മോഷണശ്രമത്തിനിടെ ഉറങ്ങിപ്പോയി; യുവാവിനെ കൈയ്യോടെ പിടികൂടി പൊലീസിൽ ഏൽപ്പിച്ചു
വീട്ടുടമസ്ഥൻ സ്ഥലത്തില്ലാത്ത തക്കം നോക്കി വീടിന്റെ മേൽക്കൂര അടർത്തി മാറ്റി വിലപിടിപ്പുള്ള വസ്തുക്കൾ എടുത്തു കടന്നുകളയാമെന്നു കരുതിയ മോഷ്ടാവ് മദ്യലഹരിയിൽ ഉറങ്ങിപ്പോവുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
ബെംഗളൂരു: മോഷണശ്രമത്തിനിടെ ഉറങ്ങിപ്പോയ യുവാവിനെ കൈയ്യോടെ പിടികൂടി വീട്ടുകാർ പൊലീസിൽ ഏൽപ്പിച്ചു. ദക്ഷിണ കർണാടകയിലെ പുത്തൂരിലെ ഉപ്പിനങ്ങാടിയിലാണ് സംഭവം. ബീഹാർ സ്വദേശിയായ അനിൽ സഹാനിയാണ് അറസ്റ്റിലായത്.
ഉപ്പിനങ്ങാടി സ്വദേശിയായ സുദർശൻ എന്നയാളുടെ വീട്ടിലാണ് അനിൽ സഹാനി മോഷ്ടിക്കാന്‍ കയറിയത്. വീട്ടുടമസ്ഥന്‍ ഇല്ലാത്ത തക്കം നോക്കിയായിരുന്നു പ്രതി മോഷ്ടിക്കാനെത്തിയത്. സംഭവം നടന്നദിവസം രാത്രി മേൽക്കൂര പൊളിച്ചാണ് അനിൽ വീട്ടിനുള്ളിൽ കയറിയത്. എന്നാല്‍, വിലപിടിപ്പുള്ള വസ്തുക്കൾ എടുത്തു കടന്നുകളയാമെന്നു കരുതിയ മോഷ്ടാവ് മദ്യലഹരിയിൽ ഉറങ്ങിപ്പോവുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
പിറ്റേ ദിവസം വീട്ടിലെത്തിയപ്പോൾ തന്റെ വീട്ടിലെ സോഫയിൽ അജ്ഞാതൻ കിടന്നുറങ്ങുന്നതു കണ്ട സുദർശൻ ഉടൻ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് പൊലീസ് സ്ഥലത്തെത്തി പ്രതിയെ പിടികൂടുകയും വീട്ടില്‍ വിശദമായ പരിശോധന നടത്തുകയും ചെയ്ദതു. മോഷ്ടാവ് കൊണ്ടുവന്നതെന്നു കരുതുന്ന വ്യാജ താക്കോലുകൾ വീട്ടിലെ ടിവി സ്റ്റാൻഡിനുമുകളിൽനിന്ന് പൊലീസ് കണ്ടെത്തി. സംഭവത്തിൽ ഉപ്പിനങ്ങാടി പൊലീസ് കെസെടുത്തു.