സംഭവത്തിന് ശേഷം ഒളിവിൽ ആയിരുന്ന പ്രതികളെ മണ്ണാറശാല ഭാഗത്ത് നിന്നാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
ഹരിപ്പാട്: ബൈക്കിൽ യാത്ര ചെയ്യുകയായിരുന്ന യുവാവിനെ വെട്ടി പരിക്കേൽപ്പിച്ച സംഭവത്തിലെ രണ്ട് പ്രതികൾ പിടിയിൽ. മണ്ണാറശാല തുലാം പറമ്പ് മഹേഷ് ഭവനത്തിൽ മഹേഷ് (36), കളരിക്കൽ വീട്ടിൽ സനൽകുമാർ (35) എന്നിവരെയാണ് ഹരിപ്പാട് പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ മാസം 29 ന് രാവിലെ 11 ന് ഡി കെ എൻ എം എൽ പി സ്കൂളിന് സമീപത്ത് വച്ച് സഹോദരനോടൊപ്പം ബൈക്കിൽ യാത്ര ചെയ്യുകയായിരുന്നു തുലാം പറമ്പ് നടുവത്ത് കൊട്ടാരത്തിൽ പറമ്പിൽ സനലിനാണ് (37) വെട്ടേറ്റത്.
കാറിൽ എത്തിയ സംഘം ബൈക്ക് തടഞ്ഞ് നിർത്തി ആക്രമിക്കുകയായിരുന്നു. സംഭവത്തിന് ശേഷം ഒളിവിൽ ആയിരുന്ന പ്രതികളെ മണ്ണാറശാല ഭാഗത്ത് നിന്നാണ് പൊലീസ് അറസ്റ്റ് ചെയ്തത്. മുൻ വൈരാഗ്യമാണ് ആക്രമണത്തിന് കാരണമെന്ന് പൊലീസ് പറഞ്ഞു. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു. ഇടത് കൈക്ക് ഗുരുതരമായി പരിക്കേറ്റ സനൽ, കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. ഹരിപ്പാട് എസ് എച്ച് ഒ വിഎസ് ശ്യാംകുമാർ, എസ് ഐ മാരായ എച്ച് ഗിരീഷ്, സവ്യ സാചി, എ എസ് ഐ നിസാമുദ്ദീൻ, എസ് സിപിഒ മഞ്ജു, സിപിഒ മാരായ നിഷാദ്, അരുൺ, ഇയാസ് എന്നിവർ അടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.
വിവാഹ വീട്ടിൽ ഏഴംഗ സംഘത്തിന്‍റെ ആക്രമണം; മൂന്ന് പേര്‍ പിടിയില്‍
മാന്നാർ: ചെന്നിത്തലയിൽ വിവാഹ വീട്ടിൽ അടുക്കള കാണൽ ചടങ്ങ് നടക്കുന്നതിനിടെ ഏഴംഗ സംഘം വീട് കയറി അക്രമണം നടത്തി. അക്രമത്തില്‍ രണ്ട് യുവാക്കൾക്ക് പരിക്കേറ്റു. അക്രമണം അഴിച്ച് വിട്ട മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ചെന്നിത്തല ചെറുകോൽ അയ്യപ്പ ക്ഷേത്രത്തിന് സമീപമുള്ള വിവാഹ വീട്ടിൽ രാത്രിയിലെത്തിയ ഏഴംഗ സംഘം അക്രമം നടത്തുകയായിരുന്നു. അക്രമത്തില്‍ രണ്ട് പേർക്ക് പരുക്കേറ്റിരുന്നു. ആക്രമി സംഘത്തിലെ മൂന്ന് പേരെ മാന്നാർ പൊലീസ് അറസ്റ്റ് ചെയ്തു. ചെന്നിത്തല ചെറുകോൽ സംഗീത് ഭവനത്തിൽ സംഗീത് (20), ചെറുകോൽ ഇടശേരിയത്ത് വീട്ടിൽ ജിഷ്ണു (22), ചെറുകോൽ ഗോകുൽ നിവാസിൽ ഗോകുൽ കൃഷ്ണ (18) എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തത്.
ചെന്നിത്തല ചെറുകോൽ ഉള്ള വരന്‍റെ വീട്ടിൽ വധുവിന്‍റെ വീട്ടിൽ നിന്ന് ബന്ധുക്കൾ എത്തി അടുക്കള കാണൽ ചടങ്ങ് നടക്കുന്നതിനിടെ ആണ് അക്രമം നടന്നത്. ബൈക്കിലെത്തിയ യുവാക്കൾ അസഭ്യം പറഞ്ഞ് കൊണ്ട് വീടിന് മുന്നിലൂടെ നിരവധി തവണ അമിത വേഗതയിൽ ബൈക്കോടിച്ച് ഭീതി പരത്തി. ഇതേ തുടര്‍ന്ന് വിവാഹ വീട്ടിലെ ആളുകൾ ഇത് ചോദ്യം ചെയ്തു. തുടർന്ന് പ്രതികൾ തിരിച്ച് പോവുകയും കൂടുതല്‍ ആളുകളുമായി വന്ന് അക്രമം നടത്തുകയായിരുന്നു.
