Asianet News MalayalamAsianet News Malayalam

യുവതിയെ തീകൊളുത്തി കൊന്നു, കൊടും ക്രൂരത; ഭര്‍ത്താവിനും പങ്കെന്ന് അച്ഛന്‍, നടുക്കം വിട്ടുമാറാതെ കുടുംബം

തീപ്പൊള്ളലേറ്റ് മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന വൃന്ദ ഇന്നലെ രാത്രിയാണ് മരിച്ചത്. ഭർതൃവീട്ടുകാരുടെ ഭീഷണി അറിയിച്ചിട്ടും പൊലീസ് സംരക്ഷണം നൽകിയില്ലെന്നും വൃന്ദയുടെ അച്ഛൻ വിജയൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.  

vrinda murder case allegation against husband and family
Author
Thiruvananthapuram, First Published Oct 6, 2021, 3:22 PM IST

തിരുവനന്തപുരം: പോത്തൻകോട് ഭർതൃസഹോദരൻ യുവതിയെ തീകൊളുത്തികൊന്ന സംഭവത്തിൽ ഭർത്താവിനെയും കുടുബാംഗങ്ങളെയും പ്രതികളാക്കണമെന്ന് യുവതിയുടെ അച്ഛൻ. തീപ്പൊള്ളലേറ്റ് മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന വൃന്ദ ഇന്നലെ രാത്രിയാണ് മരിച്ചത്. ഭർതൃവീട്ടുകാരുടെ ഭീഷണി അറിയിച്ചിട്ടും പൊലീസ് സംരക്ഷണം നൽകിയില്ലെന്നും വൃന്ദയുടെ അച്ഛൻ വിജയൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.  

പട്ടാപ്പകൽ ഭർത്താവിന്‍റെ അനുജൻ പെട്രോളൊഴിച്ച് തീകൊളുത്തിക്കൊന്ന വൃന്ദയുടെ അച്ഛൻ ഞെട്ടലിൽ നിന്ന് ഇപ്പോഴും മുക്തനായിട്ടില്ല. ഭർത്താവിന്‍റെയും വീട്ടുകാരുടെയും ശല്യത്തെ തുടർന്ന് വൃന്ദ മാറി താമസിക്കുകയായിരുന്നു. ഇവർക്കെതിരെ പൊലീസിൽ പല തവണ പരാതി നൽകിയിരുന്നതാണെന്നും അച്ഛന്‍ പറഞ്ഞു. വൃന്ദയെ കൊലപ്പെടുത്തിയ ഭർത്താവ് സബിൻലാലിന്‍റെ സഹോദരൻ സിബിൻ ലാൽ കസ്റ്റഡിയിലാണ്.  

വൃന്ദയുടെ ഭർത്താവും അച്ഛനും അമ്മയും അറി‍ഞ്ഞാണ് ആക്രമണമെന്നും  അവരെയും പ്രതികളാക്കണമെന്ന് അച്ഛന്‍ വിജയൻ ആവശ്യപ്പെട്ടു. സംഭവത്തിൽ അറസ്റ്റിലായ സിബിൻ ലാലിനെതിരെ കൊലക്കുറ്റത്തിന് പൊലീസ് കേസ് എടുത്തു. സെപ്റ്റംബര്‍ 29നാണ് നാടിനെ നടുക്കിയ സംഭവം അരങ്ങേറിയത്.

വൃന്ദ ഓടി രക്ഷപെടാൻ ശ്രമിച്ചെങ്കിലും പിന്നാലെ ഓടിയെത്തിയ സിബിന്‍ പെട്രോള്‍ ഒഴിച്ച ശേഷം പന്തം എറിയുകയായിരുന്നു. അടുത്ത വീട്ടിലെ കുട്ടികളുടെയും സ്ത്രീകളുടെയും മുന്നിൽ വെച്ചായിരുന്നു ഈ ക്രൂരത. ഈ വീട്ടുകാരാണ് വെള്ളമൊഴിച്ചും നനഞ്ഞ വസ്ത്രം കൊണ്ടും വൃന്ദയുടെ ദേഹത്തേക്ക് പടര്‍ന്ന തീ കെടുത്തിയത്. പിടികൂടുന്നതിനിടെ സിബിനും വിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചിരുന്നു. 

Follow Us:
Download App:
  • android
  • ios