ലിഫ്റ്റ് ചോദിച്ച യുവതിയെയും മകളെയും പ്രതി ബൈക്കില്‍ കയറ്റുകയും ആളൊഴിഞ്ഞ സ്ഥലത്ത് വെച്ച് കത്തിക്കാട്ടി ഭീഷണിപ്പെടുത്തി ബലാത്സംഗം ചെയ്യാന്‍ ശ്രമിക്കുകയുമായിരുന്നു.

ഔറംഗബാദ്: ബലാല്‍സംഗം ചെയ്യാന്‍ ശ്രമിച്ച കുറ്റവാളിയില്‍നിന്ന് യുവതി രക്ഷപ്പെട്ടത് തനിക്ക് എയ്ഡ്സ് രോഗമുണ്ടെന്ന് കള്ളം പറഞ്ഞ്. മഹാരാഷ്ട്രയിലെ ഔറംഗബാദിലെ രാജ്നഗറിലാണ് സംഭവം. 29കാരിയായ വിധവയാണ് അസാമാന്യ ധൈര്യം പ്രകടിപ്പിച്ച് കുറ്റവാളിയില്‍നിന്ന് രക്ഷപ്പെട്ടത്. സംഭവത്തില്‍ പ്രതി അറസ‍റ്റിലായി. പിതാവിനെ കൊലപ്പെടുത്തിയ കേസില്‍ ജാമ്യത്തിലിറങ്ങിയതായിരുന്നു 22 കാരനായ വിലാസ് അവ്ഹാദാണ് പിടിയിലായത്.

മാര്‍ച്ച് 25നാണ് കേസിനാസ്പദമായ സംഭവം. ഏഴുവയസ്സുകാരിയ മകളോടൊപ്പം നഗരത്തില്‍ ഷോപ്പിനിറങ്ങിയ യുവതിയുടെ കൈയില്‍ വീട്ടിലെത്താന്‍ മതിയായ പണമുണ്ടായിരുന്നില്ല. ലിഫ്റ്റ് ചോദിച്ച യുവതിയെയും മകളെയും പ്രതി ബൈക്കില്‍ കയറ്റുകയും ആളൊഴിഞ്ഞ സ്ഥലത്ത് വെച്ച് കത്തിക്കാട്ടി ഭീഷണിപ്പെടുത്തി ബലാത്സംഗം ചെയ്യാന്‍ ശ്രമിക്കുകയുമായിരുന്നു. എന്നാല്‍, തനിക്ക് എയ്ഡ്സ് രോഗമുണ്ടെന്ന് യുവതി പറഞ്ഞതോടെ ഇയാള്‍ സ്ഥലം വിട്ടു. 

പിന്നീട് യുവതി പൊലീസില്‍ പരാതി നല്‍കി. പ്രതിക്കെതിരെ പോക്സോ കുറ്റവും ചുമത്തിയതായി പൊലിസ് അറിയിച്ചു.