വിഴിഞ്ഞത്ത് യുവതി തീ കൊളുത്തി മരിച്ച നിലയിൽ, പൊലീസിനെ കണ്ട് ഓടിയ ഭർത്താവ് പിടിയിൽ
ഇന്നലെ രാത്രി പതിനൊന്നരയോടെയാണ് സംഭവം. വിഴിഞ്ഞം പയറ്റുവിളയിൽ വാടകയ്ക്ക് താമസിച്ച് വരികയായിരുന്നു വെങ്ങാനൂർ സ്വദേശിനിയായ അർച്ചനയും ഭർത്താവ് സുരേഷും. ഇരുവരുടെയും പ്രണയവിവാഹമായിരുന്നുവെന്ന് ബന്ധുക്കൾ പറയുന്നു.
തിരുവനന്തപുരം: വിഴിഞ്ഞത്ത് യുവതി തീ കൊളുത്തി മരിച്ച നിലയിൽ. വെങ്ങാനൂർ സ്വദേശി അർച്ചനയെയാണ് (24) തീ കൊളുത്തി മരിച്ച നിലയിൽ കണ്ടെത്തിയത്. വിവരമറിഞ്ഞ് പൊലീസെത്തിയപ്പോൾ ഓടി രക്ഷപ്പെട്ട ഭർത്താവ് സുരേഷിനെ ഇന്ന് രാവിലെയോടെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുകയാണ്.
ഇന്നലെ രാത്രി പതിനൊന്നരയോടെയാണ് സംഭവം. പയറ്റുവിളയിലെ വീട്ടിൽ വച്ചാണ് യുവതിയെ തീ കൊളുത്തിയ നിലയിൽ കണ്ടെത്തിയത്. സംഭവമറിഞ്ഞ് പൊലീസെത്തിയപ്പോൾ ഭർത്താവ് സുരേഷ് ഓടി രക്ഷപ്പെട്ടു.
ഇയാളെ പിന്നീട് ഇന്ന് രാവിലെ പൊലീസ് കസ്റ്റഡിയിലെടുത്തു. നിലവിൽ വിഴിഞ്ഞം പൊലീസ് സ്റ്റേഷനിലെത്തിച്ച് ചോദ്യം ചെയ്യുകയാണ്.
അർച്ചനയുടേതും സുരേഷിന്‍റേതും പ്രണയവിവാഹമായിരുന്നുവെന്ന് ബന്ധുക്കൾ പറയുന്നു. അർച്ചന സുരേഷിനൊപ്പം ഇറങ്ങിപ്പോവുകയായിരുന്നു. പിന്നീട് വീട്ടുകാർ ഇടപെട്ടാണ് വിവാഹം നടത്തിക്കൊടുത്തത്. വിഴിഞ്ഞം പയറ്റുവിളയിൽ വാടകയ്ക്ക് താമസിച്ച് വരികയായിരുന്നു ഇരുവരും. എന്നാൽ ഇരുവരും തമ്മിൽ പിന്നീട് വഴക്കുകളുണ്ടായിരുന്നു എന്ന് നാട്ടുകാർ പറയുന്നു. തുടർന്നാണ് ഇന്നലെ രാത്രിയോടെ അർച്ചനയെ തീ കൊളുത്തിയ നിലയിൽ കണ്ടെത്തിയത്.
പക്ഷേ പൊലീസെത്തിയപ്പോൾ അർച്ചനയുടെ ഭർത്താവ് സുരേഷ് ഇറങ്ങിയോടുകയായിരുന്നു. ഇയാളെ കൂടുതൽ ചോദ്യം ചെയ്ത ശേഷമേ കാര്യങ്ങളിൽ വ്യക്തത വരികയുള്ളൂ എന്നും പൊലീസ് അറിയിക്കുന്നു.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona