പതിനെട്ടാം വയസിൽ സ്നേഹിച്ചയാളിനൊപ്പം നല്ലൊരു ജീവിതം സ്വപ്നം കണ്ട് ഇറങ്ങിപ്പോയതാണ് റസീന. എന്നാൽ ഒരുമിച്ചായി ഒരു വർഷത്തിനിപ്പുറം സ്നേഹത്തേക്കാൾ വലുത് സ്ത്രീധനമായി. 

കാസര്‍‌കോട്: സ്ത്രീധനം നൽകാത്തതിന്‍റെ പേരിൽ ഭർത്താവ് ക്രൂരമായി മർദ്ദിച്ചെന്നും രണ്ടാമത്തെ കുഞ്ഞിനെ ഭ്രൂണഹത്യചെയ്യാൻ നിർബന്ധിച്ചെന്നും യുവതിയുടെ പരാതി. കാസർകോട് കൊട്ടോടി സ്വദേശിയായ ഇരുപത്തേഴുകാരിയാണ് ഭര്‍ത്താവിനും കുടുംബത്തിനുമെതിരെ പരാതിയുമായി രംഗത്തെത്തിയത്. ഭർതൃവീട്ടിൽ നിന്ന് തല്ലിപ്പുറത്താക്കിയെന്നും രണ്ട് കുഞ്ഞുങ്ങളെ പോറ്റാൻ വഴിയില്ലാതെ ഗതികേടിലാണെന്നും റസീന പറയുന്നു.

പതിനെട്ടാം വയസിൽ സ്നേഹിച്ചയാളിനൊപ്പം നല്ലൊരു ജീവിതം സ്വപ്നം കണ്ട് ഇറങ്ങിപ്പോയതാണ് റസീന. എന്നാൽ ഒരുമിച്ചായി ഒരു വർഷത്തിനിപ്പുറം സ്നേഹത്തേക്കാൾ വലുത് സ്ത്രീധനമായി. മുപ്പത് പവനെങ്കിലും കുറ‌ഞ്ഞത് നൽകണമെന്നാവശ്യപ്പെട്ട് ആദ്യം കുത്തുവാക്കുകളും ചീത്തവിളിയും തുടങ്ങിയത് ഭർതൃമാതാവെന്ന് റസീന. പിന്നീട് സ്ത്രീധനം വേണമെന്ന് പറഞ്ഞ് ഭർത്താവ് ഷാക്കിറിന്‍റെ മർദ്ദനവും തുടങ്ങി.

മൂന്ന് വര്‍ഷം മുമ്പ് സ്ത്രീധന പീഡനം ആരോപിച്ച് റസീന പെലീസില്‍ പരാതി നല്‍കിയിരുന്നു. ഇനി പ്രശ്നങ്ങളുണ്ടാവില്ലെന്നും ഭാര്യയേയും കുഞ്ഞിനെയും നന്നായി നോക്കാമെന്നും ഷാക്കിർ നൽകിയ ഉറപ്പിൽ റസീനയുടെ പരാതിയിലുണ്ടായിരുന്ന പൊലീസ് കേസ് ഒത്തുതീർപ്പായി. പക്ഷെ നിയമപരമായി വിവാഹം രജിസ്റ്റർ ചെയ്യാൻ പലവതണ പറഞ്ഞിട്ടും ഷാക്കിർ തയ്യാറായില്ലെന്ന് റസീന പറയുന്നു. എട്ട് മാസം മുമ്പ് സാമ്പത്തികഭദ്രതയുള്ള മറ്റൊരു സ്ത്രീയുമായി അടുപ്പത്തിലായ ഷാക്കിർ അവരെ വിവാഹം കഴിക്കാൻ തീരുമാനിച്ചതോടെ വീണ്ടും മർദ്ദനം തുടങ്ങുകയായിരുന്നു.

രോഗികളായ അച്ഛനും അമ്മയുമുൾപ്പെടെ റസീനയുടെ വീട്ടിലാർക്കും വരുമാനമില്ല. മറ്റൊരു സ്ത്രീയെ വിവാഹം കഴിച്ച് ജീവിക്കുന്ന ഷാക്കിറിനെതിരെ കോടതിയെ സമീപിക്കാനൊരുങ്ങുകയാണ് റസീന. മർദ്ദിച്ചെന്ന് പറയുന്നതെല്ലാം കള്ളമാണെന്നും സ്വന്തം ഇഷ്ടത്തിന് കൂടെപ്പോന്നയാൾ അതുപോലെ തന്നെ തിരിച്ചുപോയെന്നുമാണ് ഷാക്കിറിന്‍റെ പ്രതികരണം.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona