കോടതി ജീവനക്കാരന്റെ ടൈപ്പിങ്ങിലെ തെറ്റ്; പോക്സോ കേസ് പ്രതി പുറത്തിറങ്ങി വിലസിയത് മൂന്ന് വർഷം
കോടതി ജീവനക്കാരന് പറ്റിയ ടൈപ്പിങ് തെറ്റിന്റെ ആനുകൂല്യം മുതലാക്കി പോക്സോ കേസ് പ്രതി പുറത്തിറങ്ങി വിലസിയത് മൂന്ന് വർഷം. കേസ് വീണ്ടും പരിഗണിച്ച ശേഷം, തെറ്റ് തിരുത്തി പ്രതിയെ ഹൈക്കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ചു.
ചെന്നൈ: കോടതി ജീവനക്കാരന് പറ്റിയ ടൈപ്പിങ് തെറ്റിന്റെ ആനുകൂല്യം മുതലാക്കി പോക്സോ കേസ് പ്രതി പുറത്തിറങ്ങി വിലസിയത് മൂന്ന് വർഷം. കേസ് വീണ്ടും പരിഗണിച്ച ശേഷം, തെറ്റ് തിരുത്തി പ്രതിയെ ഹൈക്കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ചു.
സെമൻ (ശുക്ലം) എന്ന വാക്കിന് പകരം സെമ്മൻ എന്നായിരുന്നു കോടതി രേഖകളിൽ തെറ്റായി രേഖപ്പെടുത്തിയിരുന്നത്. ചുവന്ന മണ്ണ് എന്നായിരുന്നു സെമ്മൻ എന്ന വാക്കിന്റെ അർത്ഥം. ഈ വാക്കിന്റെ ആനുകൂല്യം മുതലെടുത്തായിരുന്നു 2017-ൽ പ്രതി കുറ്റവിമുക്തി നേടിയത്.
രണ്ട് വയസുകാരിയെ ലൈംഗിക പീഡനത്തിനിരയാക്കിയ കേസിലായിരുന്നു പ്രതി അറസ്റ്റിലായിത്. അമ്മ കടയിൽ പോയ സമയത്തായിരുന്നു പീഡനം. തിരിച്ചെത്തിയപ്പോഴാണ് പീഡന വിവരം അറയുന്നത്. കുട്ടി അസ്വസ്ഥത പ്രകടിപ്പിച്ചതിനെ തുടർന്ന് പരിശോധിച്ചപ്പോൾ സ്വകാര്യ ഭാഗങ്ങളിൽ ശുക്ലത്തിന്റെ അംശം കണ്ടെത്തുകയായിരുന്നു. മെഡിക്കൽ പരിശോധനയിലും പീഡനം സ്ഥിരീകരിച്ചിരുന്നു.
ഇംഗ്ലീഷ് വാക്ക് തമിഴിൽ എഴുതിയാതാണ് കോടതിക്ക് പിഴവ് സംഭവിക്കാൻ കാരണമായതെന്ന് കോടതി നിരീക്ഷിച്ചു. ഇത്തരം കേസുകളിൽ കോടതികൾ കൂടുതൽ ജാഗ്രത കാണിക്കണമെന്ന് ഓർമിപ്പിച്ച കോടതി സാങ്കേതിക കാരണങ്ങൾക്ക് മാത്രം പ്രാധാന്യം നൽകരുതെന്ന് ഹൈക്കോടതി പറഞ്ഞു.