ജ്യോതിയുടെ മാതാവ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. 

മംഗളൂരു: ഉഡുപ്പി കൗപ് പൊലീസ് സ്റ്റേഷനിലെ വനിതാ കോണ്‍സ്റ്റബിള്‍ ജ്യോതി ജീവനൊടുക്കിയ സംഭവത്തില്‍ ഭര്‍ത്താവ് അറസ്റ്റില്‍. കര്‍ണാടക ആര്‍ടിസി ജീവനക്കാരനായ രവി കുമാറിനെയാണ് അറസ്റ്റ് ചെയ്തത്. 

ഭര്‍ത്താവിന്റെ പെരുമാറ്റമാണ് ജീവിതം അവസാനിപ്പിക്കാനുള്ള തീരുമാനത്തിന് കാരണമെന്ന് ജ്യോതി എഴുതിയ കുറിപ്പില്‍ പറഞ്ഞിരുന്നു. ഇതിനെ തുടര്‍ന്നാണ് ആത്മഹത്യാ പ്രേരണകുറ്റം ചുമത്തി രവി കുമാറിനെ അറസ്റ്റ് ചെയ്തതെന്ന് പൊലീസ് അറിയിച്ചു. ജ്യോതിയുടെ മാതാവ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. 

മാര്‍ച്ച് 30ന് രാവിലെയാണ് കൗപ് പൊലീസ് ക്വാര്‍ട്ടേഴ്സില്‍, ബാഗല്‍കോട്ട് സ്വദേശിനിയായ 29കാരി കെ.ജ്യോതിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. 29ന് രാത്രി ഷിഫ്റ്റ് കഴിഞ്ഞ് ക്വാര്‍ട്ടേഴ്സില്‍ എത്തിയ ശേഷം ജ്യോതി തൂങ്ങി മരിക്കുകയായിരുന്നു. രവി കുമാര്‍ ആണ് ജ്യോതിയെ മരിച്ച നിലയില്‍ കണ്ടെത്തിയതും പൊലീസില്‍ വിവരം അറിയിക്കുകയും ചെയ്തത്. വിവരം അറിഞ്ഞ് കൗപ് തഹസില്‍ദാര്‍ പ്രതിഭ ആര്‍, ഉഡുപ്പി ജില്ലാ പൊലീസ് എഎസ്പി സിദ്ധലിംഗപ്പ, ഡിവൈഎസ്പി അരവിന്ദ് കല്ലഗുജി എന്നിവര്‍ സ്ഥലം സന്ദര്‍ശിച്ചിരുന്നു. 

ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാന്‍ ശ്രമിക്കുക. അത്തരം ചിന്തകളുളളപ്പോള്‍ മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അല്ലെങ്കില്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: 1056, 0471 2552056.


ആലപ്പുഴയിലെ ജിമ്മില്‍ എത്തിയ യുവതികളോട് ഉടമ; 'വന്‍ കടം, സഹായിക്കണം': ഒടുവില്‍ സംഭവിച്ചത്

YouTube video player