സദാചാര ഗുണ്ടാ ആക്രമണത്തിന് വിധേയനായ  അധ്യാപകൻ സുരേഷ് ചാലിയത്ത് ഇന്നലെയാണ് വീട്ടിനുള്ളിൽ തൂങ്ങി മരിച്ചത്.

മലപ്പുറം: സദാചാര ഗുണ്ടാ ആക്രമണത്തിൽ മനംനൊന്ത് അധ്യാപകൻ ആത്മഹത്യ ചെയ്ത കേസിൽ രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. വേങ്ങര വലിയോറ സ്വദേശികളായ നിസാമുദ്ധീൻ, മുജീബ് റഹ്‌മാൻ എന്നിവരാണ് പിടിയിലായത്. ആത്മഹത്യാ പ്രേരണയ്ക്കും മർദ്ദിച്ചതിനുമാണ് കേസ്. സദാചാര ഗുണ്ടാ ആക്രമണത്തിന് വിധേയനായ അധ്യാപകൻ സുരേഷ് ചാലിയത്ത് ഇന്നലെയാണ് വീട്ടിനുള്ളിൽ തൂങ്ങി മരിച്ചത്.

അധ്യാപകനെ മര്‍ദ്ദിച്ച സംഭവത്തില്‍ കണ്ടാലറിയുന്ന പതിനഞ്ചോളം പേര്‍ക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. സുരേഷിനെ ആക്രമിച്ചവരെല്ലാം പരിസരവാസികളായതിനാല്‍ മറ്റ് പ്രതികളെക്കുറിച്ചുള്ള വിവരങ്ങളും പൊലീസിന് ലഭിച്ചിട്ടുണ്ട്. സ്ത്രീയോട് വാട്ട്സാപ്പില്‍ ചാറ്റ് ചെയ്തെന്ന് ആരോപിച്ചാണ് ഒരു സംഘം മർദ്ദിക്കുകയും അപമാനിക്കുകയും ചെയ്തതത്.

സ്വന്തം വീട്ടുകാരുടെ മുന്നിൽവച്ച് ഇത്തരമൊരു അപമാനത്തിന് ഇരയായതിന്‍റെ മനോവിഷമത്തിലാണ് സിനിമാ- നാടകപ്രവർത്തകനും ചിത്രകാരനുമായ അധ്യാപകൻ സുരേഷ് ചാലിയത്ത് കഴിഞ്ഞ ദിവസം വീട്ടിൽ തൂങ്ങി മരിച്ചത്. 
ഉണ്ണികൃഷ്ണൻ ആവള സംവിധാനം ചെയ്ത, ഉടലാഴം എന്ന ശ്രദ്ധേയമായ ചിത്രത്തിന്‍റെ കലാസംവിധായകനായിരുന്നു. മലപ്പുറത്തെ സാംസ്കാരിക കൂട്ടായ്മയായ 'രശ്മി'യുടെ സജീവപ്രവർത്തകനുമായിരുന്നു സുരേഷ്.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona