ഉത്സവത്തിനെത്തിയ പെൺകുട്ടിയെ ശല്യം ചെയ്തു, വസ്ത്രത്തിൽ വെള്ളം തളിച്ചു; പിന്നാലെ നാട്ടുകാരുടെ കൂട്ടയടി, കേസ്
കുട്ടിയുടെ അമ്മ ഗ്രാമവാസികളോട് പരാതി പറഞ്ഞതിനെത്തുടർന്ന് രൂപപ്പെട്ട സംഘർഷത്തിൽ ജനക്കൂട്ടം പക്ഷം ചേർന്നതോടെ കൂട്ടത്തല്ലിൽ കലാശിക്കുകയായിരുന്നു. ഉത്സവപ്പറമ്പിലെ രണ്ട് കടകൾ അടിച്ചുതകർത്തു
ചെന്നൈ: ഉത്സവം കാണാനായി ക്ഷേത്രത്തിലെത്തിയ പെൺകുട്ടിയെ ചെറുപ്പക്കാർ ശല്യം ചെയ്തതിന് പിന്നാലെ കൂട്ടയടി. അമ്മയോടൊപ്പം സീർകാഴി മത്താനം എന്ന ഗ്രാമത്തിലെ അരുൾമികു മുത്തുമാരിയമ്മൻ ക്ഷേത്രത്തിൽ ഉത്സവം കാണാനെത്തിയ 17 വയസുള്ള കുട്ടിയെയാണ് ക്ഷേത്ര പരിസരത്തുണ്ടായിരുന്ന ചെറുപ്പക്കാർ ശല്യം ചെയ്തത്. പെൺകുട്ടിയെ കളിയാക്കുകയും വസ്ത്രത്തിൽ വെള്ളം തളിക്കുകയും ചെയ്തെന്നാണ് ആരോപണം.
കുട്ടിയുടെ അമ്മ ഗ്രാമവാസികളോട് പരാതി പറഞ്ഞതിനെത്തുടർന്ന് രൂപപ്പെട്ട സംഘർഷത്തിൽ ജനക്കൂട്ടം പക്ഷം ചേർന്നതോടെ കൂട്ടത്തല്ലിൽ കലാശിക്കുകയായിരുന്നു. ഉത്സവപ്പറമ്പിലെ രണ്ട് കടകൾ അടിച്ചുതകർത്തു. കട തകർന്നയാളുടെ സംഘം പിന്നാലെയെത്തി എതിർവിഭാഗത്തെ തടഞ്ഞുവച്ച് മർദ്ദിച്ചു. സംഘർഷത്തിൽ നിരവധി പേർക്ക് പരിക്കേറ്റു.
മൂന്നുപേരെ സാരമായ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. ഇതിൽ ഒരാളുടെ നില ഗുരുതരമാണ്. അക്രമത്തിന് നേതൃത്വം നൽകിയതായി കരുതുന്ന വെങ്കിടേശ്വരൻ, സൂര്യമൂർത്തി, മുരുകൻ എന്നിവരെ പുതുപ്പട്ടണം പൊലീസ് കസ്റ്റഡിയിലെടുത്തു. പെൺകുട്ടിയെ ശല്യം ചെയ്തതായി പരാതി ഉയർന്ന ആറ് പേർക്കെതിരെ പോക്സോ പ്രകാരം കേസെടുത്തിട്ടുണ്ട്. സംഘർഷത്തെ തുടർന്ന് ഒളിവിൽ പോയവർക്കായി പൊലീസ് തെരച്ചിൽ തുടരുകയാണ്.
മയക്കുമരുന്ന് കലര്‍ത്തിയ പാനീയം നൽകി കൂട്ടബലാത്സംഗം, 19 കാരിയെ ആക്രമിച്ചത് പിറന്നാൾ പാര്‍ട്ടിക്കിടെ