കൊച്ചി മറൈൻഡ്രൈവിനടത്തുള്ള ലിങ്ക് ഹൊറൈസൺ ഫ്ലാറ്റിലെ ആറാം നിലയിൽ നിന്ന് വീണ് കുമാരിയുടെ തല്ക്കും കാലിനുമാണ് ഗുരുതര പരിക്കേറ്റത്. 

കൊച്ചി: ഫ്ലാറ്റിന്‍റെ ആറാം നിലയിൽ നിന്ന് വീണ് സ്ത്രീക്ക് പരിക്കേറ്റ സംഭവത്തിൽ ഫ്ലാറ്റ് ഉടമയെയും മറ്റ് താമസക്കാരെയും വിശദമായി ചോദ്യം ചെയ്തെങ്കിലും ദുരൂഹത നീക്കാൻ പോലീസിനായില്ല. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ വെന്‍റിലേറ്ററിൽ കഴിയുന്ന തമിഴ്നാട് സ്വദേശിനി കുമാരിയുടെ മൊഴിയെടുത്താലേ സത്യവാസ്ഥ പുറത്തുവരൂ എന്ന് പോലീസ് പറഞ്ഞു. എന്നാൽ നാട്ടിലേക്ക് മടങ്ങണമെന്ന ആവശ്യം ഫ്ലാറ്റ് ഉടമ നിരസിച്ചതിനെ തുടർന്നാണ് കുമാരി രക്ഷപ്പെടാൻ ശ്രമിച്ചതെന്ന സംശയവും പോലീസിനുണ്ട്.

കൊച്ചി മറൈൻഡ്രൈവിനടത്തുള്ള ലിങ്ക് ഹൊറൈസൺ ഫ്ലാറ്റിലെ ആറാം നിലയിൽ നിന്ന് വീണ് കുമാരിയുടെ തല്ക്കും കാലിനുമാണ് ഗുരുതര പരിക്കേറ്റത്. ഇന്നലെ രാത്രി ശസ്ത്രക്രിയക്ക് വിധേയേയാക്കിയെങ്കിലും അപകട നില തരണം ചെയ്തിട്ടില്ല. ഫ്ലാറ്റ് ഉടമയെയും ഫ്ലാറ്റിലെ മറ്റ് താമസക്കാരെയും ചോദ്യം ചെയ്തെങ്കിലും അസ്വഭാവികമായി ഒന്നും കണ്ടെത്താനായില്ലെന്ന് പോലീസ് പറഞ്ഞു. ലോക്ഡൗണിനെ തുടര്‍ന്ന് നാട്ടിലേക്ക് പോയ കുമാരി 5 ദിവസം മുന്നേയാണ് കൊച്ചിയിലെ ഫ്ലാറ്റിൽ തിരികെയെത്തിയത്. 

എന്നാൽ വീണ്ടും നാട്ടിലേക്ക് പോകണമെന്ന് ഫ്ലാറ്റ് ഉടമയോട് കുമാരി തലേദിവസം ആവശ്യപ്പെട്ടതായി പറയപ്പെടുന്നു. ഈ ആവശ്യം ഫ്ലാറ്റ് ഉടമ നിരസിച്ചതോടെയാണ് അടുക്കളയിലേക്കുള്ള വാതിൽ അകത്തു നിന്ന് പൂട്ടി ബാൽകണി വഴി രക്ഷപ്പെടാൻ ശ്രമിച്ചതെന്നും കരുതുന്നു. 

ഇവരുടെ കൈവശമുണ്ടായിരുന്ന പേഴ്സിൽ നിന്ന് 15000 രൂപ കിട്ടിയിട്ടുണ്ട്. ഇതിനിടെ വീട്ടുജോലിക്കാരിക്കെതിരെ ആത്മഹത്യ ശ്രമത്തിന് കേസെടുക്കാൻ പോലീസ് തീരുമാനിച്ചു. സേലത്തുള്ള കുമാരിയുടെ ബന്ധുക്കളോട് ഉടൻ കൊച്ചിയിലെത്താൻ പോലീസ് ആവശ്യപ്പെട്ടുണ്ട്.