ആളുകൾ നോക്കി നിൽക്കെയാണ് അജ്ഞാത സംഘം യുവാവിന്റെ കഴുത്തറുത്തത്...

പാറ്റ്ന: പഞ്ചാബിൽ പട്ടാപകൽ യുവാവിനെ തലയറുത്ത് കൊന്നു. ബഥനി കാളൻ മേഖലയിലെ മോഗ മർക്കറ്റിലാണ് സംഭവം നടന്നത്. നിരവധിയാളുകൾ ചേർന്നാണ് മാർക്കറ്റിലെ തൊഴിലാളിയായ യുവാവിനെ വെട്ടി കൊന്നത്. 25 വയസ്സുകാരനായ ദേശ് രാജ് ആണ് കൊല്ലപ്പെട്ടത്. ആളുകൾ നോക്കി നിൽക്കെയാണ് അജ്ഞാത സംഘം യുവാവിന്റെ കഴുത്തറുത്തത്.

ആറോളം പേര്‍ ചേര്‍ന്നാണ് കൊലപ്പെടുത്തിയത്. വാളും മൂര്‍ച്ചയേറിയ ആയുധങ്ങളും ഉപയോഗിച്ചാണ് കൃത്യം നടത്തിയത്. പ്രതികളെ കണ്ടെത്താനായിട്ടില്ല. സംഭവത്തിൽ കേസെടുത്ത പൊലീസ് അന്വേഷണം ആരംഭിച്ചു. സമീപത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് വരികയാണ്. രണ്ട് ബൈക്കുകളിലായാണ് പ്രതികൾ എത്തിയത്. 

അതേസമയം കര്‍ണാടകയില്‍ സംശയരോഗത്തെ തുടര്‍ന്ന് ഭര്‍ത്താവ് ഭാര്യയെ തലയ്ക്കടിച്ച് കൊന്നു. മദ്യലഹരിയില്‍ ഭാര്യാമാതാവിന്റെയും കുട്ടികളുടെയും മുന്നില്‍ വച്ചായിരുന്നു കൊലപാതകം. കൊലപാതക ശേഷം ഒളിവില്‍ പോയ 35 കാരനായി തെരച്ചില്‍ തുടരുകയാണ്. ഹസ്സനിലെ ബേലൂരിലാണ് ദാരുണസംഭവം നടന്നത്. കുടുംബം പുലര്‍ത്താന്‍ ഭാര്യ നടത്തിയിരുന്ന പലചരക്ക് കടയുടെ പേരിലുണ്ടായ തര്‍ക്കമാണ് കൊലപാതകത്തിലെത്തിയത്. 

ഹസ്സന്‍ സ്വദേശിയായ 29 കാരി ലക്ഷ്മിയെ യാണ് ഭര്‍ത്താവ് ജയദീപ് ഇരുമ്പ് ദണ്ഡ് കൊണ്ട് അടിച്ചു കൊന്നത്. കുട്ടികള്‍ നോക്കി നില്‍ക്കേയായിരുന്നു കൊലപാതകം. സ്ഥിരമദ്യപാനിയായ ജയദീപ് വീട്ടുചെലവ് നോക്കാറില്ല. ചെറിയൊരു പലചരക്ക് കട നടത്തി ലക്ഷ്മിയാണ് കുടുംബം പുലര്‍ത്തിയിരുന്നത്. മദ്യപിക്കാനായി ജയദീപ് പതിവായി പണം ആവശ്യപ്പെട്ടിരുന്നു. പണം നല്‍കാന്‍ വിസ്സമ്മതിച്ച് തുടങ്ങിയതോടെ കടയിലെത്തുന്നവരുടെ പേര് പറഞ്ഞ് സംശയബന്ധം ആരോപിക്കാന്‍ തുടങ്ങി. ഇരുവരും തമ്മില്‍ വഴക്ക് പതിവായിരുന്നു.

രാത്രി അമിതമായി മദ്യപിച്ച് എത്തിയ ജയദീപ് വാക്ക് തര്‍ക്കത്തിനൊടുവില്‍ ലക്ഷ്മിയെ ക്രൂരമായി മര്‍ദ്ദിച്ച് കൊലപ്പെടുത്തുകയായിരുന്നു. കുട്ടികളുടെയും ലക്ഷ്മിയുടെ അമ്മയുടെയും കരച്ചില്‍ കേട്ടെത്തിയ നാട്ടുകാര്‍ ചേര്‍ന്ന് ആശുപ്ത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കൊലപാതക ശേഷം ജയദീപ് ഒളിവിലാണ്. ഹസ്സനില്‍ നിന്ന് ജയദീപ് ഒരു ലോറിയില്‍ രക്ഷപ്പെട്ടതായി നാട്ടുകാരില്‍ ഒരാള്‍ മൊഴി നല്‍കിയിട്ടുണ്ട്. സമീപ ജില്ലകളിലേക്കും അന്വേഷണം വ്യാപിപ്പിച്ചിരിക്കുകയാണ്.