വെഞ്ഞാറമൂട് ഇരട്ട കൊലപാതകം: കൂടുതൽ പ്രതികളെ ഇന്ന് റിമാൻഡ് ചെയ്യും
കൊലപാതകത്തിൽ പ്രതിഷേധിച്ച് ഇന്ന് സിപിഎം സംസ്ഥാനവ്യാപകമായി കരിദിനം ആചരിക്കുകയാണ്. പ്രതിഷേധ ധർണയിൽ കോടിയേരി ബാലകൃഷ്ണൻ എറണാകുളത്തും എ വിജയരാഘവൻ തൃശൂരും പങ്കെടുക്കും.
തിരുവനന്തപുരം: വെഞ്ഞാറമൂട് ഇരട്ടക്കൊലക്കേസിൽ കൂടുതൽ പ്രതികളെ ഇന്ന് റിമാൻഡ് ചെയ്യും. മുഖ്യപ്രതികളായ സജീവ്, സനൽ എന്നിവരും ഇവരെ ഒളിവിൽ പോകാന്‍ സഹായിച്ച പ്രീജയുമാണ് ഇന്നലെ പിടിയിലായത്. ഇന്നലെ നാല് പേരെ റിമാൻഡ് ചെയ്തിരുന്നു. കേസിലെ ഗൂഢാലോചനയിൽ പൊലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്. കേസിൽ നേരിട്ട് ബന്ധമുള്ള ഐഎൻടിയുസി പ്രാദേശിക നേതാവ് ഉണ്ണി, അൻസാർ എന്നിവരെ കൂടി പിടികൂടാനുണ്ടെന്ന് പൊലീസ് വ്യക്തമാക്കി.
കൊലപാതകത്തിൽ പ്രതിഷേധിച്ച് ഇന്ന് സിപിഎം സംസ്ഥാനവ്യാപകമായി കരിദിനം ആചരിക്കുകയാണ്. വൈകിട്ട് നാല് മുതൽ ആറ് വരെ നടക്കുന്ന പ്രതിഷേധ ധർണയിൽ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ എറണാകുളത്തും എൽഡിഎഫ് കൺവീനർ എ വിജയരാഘവൻ തൃശൂരും പങ്കെടുക്കും. എന്നാൽ ചതയദിനത്തിൽ കരിദിനം ആചരിക്കുന്നതിനെതിരെ സംസ്ഥാന ബിജെപിയും തുഷാർ വെള്ളാപ്പള്ളിയും രംഗത്തെത്തി.