കാര്‍ സംഘട്ടനം ചിത്രീകരിക്കുന്നതിനിടെ ഗ്യാസ് സിലിണ്ടറിന്‍റെ മെറ്റല്‍ കവറിംഗിന് തീപിടിക്കുകയും ഇത് കാണികളുടെ ഇടയിലേയ്ക്ക് തെറിച്ചു വീഴുകയുമായിരുന്നു.
ബെംഗലുരു: സിനിമയിലെ സംഘട്ടന രംഗം ചിത്രീകരിക്കുന്നതിനിടെയുണ്ടായ അപകടത്തിൽ അമ്മയ്ക്കും മകള്‍ക്കും ദാരുണാന്ത്യം. ബെംഗലുരുവിൽ വെള്ളിയാഴ്ചയാണ് ദാരുണമായ സംഭവം നടന്നത്. സുമന്‍ ബാനു(28) മകള്‍ അയേഷ ബാനു(5) എന്നിവരാണ് മരിച്ചത്. ഷൂട്ടിംഗിനിടയിൽ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായതെന്ന് പൊലീസ് അറിയിച്ചു.
വെള്ളിയാഴ്ച വൈകിട്ട് അഞ്ച് മണിയോടെയാണ് അപകടം ഉണ്ടായതെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. ഷൂട്ടിങ് കാണാനായി എത്തിയതായിരുന്നു സുമന്‍ ബാനുവും രണ്ട് മക്കളും. കാര്‍ സംഘട്ടനം ചിത്രീകരിക്കുന്നതിനിടെ ഗ്യാസ് സിലിണ്ടറിന്‍റെ മെറ്റല്‍ കവറിംഗിന് തീപിടിക്കുകയും ഇത് കാണികളുടെ ഇടയിലേയ്ക്ക് തെറിച്ചു വീഴുകയുമായിരുന്നു.
സുമന്‍ ബാനുവും അയേഷയും ഉടൻ തന്നെ മരിച്ചു. ഇവരുടെ മൂന്നു വയസുള്ള മറ്റൊരു മകൾ ഗുരുതരമായ പൊള്ളലേറ്റ് ആശുപത്രിയിലൽ ചികിത്സയിലാണ്. സംഭവത്തിൽ മറ്റൊരു സ്ത്രീയ്ക്കും പരിക്കേറ്റതായി പൊലീസ് പറഞ്ഞു.ഇവരെ തിരിച്ചറിഞ്ഞിട്ടില്ല.
