ബംഗളുരുവിൽ മലയാളി പെൺകുട്ടി ബലാത്സംഗം ചെയ്യപ്പെട്ടത് പ്രതിയുടെ പെൺസുഹൃത്തിന്‍റെ വീട്ടിൽ വച്ച്, യുവതി പിടിയിൽ
ബൈക്ക് ടാക്സി ഡ്രൈവറും സുഹൃത്തും ചേർന്നാണ് മലയാളി പെൺകുട്ടിയെ പീഡിപ്പിച്ചത്. സുഹൃത്തിന്‍റെ വീട്ടിലേക്ക് പോകാൻ ബൈക്ക് ടാക്സി ബുക്ക് ചെയ്ത പെൺകുട്ടിയെ ഇവര്‍ തട്ടികൊണ്ടു പോയി പീഡിപ്പിക്കുകയായിരുന്നു
ബെംഗളുരു: ബെംഗളുരുവിൽ മലയാളി പെൺകുട്ടി ബലാത്സംഗത്തിന് ഇരയായ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. ഇല്ക്ട്രോണിക് സിറ്റിയില്‍ വെള്ളിയാഴ്ച നടന്ന ബലാത്സഗ കേസുമായി ബന്ധപ്പെട്ട് ഒരു യുവതിയെ കൂടി പൊലീസ് പിടികൂടി എന്നതാണ് ഏറ്റവും പുതിയ വിവരം. നേരത്തെ അറസ്റ്റിലായിരുന്ന 2 പ്രതികളിൽ ഒരാളുടെ സുഹൃത്തായ യുവതിയാണ് പൊലീസ് പിടിയിലായത്. ഈ യുവതിയുടെ വീട്ടിൽ വച്ചാണ് ബലാത്സംഗം നടന്നതെന്നാണ് പൊലീസ് കണ്ടെത്തിയത്. ഇതോടെയാണ് യുവതിയെ കൂടി പൊലീസ് കസ്റ്റഡിയിലെടുത്തത്.
ബൈക്ക് ടാക്സി ഡ്രൈവറും സുഹൃത്തും ചേർന്നാണ് മലയാളി പെൺകുട്ടിയെ പീഡിപ്പിച്ചത്. സുഹൃത്തിന്‍റെ വീട്ടിലേക്ക് പോകാൻ ബൈക്ക് ടാക്സി ബുക്ക് ചെയ്ത പെൺകുട്ടിയെ ഇവര്‍ തട്ടികൊണ്ടു പോയി പീഡിപ്പിക്കുകയായിരുന്നു. പീഡനത്തിന് ശേഷം ഭീഷണിപ്പെടുത്തി പെൺകുട്ടിയെ വഴിയരികിൽ ഇറക്കി വിടുകയായിരുന്നു. എന്നാൽ ഇവരുടെ ഭീഷണി പെൺകുട്ടി വകവെച്ചില്ല. ആ പെണ്‍കുട്ടി ഇലക്ട്രോണിക്ക് സിറ്റി പൊലീസ് സ്റ്റേഷനിലെത്തി പരാതി നൽകുകയായിരുന്നു. ബൈക്ക് ടാക്സി ബുക്ക് ചെയത വിവരങ്ങൾ പരിശോധിച്ച പൊലീസ് നീലാദ്രി നഗർ സ്വദേശികളായ അറാഫത്ത് , ഷഹാബുദ്ദീൻ എന്നിവരാണ് പ്രതികളെന്ന് കണ്ടെത്തുകയായിരുന്നു. ഇതിന് പിന്നാലെ പൊലീസ് രണ്ട് പ്രതികളെയും പിടികൂടുകയും ചെയ്തു. ചോദ്യം ചെയ്യലിലാണ് അറാഫത്തിന്‍റെ പെൺസുഹൃത്തിന്‍റെ വീട്ടിൽ വച്ചാണ് പീഡനം നടന്നത് എന്ന് വ്യക്തമായത്. ഇതോടെയാണ് ഈ യുവതിയേയും പൊലീസ് പിടികൂടിയത്.
അതേസമയം ഇതിന് പിന്നാലെ ബംഗളുരുവിൽ നിന്ന് പുറത്തുവന്ന മറ്റൊരു വാർത്ത സ്കൂൾ ബസിനുള്ളിൽ വെച്ച് ഡ്രൈവർ യുവതിയെ ബലാത്സംഗത്തിനിരയാക്കി എന്നതാണ്. നിയന്ദനല്ലി ജങ്ഷനിൽ യുവതി ബസ് കാത്തുനിൽക്കുമ്പോഴാണ് സംഭവം. ബസ് നിർത്തിയപ്പോൾ യുവതി ബസിനുള്ളിൽ പ്രവേശിച്ചു. എന്നാൽ ബസ് നീങ്ങാൻ തുടങ്ങിയപ്പോഴാണ് ബസിനുള്ളിൽ മറ്റാരും ഉണ്ടായിരുന്നില്ലെന്ന് മനസ്സിലായത്. കൈലാസഗിരിയിലെ മലൈ മഹാദേവർ ക്ഷേത്രത്തിന് സമീപമുള്ള നാഗരഭാവി സർവീസ് റോഡിലേക്ക് ഡ്രൈവർ ബസോടിച്ചു. തുടർന്ന് ആളൊഴിഞ്ഞ സ്ഥലത്ത് നിർത്തി ബലാത്സംഗത്തിനിരയാക്കി എന്നാണ് പരാതി.യുവതി സംഭവം മകനെ അറിയിച്ചതോടെയാണ് വിവരം പുറത്തറിഞ്ഞത്. പരാതി നൽകിയതോടെ പൊലീസ് സ്ഥലത്തെത്തി അന്വേഷണം നടത്തി ബസ് ഡ്രൈവർ ശിവകുമാറിനെ അറസ്റ്റ് ചെയ്തു.