വാഗമൺ ലഹരിമരുന്ന് നിശാപാർട്ടി: അന്വേഷണം നൈജീരിയൻ സ്വദേശികളിലേക്ക്, രണ്ട് പേരെ പ്രതി ചേർത്തു
നിശാപാർട്ടിക്ക് ലഹരി മരുന്നുകൾ ലഭിച്ചത് നൈജീരിയൻ സ്വദേശികളിൽ നിന്നാണെന്ന് പിടിയിലായ പ്രതികൾ മൊഴി നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇവരെ പ്രതി ചേർത്തത്
ഇടുക്കി: വാഗമൺ ലഹരിമരുന്ന് നിശാപാർട്ടി കേസിൽ നൈജീരിയൻ സ്വദേശികളായ രണ്ട് പേരെ കൂടി പ്രതിചേർത്തു. പാർട്ടിക്ക് ആവശ്യമായ ലഹരി മരുന്ന് വിതരണം ചെയ്ത രണ്ട് പേരെയാണ് പ്രതി ചേർത്തത്. നിശാപാർട്ടിക്ക് ലഹരി മരുന്നുകൾ ലഭിച്ചത് നൈജീരിയൻ സ്വദേശികളിൽ നിന്നാണെന്ന് പിടിയിലായ പ്രതികൾ മൊഴി നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇവരെ പ്രതി ചേർത്തത്. ബാംഗ്ലൂരിൽ ഉള്ള ഇവരെ പിടികൂടാനുള്ള അന്വേഷണം ഊർജിതമാക്കി. ഇതോടെ കേസിലെ പ്രതികളുടെ എണ്ണം 11 ആയി ഉയർന്നു.
തൊടുപുഴ സ്വദേശിയായ കേസിലെ ഒന്നാംപ്രതി അജ്മലിന്‍റെ നേതൃത്വത്തിൽ ബെംഗളൂരുവിൽ നിന്നാണ് ലഹരിമരുന്ന് കൊണ്ടുവന്നിരുന്നതെന്ന് നേരത്തെ വ്യക്തമായിരുന്നു. പ്രതികളെ ചോദ്യം ചെയ്തതിൽ നിന്നാണ് ലഹരിമരുന്നിന്‍റെ ഉറവിടം ബെംഗളൂരുവാണെന്ന് അന്വേഷണ ഉദ്യോഗസ്ഥർക്ക് വ്യക്തത ലഭിച്ചത്. ഇതിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്.