വിവാഹത്തിന് മുൻപാണ് ഇരുവര്‍ക്കും കുട്ടി ജനിച്ചത്. അപമാനം ഭയന്നാണ് കുഞ്ഞിനെ കൊലപ്പെടുത്തിയതെന്നാണ് പൊലീസ് പറയുന്നത്.
ഇടുക്കി: ഇടുക്കിയിലെ കമ്പംമെട്ടിൽ നവജാതശിശുവിനെ അച്ഛനമ്മമാർ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി. മധ്യപ്രദേശ് സ്വദേശികളായ സാധുറാം, മാലതി എന്നിവരാണ് പ്രസവിച്ചയുടനെ കുഞ്ഞിനെ കൊലപ്പെടുത്തിയത്. കമിതാക്കളായ ഇരുവരും വിവാഹത്തിനു മുമ്പ് കുഞ്ഞ് ജനിച്ചതിനെ തുടർന്നാണ് കൊലപാതകം നടത്തിയതെന്ന് പൊലീസിനോട് പറഞ്ഞു.
ഇടുക്കിയിലെ കമ്പംമെട്ടിനു സമീപം ഏലത്തോട്ടത്തിൽ പണിക്കെത്തിയതായിരുന്നു മധ്യപ്രദേശിലെ മണ്ഡൽ സ്വദേശികളായ സാധുറാമും മാലതിയും. ഇരുവരും വിവാഹിതരാണെന്നാണ് പറഞ്ഞിരുന്നത്. ഏഴാം തീയതി പുലർച്ചെ മാലതി ശുചിമുറിയിൽ പ്രസവിച്ചു. താഴെ വീണ് കുഞ്ഞിൻറെ തലക്ക് പരുക്കേറ്റിരുന്നു. കുട്ടിയെ കട്ടിലിൽ കിടത്തിയ ശേഷം കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി. രാവിലെ സമീപത്ത് താമസിക്കുന്ന തോട്ടമുടമയോട് ഭാര്യ പ്രസവിച്ചെന്നും കുഞ്ഞിന് അനക്കമില്ലെന്നും സാധുറാം പറയുകയായിരുന്നു.
തോട്ടമുടമ അറിയിച്ചതിനെ തുടർന്ന് ആരോഗ്യ പ്രവർത്തകരെത്തി മാലതിയെയും കുഞ്ഞിനെയും നെടുങ്കണ്ടം താലൂക്ക് ആശുപത്രിയിലെത്തിക്കുകയായിരുന്നു. ഡോക്ടർമാർ പരിശോധിച്ച് മരണം സ്ഥിരീകരിച്ചു. മാലതിക്ക് ചികിത്സ നൽകുന്നതിനായി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംശയം തോന്നിയതിനെ തുടർന്ന് ഇടുക്കി മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റുമോട്ടത്തിന് അയക്കുകയായിരുന്നു.
ഇരുവരുടെയും വിവാഹം നേരത്തെ നിശ്ചയിച്ചിരുന്നു. ഇതിനിടെ മാലതി ഗർഭിണിയായതോടെ മാർച്ച് മാസത്തിലാണ് കേരളത്തിലേക്ക് എത്തിയത്. വിവാഹത്തിന് മുമ്പ് കുട്ടിയുണ്ടായതിൻറെ ദുരഭിമാനമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പ്രതികൾ പൊലീസിനോട് പറഞ്ഞത്. ചികിത്സക്ക് ശേഷം ആശുപത്രി വിട്ടതോടെയാണ് മാലതിയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്.

