കാമുകനൊപ്പം ജീവിക്കാൻ വാഹനത്തിൽ മയക്കുമരുന്ന് വച്ച് ഭർത്താവിനെ കേസിൽ പെടുത്താൻ ശ്രമിച്ച്  പഞ്ചായത്ത് മെമ്പറായ ഭാര്യയും കൂട്ടാളികളും പൊലീസ് പിടിയിലായ വാർത്ത ഞെട്ടലോടെയാണ് കേരളം കേട്ടത്. 

ഇടുക്കി: കാമുകനൊപ്പം ജീവിക്കാൻ വാഹനത്തിൽ മയക്കുമരുന്ന് വച്ച് ഭർത്താവിനെ കേസിൽ പെടുത്താൻ ശ്രമിച്ച് പഞ്ചായത്ത് മെമ്പറായ ഭാര്യയും കൂട്ടാളികളും പൊലീസ് പിടിയിലായ വാർത്ത ഞെട്ടലോടെയാണ് കേരളം കേട്ടത്. വണ്ടന്മേട് പഞ്ചായചത്തംഗം സൌമ്യ സുനിൽ ആണ് അറസ്റ്റിലായത്. വിദേശത്തേക്ക് കടന്ന കാമുകൻ വിനോദിനെ കേരളത്തിലെത്തിക്കാൻ വണ്ടന്മേട് പൊലീസ് നടപടികൾ തുടങ്ങി.

ചൊവ്വാഴ്ചയാണ് കേസിനാസ്പദമായ സംഭവം. രഹസ്യ വിവരത്തെ തുടർന്ന് പുറ്റടി അമ്പലമേട് തൊട്ടാപുരയ്ക്കൽ സുനിൽ വർഗീസിന്റെ വാഹനത്തിൽ നിന്നും മാരക മയക്കുമരുന്നായ എംഡിഎംഎ വണ്ടന്മേട് പൊലീസ് കണ്ടെത്തുന്നു. മയക്കുമരുന്നിൻറെ ഉറവിടം കണ്ടെത്താൻ ശ്രമിച്ച പൊലീസിന് ഇയാൾ മയക്കുമരുന്ന് ഉപയോഗിക്കുകയോ കച്ചവടം നടത്തുകയോ ചെയ്യുന്നില്ലെന്ന് മനസിലായി. തുടർന്ന് നടത്തിയ അന്വേഷണമാണ് എൽഡിഎഫ് സ്വതന്ത്രയായി ജയിച്ച പഞ്ചായത്തംഗം സൌമ്യ, ഇവരുടെ കാമുകൻ വിദേശ മലയാളി വിനോദ്, വിനോദിൻറെ സുഹൃത്തുക്കാളായ ഷാനവാസ്, ഷെഫിൻ എന്നിവരിലേക്ക് എത്തിച്ചത്. പിന്നാലെ ഇവർ ചേർന്ന് നടത്തിയ പദ്ധതിയാണെന്നും പൊലീസ് കണ്ടെത്തി. 

വിനോദിനൊപ്പം ജീവിക്കാൻ ഭർത്താവ് സുനിലിനെ വാഹനമിടിച്ച് കൊലപ്പെടുത്താനാണ് ആദ്യം ഇവർ ആലോചിച്ചത്. ഇതിനായി എറണാകുളത്തെ ഒരു സംഘത്തെ നിയോഗിച്ചു. പോലീസ് പിടികൂടുമെന്ന് ഭയന്ന് ഇത് ഉപേക്ഷിച്ചു. പിന്നീട് ഭക്ഷണത്തിൽ വിഷം കലർത്തി കൊലപ്പെടുത്താൻ ആലോചിച്ചെങ്കിലും ഇതും വേണ്ടെന്നു വച്ചു. തുടർന്നാണ് മയക്കുമരുന്ന് കേസിൽ പെടുത്താൻ തീരുമാനിച്ചത്. കാണാൻ ഇടയ്ക്കിടെ വിദേശത്തു കേരളത്തിലെത്തുന്ന വിനോദും സൗമ്യയും ഒരു മാസം മുൻപ് എറണാകുളത്ത് ആഢംബര ഹോട്ടലിൽ മുറിയെടുത്ത് രണ്ട് ദിവസം താമസിച്ചാണ് ഗൂഢാലോചന നടത്തിയത്. 

