'ആശുപത്രി കേസാ, കാറൊന്ന് തരാമോ'; സുഹൃത്തിന്‍റെ വാഹനം തട്ടിയെടുത്ത് പണയപ്പെടുത്തി മുങ്ങി, പ്രതി പിടിയില്‍
മാസങ്ങളായി ഒളിവിൽ കഴിഞ്ഞിരുന്ന വിഷ്ണുവിനെ സൈബർ സെല്ലിന്‍റെ സഹായത്തോടെ മൊബൈൽ ടവർ ലൊക്കേറ്റ് ചെയ്ത് എറണാകുളത്ത് നിന്നാണ് പിടികൂടിയത്.
നെടുങ്കണ്ടം: ആശുപത്രി ആവശ്യത്തിനെന്ന വ്യജേന സുഹൃത്തിന്റെ വാഹനം തട്ടിയെടുത്ത് പണയപ്പെടുത്തിയ മൂന്ന് യുവാക്കൾ കട്ടപ്പന പൊലീസിന്റെ പിടിയിൽ. പുളിയൻമല കുറ്റിയാനിക്കൽ വിഷ്ണു സുരേന്ദ്രൻ ( 28 ), പുളിയൻമല സ്കൂൾമേട് ദേവി ഇല്ലം ശിവകുമാർ മുരുകൻ ( 23 ) പുളിയൻമല ആനകുത്തി വെളുത്തേടത്ത് അനീഷ് രാജു ( 35 ) എന്നിവരാണ് അറസ്റ്റിലായത്. 2022 ഫെബ്രുവരിയിലാണ് കേസിന് ആസ്പദമായ സംഭവം നടന്നത്.
വെളളയാംകുടി സ്വദേശിയായ അരുണിന്‍റെ മാരുതി സ്വിഫ്റ്റ് കാർ ഇയാളുടെ സുഹൃത്തായ വിഷ്ണു സുരേന്ദ്രൻ ആശുപത്രി ആവശ്യത്തിനാണെന്ന വ്യാജേന വാങ്ങിക്കുകയായിരുന്നു. പിന്നീട് തമിഴ്നാട് കമ്പത്ത് എത്തിച്ച വാഹനം 60,000 രൂപയ്ക്ക് വിഷ്ണു സുരേന്ദ്രനും സുഹൃത്തുക്കളും ചേർന്ന് പണയപ്പെടുത്തി. പിന്നീട് സംഘം പണവുമായി മുങ്ങി. കാറുമായി സുഹൃത്ത് തിരിച്ചെത്താഞ്ഞതോടെയാണ് അരുണ്‍ താന്‍ പറ്റിക്കപ്പെട്ടെന്ന് മനസിലാക്കായിത്. ഫോണില്‍ ബന്ധപ്പെട്ടെങ്കിലും കിട്ടിയില്ല. ഇതോടെ അരുണ്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.
മാസങ്ങളായി ഒളിവിൽ കഴിഞ്ഞിരുന്ന വിഷ്ണുവിനെ സൈബർ സെല്ലിന്‍റെ സഹായത്തോടെ മൊബൈൽ ടവർ ലൊക്കേറ്റ് ചെയ്ത് എറണാകുളത്ത് നിന്നാണ് പിടികൂടിയത്. ഇയാൾക്കെതിരെ സമാനമായ ആറോളം പരാതികള്‍ ഇതുവരെ ലഭിച്ചിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. വിഷ്ണുവിനും കൂട്ടാളികൾക്കും സഹായം ചെയ്തു നൽകിയ തമിഴ്നാട് സ്വദേശിക്കായി പൊലീസ് തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്. കട്ടപ്പന സർക്കിൾ ഇൻസ്പെക്ടർ വിശാൽ ജോൺസന്റെ നിർദേശപ്രകാരം എസ് ഐ മാരായ ഡിജു ജോസഫ്, റ്റി ആർ മധു , സിവിൽ പോലീസ് ഉദ്യോഗസ്ഥരായ പി റ്റി സുമേഷ്, ജോബിൻ എബ്രഹാം, പ്രശാന്ത് മാത്യു എന്നിവർ അടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്.
Read More : പ്ലാസ്റ്റിക് കട്ടിലിൽ തീ പടർന്ന് കിടപ്പുരോഗിയായ വയോധികന് ദാരുണാന്ത്യം