Asianet News MalayalamAsianet News Malayalam

മലപ്പുറത്ത് പ്രായപൂര്‍ത്തിയാകാത്ത അസമി പെണ്‍കുട്ടിയെ പീഡിപ്പിച്ചു: മൂന്ന് പേര്‍ പിടിയില്‍

ലൈംഗിക ചൂഷണത്തിനു വേണ്ടി മാത്രമായി പെൺകുട്ടിയെ അസമിൽ നിന്നെത്തിക്കുകയായിരുന്നു. നാല് ദിവസം മുമ്പാണ് കുട്ടിയെ നാടുകാണിക്കാനെന്ന പേരിൽ അസം ദമ്പതികൾ കേരളത്തിലേക്ക് കൊണ്ട് വന്നത്.

three arrested for raping asaami girl
Author
Malappuram, First Published Mar 11, 2020, 11:23 AM IST

കോട്ടക്കൽ: അസം സ്വദേശിയായ ബാലികയെ നാടുകാണിക്കാനെന്ന പേരിൽ കടത്തി കൊണ്ട് വന്ന് പീഡിപ്പിച്ച സംഭവത്തിൽ മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തു. അസം റുബായ് കാവൻ സ്വദേശികളായ ബദ്റുൽ അമീൻ(36), ഭാര്യ മജീദ ഖാത്തൂൻ(36), കുട്ടിയെ പീഡിപ്പിച്ച ക്വാർട്ടേഴ്സ് ഉടമ എടരിക്കോട് കഴുങ്ങിൽ മുഹമ്മദ് അലി (56) എന്നിവരേയാണ് കോട്ടക്കൽ പൊലീസ് അറസ്റ്റ് ചെയ്തത്. നാട്ടുകാർ നൽകിയ വിവരത്തെ തുടർന്ന് ചൈൽഡ് ലൈൻ നടത്തിയ അന്വേഷണത്തിലാണ്  അറസ്റ്റ്. പ്രതികളില്‍ നിന്ന് 2000 രൂപയും പിടിച്ചെടുത്തിട്ടുണ്ട്.

പീഡിപ്പിച്ച അഞ്ച് പേർക്കെതിരെ കുട്ടി മൊഴി നൽകിയിരുന്നു. അതിൽ ഒരാളാണ് ക്വാർട്ടേഴ്സ് ഉടമ മുഹമ്മദ് അലി. മറ്റുള്ളവർ പോലീസ് നിരീക്ഷണത്തിലാണ്. നാല് ദിവസം മുമ്പാണ് കുട്ടിയെ നാടുകാണിക്കാനെന്ന പേരിൽ അയൽവാസികളായ അസം ദമ്പതികൾ കൊണ്ട് വന്നത്. പിന്നീട് പലർക്കായി കാഴ്ച്ച വെക്കുകയായിരുന്നു. കോട്ടക്കൽ എസ് ഐ റിയാസ് ചാക്കീരി, എസ് ഐ സന്ധ്യാദേവി, എ എസ് ഐമാരായ ഹരിദാസൻ, രജീശ്, സജി അലക്സാണ്ടർ എന്നിവരാണ്  ഇവരെ പിടികൂടിയത്. പ്രതികളെ കോടതിൽ ഹാജരാക്കി.

പെൺകുട്ടിയെ താമസിപ്പിച്ച ക്വാർട്ടേഴ്സിൽ നിരവധി പേർ വന്നു പോകുന്നത് ശ്രദ്ധയിൽപ്പെട്ട പ്രദേശവാസികൾ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ ചൈൽഡ്‌ലൈൻ പ്രവർത്തകർ നടത്തിയ അന്വേഷണത്തിലാണ് സംഭവം പുറത്തറിഞ്ഞത്. അസം സ്വദേശികളായ പുരുഷനും  സ്ത്രീയും ചേർന്നാണ് പെൺകുട്ടിയെ കേരളത്തിൽ എത്തിച്ചത്. ഇവർ പെൺകുട്ടിയുടെ  ബന്ധുക്കൾ ആണെന്നാണ് പ്രാഥമിക വിവരം. ലൈംഗിക ചൂഷണത്തിനു വേണ്ടി മാത്രമായി  പെൺകുട്ടിയെ അസമിൽ നിന്നെത്തിക്കുകയായിരുന്നുവെന്ന് സിഡബ്ല്യൂസി ചെയർമാൻ പറഞ്ഞു.

Follow Us:
Download App:
  • android
  • ios