീ ഓഫീസുകൾ പ്രവർത്തിക്കുന്ന കെട്ടിടത്തിലാണ് മോഷണശ്രമം നടന്നത്. മൂന്ന് ഓഫീസുകളുടെയും വാതിലുകളുടെ താഴുകൾ തകർത്താണ് മോഷ്ടാവ് അകത്ത് കടന്നത്. കൃഷിഭവൻ, അസി.ഡയറക്ടർ ഓഫ് അഗ്രികൾച്ചർ എന്നീ ഓഫീസുകളിൽ മോഷണശ്രമത്തിനിടെ ഫയലുകൾ വാരിവലിച്ചിട്ട നിലയിലാണ്. ആത്മട്രയിനിംഗ് സെൻറിലെ അലമാരയിൽ സൂക്ഷിച്ചിരുന്ന ലാപ്ടോപ്പുകൾ, ക്യാമറ, പ്രൊജക്ടറുകൾ എന്നിവയും നിലത്തേക്ക് വലിച്ചിട്ട നിലയിൽ കണ്ടെത്തി. മൂന്ന് ഓഫീസുകളിൽ ഒന്നിലും വിലപിടിപ്പുള്ളവ ഒന്നും നഷ്ടപ്പെട്ടിട്ടില്ല. മൊബൈൽ ഫോണുകൾ, കംമ്പ്യൂട്ടറുകൾ എന്നിവ അടക്കം ഉണ്ടായിരുന്നെങ്കിലും ഇവയും മോഷ്ടിക്കപ്പെട്ടിട്ടില്ല.

ഫയലുകൾ എന്തെങ്കിലും നഷ്ടപ്പെട്ടിട്ടുണ്ടോ എന്ന് വിശദമായ അന്വേഷണത്തിലെ വ്യക്തമാകു. ഓഫീസിൻ്റെ മുറ്റത്ത് നിന്ന് മോഷ്ടാവ് ഉപേക്ഷിച്ചു എന്ന് കരുതുന്ന കൈയുറകൾ കണ്ടെത്തി. കഴിഞ്ഞ വ്യാഴാഴ്ച വൈകിട്ട് അടച്ച ഓഫീസുകൾ മൂന്ന് ദിവസത്തെ അവധിയ്ക്ക് ശേഷം തിങ്കളാഴ്ച രാവിലെ 9 മണിയോടെ തുറക്കാനെത്തിയപ്പോഴാണ് മോഷണവിവരം അറിയുന്നത്. കാഞ്ഞിരപ്പള്ളി എസ്എച്ച് ഒ ഷിൻ്റോ പി കുര്യൻ്റെ നേതൃത്വത്തിലെത്തിയ പോലീസ് സംഘം സ്ഥലത്ത് പരിശോധന നടത്തി. ഉദ്യോഗസ്ഥരുടെ പരാതിയുടെ അടിസ്ഥാനത്തിൽ കേസെടുത്ത പൊലീസ് അന്വേഷണമാരംഭിച്ചു. വിരലടയാള വിദഗ്ധരും, ഡോഗ് സ്ക്വാഡും തെളിവുകൾ ശേഖരിച്ചിട്ടുണ്ട്.