രഘുനാഥൻ നായരെ അടുക്കളയിൽ തൂങ്ങിമരിച്ച നിലയിലും പുഷ്പയുടെയും മൃതദേഹം തറയിൽ കിടക്കുന്ന നിലയിലുമാണ് കണ്ടെത്തിയത്. മൃതദേഹങ്ങൾക്ക് ദിവസങ്ങളുടെ പഴക്കമുണ്ടെന്ന് മെഡിക്കൽ കോളേജ് പൊലീസ് പറഞ്ഞു.
തിരുവനന്തപുരം: തിരുവനന്തപുരം ഉള്ളൂരിൽ ദമ്പതികളെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. ആക്കുളം സ്വദേശി രഘുനാഥൻ നായർ ഭാര്യ പുഷ്പ എന്നിവരാണ് മരിച്ചത്. പുഷ്പയെ കൊലപ്പെടുത്തിയ ശേഷം രഘുനാഥൻ നായർ ആത്മഹത്യ ചെയ്തു എന്നാണ് നിഗമനം. പൊലീസ് അസ്വഭാവിക മരണത്തിന് കേസെടുത്തു.
ആക്കുളത്തെ വീട്ടിൽ രഘുനാഥൻ നായരും ഭാര്യ പുഷ്പയും മാത്രമായിരുന്നു താമസം. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഇരുവരെയും പുറത്തേക്ക് കണ്ടിരുന്നില്ല. ഇന്നലെ രാത്രി വീടിനുള്ളിൽ നിന്നും ദുർഗന്ധം വമിച്ചതിനെ തുടർന്ന് അയൽവാസികൾ പൊലീസിൽ വിവരമറിക്കുകയായിരുന്നു. മെഡിക്കൽ കോളേജ് പൊലീസ് എത്തി വീട് പരിശോധിച്ചപ്പോഴാണ് ഇരുവരുടെയും മൃതദേഹം കണ്ടെത്തിയത്. രഘുനാഥൻ നായരെ അടുക്കളയിൽ തൂങ്ങിമരിച്ച നിലയിലും പുഷ്പയുടെയും മൃതദേഹം തറയിൽ കിടക്കുന്ന നിലയിലുമാണ് കണ്ടെത്തിയത്. മൃതദേഹങ്ങൾക്ക് ദിവസങ്ങളുടെ പഴക്കമുണ്ടെന്ന് മെഡിക്കൽ കോളേജ് പൊലീസ് പറഞ്ഞു.
പുഷ്പയെ കൊലപ്പെടുത്തിയ ശേഷം രഘുനാഥൻ നായർ ആത്മഹത്യ ചെയ്തതാകാം എന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. നാലുവർഷം മുൻപ് ഭർത്താവുമായി പിരിഞ്ഞ പുഷ്പ രഘുനാഥനോടൊപ്പം താമസം തുടങ്ങുകയായിരുന്നു. ഇരുവർക്കും ഒരു വളർത്തു മകനുണ്ട്. വളർത്തു മകൻ ഇരുവരെയും ഫോണിൽ വിളിച്ചിരുന്നെങ്കിലും കിട്ടിയില്ല. പലപ്പോഴും വിളിച്ചാൽ ഫോൺ എടുക്കുന്ന ശീലമില്ലാത്തതിനാൽ ഞായറാഴ്ച വീട്ടിൽ വന്നു നോക്കാനിരിക്കുകയായിരുന്നു വളർത്തുമകൻ. മെഡിക്കൽ കോളേജ് പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. മൃതദേഹങ്ങൾ പോസ്റ്റുമോർട്ടത്തിനുശേഷം ബന്ധുക്കൾക്ക് വിട്ടുനൽകി.

