വെഞ്ഞാറമ്മൂട് വീട്ടമ്മയെ ആക്രമിച്ച ഭർത്താവിനെതിരെ പുതിയ കേസ്, പോക്സോ ചുമത്തി
കുട്ടിയെ ഉപദ്രവിച്ചുവെന്ന അമ്മയുടെ പരാതിയിലാണ് ഇയാള്‍ക്കെതിരെ പൊലീസ് പോക്സോ കേസെടുത്തത്. ഒന്നര വർഷം മുമ്പ് കൊടുത്ത സ്ത്രീധന പീഡന കേസ് പൊലീസ് അട്ടിമറിച്ചുവെന്ന ആരോപണവുമായി വീട്ടമ്മ രംഗത്ത് വന്നിരുന്നു.
തിരുവനന്തപുരം: തിരുവനന്തപുരം വെഞ്ഞാറമ്മൂട്ടില്‍ വീട്ടമ്മയെ ആക്രമിച്ച കേസിലെ പ്രതിയായ ഭർത്താവ് അക്ബർ ഷാക്കെതിരെ പുതിയ കേസ്. കുട്ടിയെ ഉപദ്രവിച്ചുവെന്ന അമ്മയുടെ പരാതിയിലാണ് ഇയാള്‍ക്കെതിരെ പൊലീസ് പോക്സോ കേസെടുത്തത്. ഒന്നര വർഷം മുമ്പ് കൊടുത്ത സ്ത്രീധന പീഡന കേസ് പൊലീസ് അട്ടിമറിച്ചുവെന്ന ആരോപണവുമായി വീട്ടമ്മ രംഗത്ത് വന്നിരുന്നു.
ഭർത്താവും വീട്ടുകാരും ചേർന്ന് വീട്ടിനുള്ളിൽവെച്ച് മർദ്ദിച്ചുവെന്നാരോപിച്ച് യുവതി നൽകിയ പരാതിയിലെ അന്വേഷണം വെഞ്ഞാറമ്മൂട് പൊലീസ് അട്ടിമറിച്ചെന്നാണ് യുവതിയുടെ പരാതി. ബന്ധുക്കളടക്കം ഉൾപ്പെട്ട കേസിൽ ഭർത്താവിനെതിരെ മാത്രം കുറ്റപത്രം സമർപ്പിച്ചതോടെയാണ് പൊലീസിനെതിരെ യുവതി രംഗത്തെത്തിയത്. സ്ത്രീധനത്തിന്റെ പേരിൽ ഭർത്താവും കുടുംബവും പീഡിപ്പിക്കുന്നുവെന്നാരോപിച്ച് നെടുമങ്ങാട് കോടതിയിലും പൊലീസിലുമായിരുന്നു യുവതി നേരത്തെ പരാതി നൽകിയത്. ഈ പരാതിയിൽ കോടതിയുടെ നിർദ്ദേശ പ്രകാരം വെഞ്ഞാറമ്മൂട് പൊലീസ് കേസെടുത്ത് അന്വേഷണം നടത്തി.
യുവതിയുടെ പരാതിയിൽ കോടതിയുടെ നിർദ്ദേശ പ്രകാരം ഭർത്താവിനെയും അമ്മയെയും സഹോദരിയെയും പ്രതിയാക്കിയായിരുന്നു പൊലീസ് കേസെടുത്തത്. എന്നാൽ മൂന്ന് മാസങ്ങൾക്ക് ശേഷം പൊലീസ്, ഭർത്താവ് വെഞ്ഞാറമൂട് സ്വദേശി അക്ബർ ഷായെ മാത്രം പ്രതിയാക്കിയാണ് കുറ്റപത്രം നൽകിയത്. ഇതിലൂടെ കേസ് അട്ടിമറിക്കപ്പെട്ടുവെന്നാണ് യുവതിയുടെ ആരോപണം. പരാതിക്കൊപ്പം നൽകിയ ഭർത്താവ് ഉപദ്രവിക്കുന്നതിന്റെ ദൃശ്യങ്ങൾ പൊലീസ് മുഖവിലക്കെടുത്തില്ലെന്നും യുവതി ആരോപിക്കുന്നു. മകളോട് മോശമായി പെരുമാറിയ കാര്യം പോലും പൊലീസ് കാര്യമായെടുത്തില്ലെന്നും പുനരന്വേഷണം ആവശ്യപെട്ട് റൂറൽ എസ്പിക് നൽകിയ പരാതിയിലുണ്ട്.