2011 ആഗസ്ത് 18 ന് വിദ്യയെയും മകളെയും കൊണ്ട് മാഹിൻകണ്ണ് ബൈക്കോടിച്ചു പോയി, ശേഷം ആരും ഇവരെ കണ്ടിട്ടില്ല
വർഷങ്ങൾ നീണ്ട തിരോധാനം കൊലപാതമായിരുന്നു എന്ന് തെളിയുമ്പോൾ പൊലീസിന്‍റെ ഗുരതര വീഴ്ച കൂടിയാണ് വെളിച്ചത്തുവരുന്നത്
തിരുവനന്തപുരം: 11 വര്‍ഷം മുമ്പ് നടന്ന ഇരട്ടകൊലപാതകമാണ് ഇന്ന് വെളിച്ചത്തുവന്നത്. തിരുവനന്തപുരം ഊരൂട്ടമ്പലത്ത് നിന്ന് അമ്മയെയും കുഞ്ഞിനെയും കാണാതായ കേസാണ് കൊലപാതകമാണെന്ന് തെളിഞ്ഞത്. കാമുകനായിരുന്ന മാഹിന്‍ കണ്ണ് ആണ് ഊരൂട്ടമ്പലം സ്വദേശി വിദ്യയും മകൾ ഗൗരിയെയടും കൊലപ്പെടുത്തിയത്. ഇക്കാര്യം പൊലീസ് ചോദ്യം ചെയ്യലിൽ മാഹീൻ കണ്ണ് തന്നെ പൊലീസിനോട് തുറന്നുപറഞ്ഞു. കടലില്‍ തള്ളിയിട്ടാണ് ഇവരെ കൊലപ്പെടുത്തിയതെന്നാണ് മാഹീൻ കണ്ണ് വെളിപ്പെടുത്തിയത്. 2011 ആഗസ്ത് 18 ന് വൈകീട്ടാണ് വിദ്യയെയും രണ്ടര വയസ്സുകാരിയായ മകൾ ഗൗരിയെയും അവസാനമായി നാട്ടുകാർ കണ്ടത്. അന്ന് വൈകിട്ട് ഇരുവരെയും കൊണ്ട് മാഹിൻകണ്ണ് ബൈക്കോടിച്ചു പോകുകയായിരന്നു. അതിന് ശേഷം വിദ്യയെയും കുഞ്ഞിനെയും ആരും ഇതുവരെ കണ്ടില്ല. വർഷങ്ങൾ നീണ്ട തിരോധാനം കൊലപാതമായിരുന്നു എന്ന് തെളിയുമ്പോൾ പൊലീസിന്‍റെ ഗുരതര വീഴ്ച കൂടിയാണ് വെളിച്ചത്തുവരുന്നത്.
മാഹിന്‍കണ്ണ് വിദ്യയെയും മകള്‍ ഗൗരിയെയും കൂട്ടിക്കൊണ്ടുപോയ ശേഷം കാണാതായ സംഭവം ഏഷ്യാനെറ്റ് ന്യൂസാണ് പുറത്ത് കൊണ്ടുവന്നത്. 2011 ആഗസ്ത് 18 നാണ് വിദ്യയെയും കുഞ്ഞിനെയും കാണാതായത്. ഏഷ്യാനെറ്റ് ന്യൂസിന്‍റെ വാര്‍ത്തയെ തുടര്‍ന്ന് പ്രത്യേക പൊലീസ് സംഘത്തിന്‍റെ അന്വേഷണത്തിലാണ് ഇരട്ടക്കൊലപാതകം തെളിഞ്ഞത്. 2011 ആഗസ്ത് 18 നാണ് വിദ്യയെയും കുഞ്ഞിനെയും പ്രതി കൊന്നത്.
പൂവാര്‍ സ്വദേശി മാഹിൻ കണ്ണുമായി വിദ്യ പ്രണയത്തിലായിരുന്നു. വീട്ടുകാര്‍ എതിര്‍ത്തെങ്കിലും വിദ്യ മാഹിൻകണ്ണിനൊപ്പം മലയിൻകീഴിനടുത്ത് വാടകവീട്ടിലേക്ക് താമസം മാറ്റി. എന്നാൽ വിവാഹം രജിസ്റ്റർ ചെയ്യാൻ പല തവണ ആവശ്യപ്പെട്ടിട്ടെങ്കിലും മാഹിൻകണ്ണ് തയ്യാറിയില്ല. പലപ്പോഴും ഒഴിഞ്ഞുമാറുകയായിരുന്നു. വിദ്യ ഗർഭിണിയായതോടെ മാഹിൻകണ്ണ് വിദേശത്തേക്ക് കടന്നു. 2009 മാര്‍ച്ച് 14 ന് വിദ്യ ഒരു പെണ്‍കുഞ്ഞിനെ പ്രസവിച്ചു. ഒന്നര വര്‍ഷത്തിന് ശേഷം വിദേശത്ത് നിന്നും മാഹിൻകണ്ണ് തിരിച്ചെത്തി. ആ സമയത്താണ് ഇയാൾക്ക് വേറെ ഭാര്യയും കുട്ടികളുമുണ്ടെന്ന വിവരം വിദ്യ അറിയുന്നത്. ഇതേ ചൊല്ലി ഇരുവരും തർക്കമായി. ഈ തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നതാണ് വ്യക്തമാകുന്നത്.