പത്ത് മാസം പ്രായമുള്ള കുഞ്ഞിനെ ഓടുന്ന കാബിൽ നിന്ന് പുറത്തേക്കെറിഞ്ഞ് അമ്മയായ യുവതിയെ ബലാത്സംഗം ചെയ്തു

പാൽഘർ: പത്ത് മാസം പ്രായമുള്ള കുഞ്ഞിനെ ഓടുന്ന കാബിൽ നിന്ന് പുറത്തേക്കെറിഞ്ഞ് അമ്മയായ യുവതിയെ ബലാത്സംഗം ചെയ്തു. മഹാരാഷ്ട്രയിലെ പാൽഘർ ജില്ലയിലെ മുംബൈ-അഹമ്മദാബാദ് ഹൈവേയിൽ ശനിയാഴ്ചയാണ് ക്രൂരമായ സംഭവം നടന്നത്. കാബിൽ വച്ച് യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ചത് തടഞ്ഞപ്പോഴാണ് പെൺകുഞ്ഞിനെ പുറത്തേക്കെറിഞ്ഞതെന്നാണ് യുവതി പൊലീസിനെ അറിയിച്ചത്. പീഡനത്തിന് പിന്നാലെ വാഹനത്തിൽ നിന്ന് പുറത്തേക്ക് തള്ളിയിട്ടതിനെ തുട‍ര്‍ന്ന് യുവതിക്കും ഗുരുതരമായ പരിക്കുണ്ട്. ഇവ‍ര്‍ ആശുപത്രിയിൽ ചികിത്സയിലാണ്.

പെൽഹാറിൽ നിന്ന് വാഡ തെഹ്‌സിലിലെ പോഷെറിലേക്ക് ഒരു കാബിൽ യാത്ര ചെയ്യുകയായിരുന്നു യുവതിയും മകളും. മറ്റ് യാത്രക്കാരുമുള്ള ഷെയറിങ് കാബിലായിരുന്നു യാത്ര. യാത്രാമധ്യേ കാബ് ഡ്രൈവറും ചില സഹയാത്രികരും യുവതിയെ പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു. യുവതി എതിർത്തപ്പോൾ കുഞ്ഞിനെ പിടിച്ചുവാങ്ങി അതിവേഗം ഓടിക്കൊണ്ടിരുന്ന കാബിൽ നിന്ന് പുറത്തേക്ക് എറിഞ്ഞു കളയുകയായിരുന്നു എന്നാണ് യുവതി പോലീസിനോട് പറഞ്ഞത്.

കുഞ്ഞ് സംഭവ സ്ഥലത്തുതന്നെ മരിച്ചതായും യുവതി ഗുരതര പരിക്കുകളോടെ ചികിത്സയിലാണെന്നും ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് എൻഡിടിവി റിപ്പോര്‍ട്ട് ചെയ്യുന്നു. അതേസമയം മാണ്ഡ്‌വി പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. പ്രതികളെ ഇതുവരെ തിരിച്ചറിയാൻ കഴിഞ്ഞിട്ടില്ല. പ്രതികൾക്കായി തിരച്ചിൽ തുടരുകയാണെന്ന് ഉദ്യോഗസ്ഥ‍ര്‍ വ്യക്തമാക്കി.

Read more: ആശുപത്രിയിലെ ഡയാലിസിസ് മുറിയിൽ കയറി ഫാനും ജനറേറ്ററും അടക്കം മോഷ്ടിച്ചു; പ്രതിക്ക് രണ്ട് വ‍ര്‍ഷം തടവും പിഴയും

അതേസമയം, മഹാരാഷ്ട്രയിൽ അഞ്ചുവയസുകാരിയെ യുവാവ് ലിഫ്റ്റിനുള്ളില്‍ വെച്ച് പീഡിപ്പിച്ചു. നവി മുംബൈയിലെ തലോജയിൽ ഒരു ഫ്ലാറ്റ് സമുച്ചയത്തിലാണ് ക്രൂരമായ പീഡനം നടന്നത്. ഫ്ലാറ്റിനുള്ളിലെ എ.സി നന്നാക്കാനായെത്തിയ മെക്കാനിക്കാണ് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്കെതിരെ ലൈംഗികാതിക്രമം നടത്തിയത്. കഴിഞ്ഞ ചൊവ്വാഴ്ചയാണ് സംഭവം നടന്നത്. സംഭവത്തില്‍ 19 കാരനായ എസി മെക്കാനിക്കിനെ സംഭവ സ്ഥലത്ത് വച്ചു തന്നെ പിടികൂടി. ചോദ്യം ചെയ്യലിന് ശേഷം തലോജ പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്തു.