നെടുമ്പാശ്ശേരിയിൽ യുവാവിനെ കൊലപ്പെടുത്തിയ കേസ്; മൂന്ന് പേർ അറസ്റ്റിൽ
കഴിഞ്ഞ ഞായറാഴ്ചയാണ് നെടുമ്പാശ്ശേരി സ്വദേശി ജിസ്മോന്‍ കുത്തേറ്റ് മരിച്ചത്. വാഹന മോഷണം, കഞ്ചാവ് വിൽപ്പന തുടങ്ങിയ നിരവധി കേസുകളിലെ പ്രതിയാണ് കൊല്ലപ്പെട്ട ജിസ്മോൻ.
കൊച്ചി: എറണാകുളം നെടുമ്പാശ്ശേരിയിൽ യുവാവിനെ കൊലപ്പെടുത്തിയ കേസിൽ മൂന്ന് പേർ അറസ്റ്റിൽ. നെടുമ്പാശ്ശേരി സ്വദേശി മനു മണി (24), ഇടപ്പള്ളി സ്വദേശികളായ അജയ് കെ സുനിൽ (19), വിപിൻ ആഷ്ലി (20) എന്നിവരാണ് അറസ്റ്റിലായത്. തമിഴ്നാട്ടിലെ തിരുന്നൽവേലിയിൽ നിന്നാണ് ഇവർ പിടിയിലായത്. കഴിഞ്ഞ ഞായറാഴ്ചയാണ് നെടുമ്പാശ്ശേരി സ്വദേശി ജിസ്മോന്‍ കുത്തേറ്റ് മരിച്ചത്.
നെടുമ്പാശ്ശേരി കയ്യാലപ്പടിയിൽ വച്ചാണ് ജിസ്മോന് കുത്തേറ്റത്. ജിസ്മോനും പ്രദേശത്തെ മറ്റൊരു കഞ്ചാവ് വിൽപ്പന സംഘവും തമ്മിൽ കഴിഞ്ഞ ദിവസം വാക്കേറ്റമുണ്ടായിരുന്നു. ഇതേ തുടർന്നാണ് കൊലപാതകമെന്നാണ് പൊലീസ് നിഗമനം. ബൈക്കിലെത്തിയ മൂന്നംഗ സംഘം ജിസ്മോനെ വിളിച്ച് വരുത്തിയ ശേഷം കൊലപ്പെടുത്തുകയായിരുന്നു. ബഹളം കേട്ട് സമീപത്തുള്ളവർ ഓടി വരുന്നത് കണ്ട് പ്രതികൾ രക്ഷപെട്ടു. സംഭവ സ്ഥലത്ത് നിന്നും ഇവർ വന്ന ബൈക്ക് പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു.
വാഹന മോഷണം, കഞ്ചാവ് വിൽപ്പന തുടങ്ങിയ നിരവധി കേസുകളിലെ പ്രതിയാണ് കൊല്ലപ്പെട്ട ജിസ്മോൻ. വാഹനാപകടത്തെ തുടർന്ന് ഒരു കൈ മുറിച്ച് മാറ്റിയിരുന്നു. ഇതിനുശേഷമാണ് കഞ്ചാവ് വിൽപ്പന തുടങ്ങിയത്.