വാളയാറിലെ മൂത്ത പെൺകുട്ടി പീഡിപ്പിക്കപ്പെട്ടെന്ന് മൊഴി നൽകിയത് ഏഴ് പേർ; കുറ്റപത്രവും മൊഴിപ്പകർപ്പും പുറത്ത്
- മൂത്ത പെൺകുട്ടി മരിക്കുന്നതിന് മുൻപ് നിരന്തരം ലൈംഗിക പീഡനത്തിന് ഇരയായിട്ടുണ്ടെന്ന് അസിസ്റ്റൻറ് സർജൻ ഡോക്ടർ പ്രിയത
- പെൺകുട്ടിയെ മാനഭംഗപ്പെടുത്തുന്നത് കണ്ടുവെന്ന് രണ്ടാനച്ഛന് മൊഴി കുറ്റപത്രത്തിൽ
- പീഡനത്തിൽ നിന്നും രക്ഷനേടാൻ മറ്റുമാർഗങ്ങൾ ഇല്ലാതെയാണ് മകൾ ആത്മഹത്യ ചെയ്തതെന്നാണ് അമ്മ
പാലക്കാട്: വിവാദമായ വാളയാർ പെൺകുട്ടികളുടെ ദുരൂഹ മരണം സംബന്ധിച്ച കേസിലെ കുറ്റപത്രവും മൊഴിപ്പകർപ്പും ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചു. 2016 ഏപ്രിൽ മാസം മുതൽ വാളയാറിൽ ആത്മഹത്യ ചെയ്തെന്ന് കരുതപ്പെടുന്ന മൂത്ത പെൺകുട്ടി പീഡിപ്പിക്കപ്പെട്ടുവെന്ന് കുറ്റപത്രത്തിൽ പറയുന്നു.
ലൈംഗിക പീഡനവും ബലാത്സംഗവും കുട്ടി മരിച്ച 2017 ജനുവരി 17 വരെ നീണ്ടുനിന്നതായും കുറ്റപത്രത്തിലുണ്ട്. പെൺകുട്ടിയുടെ വീട്ടിലും വല്യമ്മയുടെ വീട്ടിലും പ്രതികളുടെ വീട്ടിലും വച്ച് പീഡനം നടന്നിട്ടുണ്ടെന്നും കുറ്റപത്രത്തിൽ പറയുന്നു.
കേസിൽ പെൺകുട്ടിയുടെ അമ്മയുടെയും രണ്ടാനച്ഛന്റെയും രഹസ്യമൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. കേസിലാകെ 57 സാക്ഷികളാണ് ഉണ്ടായിരുന്നത്. ഇവരിൽ ഏഴ് പേർ പെൺകുട്ടി ലൈംഗിക പീഡനത്തിന് ഇരയായെന്ന് മൊഴി നൽകി. പ്രതികൾ പെൺകുട്ടിയുടെ വീട്ടിൽ നിരന്തരം പോകാറുണ്ടെന്ന് മൊഴി നൽകിയത് 10 പേരാണ്.
മൂത്ത പെൺകുട്ടി മരിച്ച ദിവസം രണ്ട് പേർ മുഖം മറച്ച് വീടിന് പുറത്തേക്ക് പോയെന്ന ഇളയ പെൺകുട്ടിയുടെ വെളിപ്പെടുത്തൽ കുറ്റപത്രത്തിൽ രേഖപ്പെടുത്തിയിട്ടില്ല. അതേസമയം പെൺകുട്ടിയെ മാനഭംഗപ്പെടുത്തുന്നത് കണ്ടുവെന്ന് രണ്ടാനച്ഛന് മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. പീഡനത്തിൽ നിന്നും രക്ഷനേടാൻ മറ്റുമാർഗങ്ങൾ ഇല്ലാതെയാണ് മകൾ ആത്മഹത്യ ചെയ്തതെന്നാണ് അമ്മയുടെ മൊഴിയിൽ പറയുന്നത്.
മാനഭംഗ വിവരം കുട്ടി മരിക്കുന്നതിനു മുമ്പേ അറിയാം എന്നും അമ്മയുടെ മൊഴിയിലുണ്ട്. പ്രതികൾ ബലാത്സംഗം ചെയ്യുന്നതിനാൽ ശരീരത്തിൽ മുറിവുണ്ടാകുന്നെന്ന് പെൺകുട്ടി പറഞ്ഞതായി കൂട്ടുകാരിയുടെ മൊഴിയും കുറ്റപത്രത്തിലുണ്ട്.
മൂത്ത പെൺകുട്ടി മരിക്കുന്നതിന് മുൻപ് നിരന്തരം ലൈംഗിക പീഡനത്തിന് ഇരയായിട്ടുണ്ടെന്ന് അസിസ്റ്റൻറ് സർജൻ ഡോക്ടർ പ്രിയതയുടെ മൊഴിയും കുറ്റപത്രത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്.