ആലപ്പുഴ തത്തംപ്പള്ളി സ്വദേശി നിഖിതയെ ഭർത്താവ് അനീഷ് മൂന്ന് പ്രാവശ്യം കൊലപ്പെടുത്താൻ ശ്രമിച്ചു എന്നാണ് പൊലീസ് പറയുന്നത്. ആദ്യം പ്രതി അനീഷ് കഴുത്ത് ഞെരിച്ചു. മരണം ഉറപ്പാക്കാൻ വിളക്ക് കൊണ്ട് കുത്തുകയും തലക്കടിക്കുകയും ചെയ്തു. 

തിരുവനന്തപുരം: തിരുവനന്തപുരം വർക്കലയിലെ നവ വധുവിന്‍റെ കൊലപാതകം ആസൂത്രിതമെന്ന് പൊലീസ്. ആലപ്പുഴ തത്തംപ്പള്ളി സ്വദേശി നിഖിതയെ ഭർത്താവ് അനീഷ് മൂന്ന് പ്രാവശ്യം കൊലപ്പെടുത്താൻ ശ്രമിച്ചു എന്നാണ് പൊലീസ് പറയുന്നത്. ആദ്യം പ്രതി അനീഷ് കഴുത്ത് ഞെരിച്ചു. മരണം ഉറപ്പാക്കാൻ വിളക്ക് കൊണ്ട് കുത്തുകയും തലക്കടിക്കുകയും ചെയ്തു. മൃതദേഹത്തിൽ കുത്തേറ്റ പാടുണ്ട്. കഴുത്ത് ഞെരിച്ച ശേഷം ഫാനിൽ കെട്ടി തൂക്കാനും ശ്രമിച്ചു. കഴുത്ത് ഞെരിക്കാൻ ഉപയോഗിച്ച തുണി മുറിയിൽ നിന്നും ഫൊറൻസിക് സംഘത്തിന് ലഭിച്ചിട്ടുണ്ട്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ജൂലൈ എട്ടിനായിരുന്നു വ‍ർ‍ക്കല സ്വദേശി അനീഷും ആലപ്പുഴ തത്തപ്പള്ളി സ്വദേശി നിഖിതയും തമ്മിലുള്ള വിവാഹം. അനീഷ് ദുബായ് തുറമുഖത്തായിരുന്നു ജോലി ചെയ്തിരുന്നത്. വിവാഹ ശേഷം ഇരുവരും വിദേശത്ത് പോയി. 10 ദിവസം മുമ്പ് അനീഷിന് കാലുവേദനയ്ക്ക് ചികിത്സക്കായി ഇവര്‍ നാട്ടിലെത്തിയത്. ഇരുവരും തമ്മിൽ വാക്കുതർക്കം പതിവായിരുന്നുവെന്നാണ് ബന്ധുക്കൾ പൊലീസിന് നൽകിയ മൊഴി. ഇന്ന് പുലർച്ചെയും വാക്കുതർക്കമുണ്ടായി. വീട്ടിലെ നിലവിളക്കെടുത്ത് അനീഷ് ഭാര്യയുടെ തലക്കടിച്ചു. സംഭവം നടക്കുന്ന സമയത്ത് അനീഷിന്‍റെ മാതാപിതാക്കളും സഹോദരനും വീട്ടിലുണ്ടായിരുന്നു. ഇവർ അറിയിച്ചതനുസരിച്ച് നിഖിതയെ പൊലീസ് വർക്കല താലൂക്ക് ആശുപത്രിയിലെത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല. വീട്ടിൽ നിന്ന് തന്നെ അനീഷിനെ കസ്റ്റിലെടുത്തു. നാട്ടിലെത്തിയ ശേഷം നിഖിത ഫോണ്‍ വിളിക്കുന്നത് തന്നെ കുറിവായിരുന്നുവെന്ന് ബന്ധുക്കള്‍ പറയുന്നു. 

ഭാര്യയോടുള്ള അനീഷിന്‍റെ സംശയമാണ് കൊലപാതകത്തിന് കാരണമെന്ന് പൊലീസ് പറഞ്ഞു. ഇയാൾക്ക് മറ്റൊരു സ്ത്രീയുമായുള്ള ബന്ധവും പൊലീസ് അന്വേഷിക്കുന്നുണ്ട്. അനീഷിനെ വർക്കല പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. തഹസിൽദാറുടെ നേതൃത്വത്തിൽ ഇൻക്വസ്റ്റ് പൂർത്തിയാക്കിയ ശേഷം നിഖിതയുടെ മൃതദേഹം പോസ്റ്റുമോ‍ർട്ടം നടത്തും.