പരാതി കിട്ടി വെറും 48 മണിക്കൂറിനുള്ളിൽ തന്നെ പൊലീസ് പ്രതികളെ പിടികൂടുകയുണ്ടായി

ദില്ലി : ന്യൂ ഇയർ ആഘോഷിക്കാൻ വേണ്ടി കാമുകിയെ കൂട്ടി ഹിൽ സ്റ്റേഷനിൽ പോകാനുള്ള പണം കണ്ടെത്താനായി കൊള്ള നടത്തിയ യുവാവ് അറസ്റ്റിൽ. ദില്ലിയിലെ ദ്വാരക ജില്ലയിലാണ് സംഭവം.ഈ സംഭവവുമായി ബന്ധപ്പെട്ട് പോലീസ് അറസ്റ്റു ചെയ്ത മൂന്നംഗ സംഘത്തിൽ രണ്ടു പേർ പ്രായപൂർത്തി ആകാത്തവരാണ്. ഈ കേസിലെ മുഖ്യ പ്രതി പവന് 22 വയസ്സ് മാത്രമാണ് പ്രായം. അറസ്റ്റു ചെയ്തവരിൽ നിന്ന് ഒരു കാർ, ഒരു മൊബൈൽ ഫോൺ, മൂവായിരം രൂപ എന്നിവ കണ്ടെത്തിയതായി ദ്വാരക ഡിസിപി വിക്രം സിംഗ് എബിപി ന്യൂസിനോട് പറഞ്ഞു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

കഴിഞ്ഞ ഡിസംബർ 24 ന് രാത്രി 3.15 അടുപ്പിച്ചാണ് സംഭവം. റെഡ് ലൈറ്റിനടുത്ത് വണ്ടി നിർത്തിയ ഒരു യുവാവിനോട് ഈ മൂവർ സംഘം ചെന്ന് കാറിന്റെ ടയർ പഞ്ചറായിട്ടുണ്ട് എന്ന് പറയുന്നു. അതുകേട്ട് ടയർ പരിശോധിക്കാൻ വേണ്ടി പുറത്തിറങ്ങിയ അയാൾ അവർ ക്രൂരമായി മർദ്ദിക്കുന്നു. യുവാവിനെ അവശനിലയിൽ അവിടെ ഉപേക്ഷിച്ച് അയാളുടെ പണവും മൊബൈൽ ഫോണും കാറുമായി സംഘം സ്ഥലം വിടുകയും ചെയ്തു. ഈ സംഭവത്തിൽ പരാതി കിട്ടി വെറും 48 മണിക്കൂറിനുള്ളിൽ തന്നെ പൊലീസ് പ്രതികളെ പിടികൂടുകയുണ്ടായി. ഹരിയാനയിലെ ബല്ലഭ്ഗഡ് സ്വദേശികളാണ് ഈ കേസിലെ പ്രതികളെന്ന് പൊലീസ് പറഞ്ഞു. 

അറസ്റ്റിലായ യുവാക്കൾ സമാനമായ രീതിയിൽ നടത്തിയ മറ്റു പല കൊള്ളകളെക്കുറിച്ചും പൊലീസിനോട് കുറ്റസമ്മതം നടത്തിയിട്ടുണ്ട്. പ്രതികളെ അറസ്റ്റു ചെയ്തു റിമാൻഡ് ചെയ്ത പൊലീസ് കേസിൽ തുടരന്വേഷണങ്ങൾ നടത്തിവരികയാണ്.