വാഗമൺ നിശാപാർട്ടി: ലഹരിയുമായി അറസ്റ്റിലായ മോഡലിന്റെ ജാമ്യഹർജി വിധി പറയാൻ മാറ്റി
തന്‍റെ കയ്യിൽ നിന്ന് വീര്യം കൂടിയ മയക്ക് മരുന്നുകൾ കണ്ടെത്തിയിട്ടില്ലെന്നും ചെറിയ അളവിൽ കഞ്ചാവ് മാത്രമാണ് പിടികൂടിയതെന്നും ബ്രിസ്റ്റി ബിസ്വാസ് വാദിച്ചു. ബ്രിസ്റ്റി ബിസ്വാസിന് പുറമെ കേസിലെ ആറാം പ്രതിയും ജാമ്യ ഹർജി നൽകിയിട്ടുണ്ട്.
ഇടുക്കി: വാഗമണിൽ നിശാപാർട്ടിക്കിടെ ലഹരി വസ്തുക്കളുമായി പിടിയിലായ മോഡൽ ബ്രിസ്റ്റി ബിശ്വാസ് നൽകിയ ജാമ്യ ഹർജി ഹൈക്കോടതി വിധി പറയാൻ മാറ്റി. കേസിൽ അന്വേഷണം പ്രാഥമിക ഘട്ടത്തിലാണെന്നും ബ്രിസ്റ്റിയ്ക്ക് ഇപ്പോൾ ജാമ്യം അനുവദിക്കുന്നത് കേസിനെ ബാധിക്കുമെന്നും പ്രോസിക്യൂഷൻ അറിയിച്ചു. എന്നാൽ തന്‍റെ കയ്യിൽ നിന്ന് വീര്യം കൂടിയ മയക്ക് മരുന്നുകൾ കണ്ടെത്തിയിട്ടില്ലെന്നും ചെറിയ അളവിൽ കഞ്ചാവ് മാത്രമാണ് പിടികൂടിയതെന്നും ബ്രിസ്റ്റി ബിസ്വാസ് വാദിച്ചു.
ബ്രിസ്റ്റി ബിസ്വാസിന് പുറമെ കേസിലെ ആറാം പ്രതിയും ജാമ്യ ഹർജി നൽകിയിട്ടുണ്ട്. ഒന്നു മുതൽ എട്ട് വരെയുള്ള പ്രതികളിൽ നിന്ന് എൽഎസ്ഡി അടക്കം 7 തരം ലഹരി വസ്തുക്കൾ കണ്ടെത്തിയിട്ടുണ്ടെന്നും, മയക്ക് മരുന്ന് എത്തിയതിന്‍റെ ഉറവിടം കണ്ടെത്താൻ അന്വേഷണം തുടരുകയാണെന്നും സർക്കാർ അറിയിച്ചു.