മദ്യപിച്ചെത്തി വീട്ടില്‍ വഴക്കുണ്ടാക്കുന്നത് സാബുവിന്റെ പതിവായിരുന്നുവെന്നും സഹികെട്ടാണ് കടുംകൈ ചെയ്തതെന്നുമാണ് നിസ പൊലീസിനോട് പറഞ്ഞത്. നിസയെ റിമാൻഡ് ചെയ്തു. ഒറ്റമുറി ഷെഡിൽ ആയിരുന്നു രണ്ടു മക്കളുമൊത്ത് സാബുവിന്റെയും നിസയുടെയും താമസം
കൊല്ലം: മദ്യപിച്ച് ഉപദ്രവം പതിവാക്കിയ ഭർത്താവിനെ ഭാര്യ (Wife Killed Husband) ശ്വാസം മുട്ടിച്ചു കൊന്നു. കൊല്ലം പട്ടാഴി സ്വദേശി സാബുവിനെ കൊന്ന കേസിൽ ഭാര്യ നിസയാണ് പൊലീസ് പിടിയിലായത്. നാൽപത്തിരണ്ടു വയസുകാരനായ സാബു എന്ന ഷാജഹാൻ വെള്ളിയാഴ്ച പുലർച്ചെ ഒരു മണിയോടെയാണ് കൊല്ലപ്പെട്ടത്. പുലർച്ചെ വീട്ടിൽ ബഹളം കേട്ട് എത്തിയ ബന്ധുക്കൾ ഷാജഹാൻ ബോധരഹിതനായി കിടക്കുന്നതാണ് കണ്ടത്. അടൂർ ജനറൽ ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരിച്ചിരുന്നു. കഴുത്തില്‍ പാടുകള്‍ കണ്ട സംശയത്തെ തുടര്‍ന്ന് ആശുപത്രി അധിക്യതര്‍ പൊലീസിനെ വിവരമറിയിച്ചു.
പൊലീസ് സാബുവിന്റെ ഭാര്യ നിസയെ ചോദ്യം ചെയ്തതോടെയാണ് കൊലപാതകം തെളിഞ്ഞത്. മദ്യപിച്ചെത്തിയ സാബു തന്നെ അക്രമിക്കാൻ ശ്രമിച്ചെന്നും ചെറുത്തു നിൽപ്പിനിടെ ഷാൾ കൊണ്ട് കഴുത്തു മുറുക്കി കൊല്ലുകയായിരുന്നെന്നും നിസ പൊലീസിന് മൊഴി നൽകി. മദ്യപിച്ചെത്തി വീട്ടില്‍ വഴക്കുണ്ടാക്കുന്നത് സാബുവിന്റെ പതിവായിരുന്നുവെന്നും സഹികെട്ടാണ് കടുംകൈ ചെയ്തതെന്നുമാണ് നിസ പൊലീസിനോട് പറഞ്ഞത്.
നിസയെ റിമാൻഡ് ചെയ്തു. ഒറ്റമുറി ഷെഡിൽ ആയിരുന്നു രണ്ടു മക്കളുമൊത്ത് സാബുവിന്റെയും നിസയുടെയും താമസം. അച്ഛൻ മരിക്കുകയും അമ്മ ജയിലിലാവുകയും ചെയ്തതോടെ പതിനാലു വയസുള്ള മകളും ഏഴു വയസുകാരൻ മകനുമാണ് പ്രതിസന്ധിയിലായത്.
വൃദ്ധയെ കൊന്ന് കമ്മൽ മോഷ്ടിച്ച ശേഷം കിണറ്റിലിട്ടു, പൊലീസിനെ വലച്ച കേസിൽ അയൽവാസി പിടിയിൽ
വൃദ്ധയെ കൊലപ്പെടുത്തി കിണറ്റിൽ തള്ളിയ അയൽക്കാരനായ പ്രതിയെ മാന്നാർ പൊലീസ് അറസ്റ്റ് ചെയ്തു. മാന്നാർ കരാഴ്മ വലിയ കുളങ്ങര ശവം മാന്തി പള്ളിക്ക് സമീപം ഒറ്റക്ക് താമസിച്ചിരുന്ന ചെന്നിത്തല കാരാഴ്മ കിഴക്കു ഇടയിലെ വീട്ടിൽ ഹരിദാസിന്റെ ഭാര്യ സരസമ്മ (85) യെ കൊലപ്പെടുത്തിയ കേസിലാണ് അയൽവാസിയായ ഇടിയിൽ വീട്ടിൽ രവീന്ദ്രൻ മകൻ രജീഷി(40) നെ അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ 28ന് രാവിലെ സരസമ്മ ഒറ്റക്ക് താമസിച്ചിരുന്ന വീടിന്റെ മുൻവശത്തെ കിണറ്റിലാണ് മൃതദേഹം കണ്ടത്. ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളജിൽ മൃതദേഹം പൊലീസ് ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കുന്ന സമയം സരസമ്മയുടെ രണ്ട് കാതിലെയും കമ്മൽ പറിച്ചെടുത്തതായി ശ്രദ്ധയിൽപ്പെട്ടതോടെയാണ് സ്വാഭാവിക മരണം അല്ലെന്നും കൊലപാതകം ആണെന്നുമുള്ള പ്രാഥമിക നിഗമനത്തിലെത്തിയിരുന്നത്.
