കാറില്‍ ലഹരിമരുന്നും തോക്കും കടത്താന്‍ ശ്രമിച്ചതിനാണ് വിക്കി തഗ്ഗ് എന്ന ഇന്‍സ്റ്റാഗ്രാം പേജ് ഉടമ വിഗ്നേഷ് വേണു അറസ്റ്റിലായത്. വാളയാര്‍ ചെക്‌പോസ്റ്റിലെ വാഹന പരിശോധനക്കിടെ നിര്‍ത്താതെ പോയ വിഗ്നേഷിന്റെ കാര്‍ ചന്ദ്രനഗറില്‍ വെച്ച് എക്‌സൈസ് പിടികൂടുകയായിരുന്നു.

പാലക്കാട്: ഇന്‍സ്റ്റഗ്രാമില്‍ എട്ട് ലക്ഷത്തില്‍പ്പരം ഫോളോവേഴ്‌സ് ഉളള റീല്‍സ് താരം പാലക്കാട് അറസ്റ്റില്‍. കാറില്‍ ലഹരിമരുന്നും തോക്കും കടത്താന്‍ ശ്രമിച്ചതിനാണ് വിക്കി തഗ് എന്ന ഇന്‍സ്റ്റാഗ്രാം പേജ് ഉടമ വിഗ്നേഷ് വേണു അറസ്റ്റിലായത്. വാളയാര്‍ ചെക്‌പോസ്റ്റിലെ വാഹന പരിശോധനക്കിടെ നിര്‍ത്താതെ പോയ വിഗ്നേഷിന്റെ കാര്‍ ചന്ദ്രനഗറില്‍ വെച്ച് എക്‌സൈസ് പിടികൂടുകയായിരുന്നു.

ഇന്‍സ്റ്റഗ്രാമില്‍ ലക്ഷക്കണത്തിന് ആരാധാകരുടെ പിന്തുണയുളള റീല്‍സ് താരമാണ് ആലപ്പുഴ ചുനക്കരദേശം സ്വദേശി വിക്കി തഗ് എന്ന വിഗ്നേഷ് വേണു. ബംഗ്ലൂരില്‍ നിന്ന് കൊച്ചിയിലേക്ക് വരികയായിരുന്ന വിഗ്നേഷും സുഹൃത്ത് കായംകുളം കൃഷ്ണപുരം സ്വദേശി എസ് വിനീതും വാളയാറില്‍ എക്‌സൈസ് ഇന്റലിജന്‍സിന്റെ പരിശോധന കണ്ട് വാഹനം നിര്‍ത്താതെ ബാരിക്കേഡ് ഇടിച്ച് തകര്‍ത്ത് മുന്നോട്ട് പോയി. ഒടുവില്‍ പാലക്കാട് ചന്ദ്രനഗറില്‍വെച്ച് വാഹനം എക്‌സൈസ് തടയുകയായിരുന്നു. ഇവരില്‍ നിന്ന് 20 ഗ്രാം മെത്താഫിറ്റാമിനും പോയിന്റ് 2-2 റൈഫിളും വെട്ടുകത്തിയും കണ്ടെടുത്തു. 

വ്ലോഗർ ലഹരി വസ്തുക്കളുമായി വരുന്നുണ്ടെന്ന വിവരം ലഭിച്ചതിന്റെ പശ്ചാത്തലത്തില്‍ തന്നെയായിരുന്നു എക്‌സൈസിന്റെ പരിശോധന. പല സ്ഥാപനങ്ങളുടെയും മോഡലായി പ്രവര്‍ത്തിച്ചിരുന്ന വിഗ്നേഷ് അരലക്ഷത്തോളം രൂപയാണ് സ്ഥാപനങ്ങളുടെ ഉദ്ഘാടനങ്ങള്‍ക്കും മറ്റും ഈടാക്കിയിരുന്നത്. നേരത്തെയും നിരവധി കേസുകളില്‍ ഇയാള്‍ ഉള്‍പ്പെട്ടിരുന്നതായാണ ഉദ്യോഗസ്ഥര്‍ പറയുന്നത്. ലഹരി ഉപയോഗത്തെക്കുറിച്ച് തന്റെ ഇന്‍സ്റ്റഗ്രാം പേജിലൂടെ കുട്ടികള്‍ക്ക് ബോധവല്‍ക്കരണം നല്‍കിയിരുന്ന വിക്കിക്ക് പക്ഷേ സ്വന്തം കാര്യത്തില്‍ അത് പ്രാവര്‍ത്തികമാക്കാന്‍ കഴിഞ്ഞില്ലെന്ന് സമൂഹ മാധ്യമങ്ങളില്‍ വിമര്‍ശനം ഉയരുകയാണ്.