ഇതിനായി 18-ാം തീയതി വിനോദും സുഹൃത്ത് ഷാനവാസും ചേർന്ന് വണ്ടൻമേട് ആമയാറ്റിൽ വച്ച് മയക്കുമരുന്ന് സൌമ്യക്ക് കൈമാറി. സൗമ്യ ഇത് സുനിലിൻറെ ഇരുചക്ര വാഹനത്തിൽ വച്ച ശേഷം വാഹനത്തിന്റെ ഫോട്ടോ വിനോദിന് അയച്ചു കൊടുത്തു. വിനോദ് ഇത് ചില സുഹൃത്തുക്കൾ വഴി പോലീസിലെത്തിച്ചു. ഇതനുസരിച്ച് വാഹനത്തിൽ നിന്ന് മയക്കുമരുന്ന് കണ്ടെത്തിയ പൊലീസ് സുനിലിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു. നിരപരാധിയാണെന്ന് കണ്ടെത്തിയതിനെ തുടർന്ന് കൂടുതൽ അന്വേഷണം നടത്തി യഥാർത്ഥ പ്രതികളെ പിടികൂടുകയായിരുന്നു. ഷാനവാസും ഷെഫിനും ചേർന്നാണ് 45000 രൂപക്ക് വിനോദിന് മയക്കു മരുന്ന് എത്തിച്ചു കൊടുത്തത്. കേസിൽ ഉൾപ്പെട്ടതിനെ തുടർന്ന് എൽഡിഎഫ് ഇടപെട്ട് സൌമ്യയുടെ രാജി എഴുതി വാങ്ങി തപാൽ മാർഗം അയച്ചിട്ടുണ്ട്.

ഹരിപ്പാട് ആറ്റിൽ കല്ലുകെട്ടി താഴ്ത്തിയ നലയിൽ അജ്ഞാത മൃതദേഹം

ഹരിപ്പാട്: ആറ്റിൽ അജ്ഞാത മൃതദേഹം കണ്ടെത്തി. പമ്പയാറ്റിൽ (Pamba) വീയപുരം ഒന്നാം വാർഡിൽ പഞ്ചായത്തു മുക്കിന് സമീപത്തെ വളവിൽ ഇന്ന് വൈകിട്ട് 3 മണിയോടെയാണ് മൃതദേഹം (Dead body) കല്ല് കെട്ടി താഴ്ത്തി നിലയിൽ കണ്ടെത്തിയത്. 50 വയസ്സിനു മുകളിൽ പ്രായം തോന്നിക്കുന്ന പുരുഷന്റേതാണ് മൃതദേഹം. മഞ്ഞ ടീ ഷർട്ടാണ് ധരിച്ചിരുന്നത്. 

രണ്ട് ദിവസത്തിനു മുകളിൽ പഴക്കം തോന്നിക്കും. മൃതദേഹം അഴുകിയതിനാൽ തിരിച്ചറിയാൻ കഴിയാത്ത അവസ്ഥയിലാണ്. കടവിൽ കുളിക്കാനെത്തിയ ആൾ മൃതദേഹം താഴ്ന്ന് കിടക്കുന്നത് കാണുകയും തുടർന്ന് വീയപുരം പൊലീസെത്തി പ്രദേശവാസികളുടെ സഹായത്തോടെ കരയ്ക്ക് എടുക്കുകയും ചെയ്തു. ഹരിപ്പാട് താലൂക്കാശുപത്രി മോർച്ചറിയിലേക്ക് മാറ്റി.