മറ്റൊരു പോക്സോ കേസിൽ ജാമ്യത്തിൽ കഴിയുന്നതിനിടെയാണ് രാമന്തളി സ്വദേശിയും ഓട്ടോറിക്ഷ ഡ്രൈവറുമായ എ.കെ. ഉണ്ണിക്കൃഷ്ണൻ വീണ്ടും പോക്സോ കേസിൽ പിടിയിലാവുന്നത്

രാമന്തളി:ചായക്കടയിൽ വച്ച് പരിചയപ്പെട്ട 16കാരനെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ കണ്ണൂർ രാമന്തളിയിൽ നാടക നടനും ഓട്ടോറിക്ഷ ഡ്രൈവറുമായ വയോധികൻ അറസ്റ്റിൽ. മറ്റൊരു പോക്സോ കേസിൽ ജാമ്യത്തിൽ കഴിയുന്നതിനിടെയാണ് രാമന്തളി സ്വദേശിയും ഓട്ടോറിക്ഷ ഡ്രൈവറുമായ എ.കെ. ഉണ്ണിക്കൃഷ്ണൻ വീണ്ടും പോക്സോ കേസിൽ പിടിയിലാവുന്നത്.

കഴിഞ്ഞ ജൂലൈ പതിനഞ്ചാം തീയതിയാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. പയ്യന്നൂരിലെ ഒരു ഹോട്ടലിൽ വെച്ച് ചായ കുടിക്കുന്നതിനിടയിലാണ് പ്രതിയായ ഉണ്ണിക്കൃഷ്ണൻ ഈ വിദ്യാർഥിയെ പരിചയപ്പെടുന്നത്. ഹോട്ടലിൽ വച്ച് ഇയാൾ 16കാരനോട് ചങ്ങാത്തത്തിൽ ആവുകയായിരുന്നു. ഹോട്ടലിൽ നിന്ന് ഇറങ്ങിയ 16കാരനെ വീട്ടിൽ കൊണ്ടുപോയി വിടാമെന്ന് പറഞ്ഞ് ഉണ്ണികൃഷ്ണൻ ഓട്ടോയിൽ കയറ്റുകയായിരുന്നു. ഓട്ടോയിൽ കയറ്റി 16കാരനെ ഉണ്ണികൃഷ്ണൻ എത്തിച്ചത് സ്വന്തം വീട്ടിലേക്കാണ്. വീട്ടിൽ വച്ച് പീഡന ശ്രമം ഉണ്ടായതോടെ 16കാരൻ പുറത്തേക്ക് ഓടി രക്ഷപ്പെട്ടു.

വീട്ടിലെത്തിയ 16കാരൻ നടന്ന വിവരങ്ങൾ മാതാപിതാക്കളെ അറിയിക്കുകയായിരുന്നു. കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് ഉണ്ണികൃഷ്ണനെ അറസ്റ്റ് ചെയ്തത്. ഉണ്ണിക്കൃഷ്ണൻ മുൻപും സമാനമായ കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടിട്ടുള്ള ആളാണെന്ന് പോലീസ് വ്യക്തമാക്കുന്നുണ്ട്. ഏകദേശം ഒരു വർഷം മുൻപും ഇയാൾക്കെതിരെ വിവാദമായ മറ്റൊരു പോക്സോ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടായിരുന്നു. ആ കേസിൽ ജാമ്യത്തിൽ ഇറങ്ങി നിൽക്കുന്നതിനിടയിലാണ് ഇയാൾ വീണ്ടും സമാനമായ കേസിൽ പിടിയിലാകുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് വീഡിയോ കാണാം